യുകെയിലേക്ക് ഇനി കുടുംബത്തെ കൊണ്ടുപോകാമെന്ന് കരുതേണ്ട: ഇന്ത്യക്കാർക്ക് എട്ടിന്റെ പണിയുമായി സർക്കാർ
രാജ്യത്തെ കുടിയേറ്റ നിരക്കാനായി വിവിധ തരത്തിലുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ നേതൃത്വത്തിലുള്ള യുകെ ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്നതിന് ആവശ്യമായ മിനിമം വരുമാനം വലിയ തോതില്‍ ഉയർത്തിയെന്നതാണ് പ്രധാന മാറ്റം. ഇതോടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുപോകാമെന്ന പല ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു.
പുതിയ നിയമം നടപ്പില്‍ വന്നതോടെ ഇനി മുതല്‍ 29000 പൗണ്ടിൽ താഴെ വരുമാനമുള്ളവർക്ക് രാജ്യത്ത് കുടുംബാംഗങ്ങളുടെ വിസ സ്പോൺസർ ചെയ്യാൻ കഴിയില്ല. അതായത് 30 ലക്ഷത്തിലേറെ വാർഷിക വരുമാനം ഉള്ളവർക്ക് മാത്രമായിരിക്കും കുടുംബത്തെ ഫാമിലി വിസയില്‍ യുകെയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുക.

നിലവില്‍ ഇത് 18600 പൗണ്ട് മാത്രമാണ്. ഇതില്‍ നിന്നാണ് ഒറ്റയടിക്ക് 55% വർദ്ധനവുണ്ടായത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ വർധനവ് ഇവിടേയും നില്‍ക്കില്ലെന്നതാണ്. അടുത്ത വർഷം ആദ്യത്തോടെ പരിധി 38700 പൗണ്ടായി ഉയർത്തും. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ ഏകദേശം 50% ആളുകളുടെ വാർഷിക വരുമാനം 2022-ൽ 39,000 പൗണ്ടിൽ താഴെയായിരുന്നു എന്നതാണ് ഇവിടെ പരിഗണിക്കേണ്ട പ്രധാനപ്പെട്ട വസ്തുത.
യുകെയിലേക്കുള്ള യൂറോപ്യൻ യൂണിയൻ ഇതര കുടിയേറ്റത്തിൻ്റെ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായിട്ടാണ് പ്രധാനമായും ഇന്ത്യക്കാർ യുകെയിലേക്ക് എത്തുന്നത്. ഇവർ പിന്നീട് ജോലി കണ്ടെത്തി യുകെയില്‍ തന്നെ സ്ഥിരതാമസത്തിന് ശ്രമിക്കുന്നു. ഇവർ പിന്നീട് ഫാമിലിയേയും രാജ്യത്തിലേക്ക് കൊണ്ടുവരുന്നു. ഇന്ത്യക്കാർക്ക് പുറമെ നൈജീരിയന്‍ വംശജരും വലിയ തോതില്‍ യുകെയില്‍ വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്.
നൈപുണ്യമുള്ള തൊഴിൽ വിസകളുടെ മികച്ച ഗുണഭോക്താക്കളിൽ ഇന്ത്യക്കാർ സ്ഥിരമായി റാങ്ക് ചെയ്തിട്ടുണ്ട്. ഇന്ത്യക്കാർക്ക് അനുവദിച്ച ഇത്തരം വിസകളുടെ എണ്ണം 2021-22ൽ 13,380 ആയിരുന്നത് 2022-23ൽ 21,837 ആയി. അതായത് 63 ശതമാനത്തിന്റെ വർധനവ്. യുകെ ഹോം ഓഫീസില്‍ നിന്നുള്ള റിപ്പോർട്ട് പ്രകാരം പ്രധാന അപേക്ഷകർക്കൊപ്പം തൊഴിൽ വിസ നൽകിയ എല്ലാ ആശ്രിതരിലും 38% ഇന്ത്യൻ പൗരന്മാരാണ്. തുടർന്നുള്ള സ്ഥാനങ്ങളില്‍ നൈജീരിയൻ, സിംബാബ്‌വെ പൗരന്മാർ (യഥാക്രമം 17%, 9%).
എന്നാല്‍ ഫാമിലി വിസ നിയമങ്ങളിൽ അടുത്തിടെ വന്ന മാറ്റങ്ങൾ പല ഇന്ത്യൻ തൊഴിലാളികളേയും സംബന്ധിച്ച് കനത്ത തിരിച്ചടിയായി മാറിയേക്കും. പ്രധാനമന്ത്രി ഋഷി സുനാക്കും ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവർലിയും ചേർന്ന് ആരംഭിച്ച വരുമാന പരിധി വർധിപ്പിക്കാനുള്ള ഈ നീക്കം, നിയമപരമായ കുടിയേറ്റം തടയുന്നതിനും നികുതിദായകരുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്നും യുകെ ഹോം ഓഫീസ് അറിയിക്കുന്നു.












Click it and Unblock the Notifications