ഒരു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം, 11 മാസത്തെ അന്വേഷണം; വിസ്മയ കേസില്‍ സംഭവിച്ചത്
കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ കോടതി ശിക്ഷിച്ചതോടെ ഫലം കാണുന്നത് 11 മാസം നീണ്ട കുടുംബത്തിന്റെ പോരാട്ടവും കേരളത്തിന്റെ കാത്തിരിപ്പും. കേരളത്തില്‍ ഇതിന് മുന്‍പും സ്ത്രീധനത്തെ ചൊല്ലിയുള്ള ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിസ്മയ കേസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. 100 പവനോളം സ്വര്‍ണവും ആഡംബര കാറും വസ്തുവും സ്ത്രീധനമായി നല്‍കിയിട്ടും പണത്തിനോടുള്ള കിരണ്‍ കുമാറിന്റെ ആര്‍ത്തിയാണ് വിസ്മയ എന്ന പെണ്‍കുട്ടിയ്ക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വന്നത്.
2020 മേയ് 30-നായിരുന്നു വിസ്മയ കിരണ്‍കുമാര്‍ വിവാഹം. വലിയ ആഘോഷമാക്കി നടന്ന വിവാഹം പക്ഷെ ദുരന്തപര്യവസായിയാകുമെന്ന് ആരും കരുതിയിരുന്നില്ല. ഒരു വര്‍ഷം മാത്രമാണ് വിസ്മയ കിരണ്‍ കുമാറിനൊപ്പം ജീവിച്ചത്. എന്നാല്‍ ഇക്കാലയളവിനിടയില്‍ വലിയ പീഡനങ്ങളാണ് വിസ്മയ ഏറ്റുവാങ്ങിയത് എന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ നിന്ന് വ്യക്തമായിരുന്നു. സ്ത്രീധനമായി ലഭിച്ച വാഹാനം കൊള്ളില്ലെന്ന് പറഞ്ഞായിരുന്നു വിസ്മയയെ കിരണ്‍ പ്രധാനമായും ഉപദ്രവിച്ചത്.
ദേഷ്യം വന്നാല്‍ തന്നെ അടിക്കുമെന്നും ഒരിക്കല്‍ അടികൊണ്ട് കിടന്നപ്പോള്‍ കാലുകൊണ്ട് മുഖത്ത് അമര്‍ത്തിയെന്ന് വിസ്മയ ബന്ധുവിനോട് പറഞ്ഞു. വലിയ പീഡനങ്ങള്‍ക്കൊടുവില്‍ 2021 ജൂണ്‍ 21 നാണ് വിസ്മയ കിരണിന്റെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തത്. പുലര്‍ച്ചെ മൂന്നരയോടെയാണ് വിസ്മയ ബാത്ത്‌റൂമില്‍ തൂങ്ങി മരിച്ചത്. അപ്പോള്‍ തന്നെ ആത്മഹത്യയ്ക്ക് പിന്നില്‍ കിരണ്‍ കുമാറാണെന്ന് വിസ്മയയുടെ കുടുംബം പറഞ്ഞിരുന്നു. അന്ന് വൈകീട്ടോടെയാണ് ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശൂരനാട് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ജൂണ്‍ 22 നാണ് പൊലീസ് കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് തന്നെ കിരണ്‍ കുമാറിനെ വീട്ടിലെത്തിച്ചു ചോദ്യം ചെയ്തിരുന്നു. പിന്നീട് റിമാന്റ് ചെയ്ത കിരണ്‍ കുമാറിനെ കൊട്ടാരക്കര സബ് ജയിലിലാണ് പാര്‍പ്പിച്ചത്. ജൂണ്‍ 29 ന് വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ കിരണിന്റെ വീട്ടിലെത്തി വിസ്മയയെ മരിച്ച നിലയില്‍ കണ്ട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. കിരണിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനിടെ ജൂണ്‍ 30 ന് കിരണ്‍ കൊവിഡ് പോസിറ്റാവായി.
ജൂലൈ 1 നാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കത്ത് നല്‍കിയത്. ജൂലൈ 5 ന് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഇതിനിടെ കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കിരണിന് വേണ്ടി അഡ്വ. ആളൂര്‍ ഹാജരായി. പിന്നീട് ജൂലൈ 26 ന് ജില്ലാ സെഷന്‍സ് കോടതിയും കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ഓഗസ്റ്റ് ഒന്നിനാണ് കേസില്‍ അഡ്വ. ജി മോഹന്‍രാജിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
ഇതിനിടെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. സെപ്റ്റംബര്‍ 10 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഐ പി സി 304 ബി, ഐ പി സി 498 എ, ഐ പി സി 306, ഐ പി സി 323, ഐ പി സി 506 എന്നീ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന് നാല് വകുപ്പുകളുമാണ് കിരണ്‍ കുമാറിനെതിരെ ചുമത്തിയത്.
എന്നാല്‍ ജാമ്യം തേടാനുള്ള കിരണിന്റെ ശ്രമം ഹൈക്കോടതിയിലും പരാജയപ്പെട്ടു. ജനുവരി 10 ന് കേസില്‍ വിചാരണ ആരംഭിച്ചു. ഇതിനിടെ മാര്‍ച്ച് രണ്ടിന് കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. മേയ് 17 ന് വിചാരണ പൂര്‍ത്തിയായ കേസില്‍ മേയ് 23 നാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പറഞ്ഞത്.
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്
കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ സുപ്രീം കോടതി അനുവദിച്ച ജാമ്യവും റദ്ദാക്കി. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂര്‍ത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്ക് ശേഷം വിധി പറഞ്ഞത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും 118 രേഖകള്‍ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.
Recommended Video
ഇതിനിടെ പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.