യുവതി ദിവ്യ ശിശുവിനെ പ്രസവിക്കുമെന്ന്‌ ബിഷപ്പ്‌ പറഞ്ഞതായി വികാരിമാര്‍
കൊച്ചി: യുവതിയെ ദത്തെടുത്ത കൊച്ചി ബിഷപ്പ് ഡോക്ടര് ജോണ് തട്ടുങ്കലിന്റെ നടപടി വിവാദമാകുന്നു. ഇദ്ദേഹത്തിനെതിരെ രൂപതയിലെ ആറ് ഫൊറോനകളിലെയും വികാരിമാര് രംഗത്തുവന്നു.
ആത്മീയ നവീകരണത്തിനാണ് യുവതിയെ ദത്തെടുത്തതെന്ന ബിഷപ്പിന്റെ പ്രസ്താവന സഭാ നിയമങ്ങള്ക്ക് നിരക്കാത്തതാണെന്ന് ഫൊറോന വികാരിമാര് പ്രസ്താവനയില്പ്പറഞ്ഞു. താന് ദത്തെടുത്ത യുവതി ഒരു ദിവ്യശിശുവിന് ജന്മം നല്കുമെന്ന് ബിഷപ്പ് പ്രസ്താവിച്ചതായും ഫൊറോന വികാരിമാര് വ്യക്തമാക്കി.
വൈദികരുടെ മാസയോഗത്തിലാണത്രേ ബിഷപ്പ് ഇപ്രകാരം പറഞ്ഞത്. ഇത് ഉള്ക്കൊള്ളാന് കഴിയില്ലെന്ന വൈദികരുടെ നിലപാടാണത്രേ അവര്ക്കെതിരെ തിരിയാന് ബിഷപ്പിനെ പ്രേരിപ്പിച്ചത്. കൊച്ചി രൂപതയുടെ രക്ഷയ്ക്കും ഇതുവഴി ലോകത്തിന്റെ മുഴുവന് നവീകരണത്തിനും താന് ദത്തെടുക്കുന്ന യുവതിയില് നിന്ന് ജനിക്കാനിരിക്കുന്ന ശിശു കാരണമാകുമെന്നും ബിഷപ്പ് പറഞ്ഞിട്ടുണ്ടെന്ന് വികാരിമാര് പറയുന്നു.
ബിഷപ്പിന്റെ ചെയ്തികളിലുള്ള അതൃപ്തിയും സങ്കടവും ഫൊറോന വികാരിമാര് ആര്ച്ച് ബിഷപ്പ് ഡാനിയേല് അച്ചാരുപറമ്പിനെ അറിയിച്ചിട്ടുണ്ട്. ബിഷപ്പിന്റെ നടപടികള് സംബന്ധിച്ച് വത്തിക്കാനിലേയ്ക്ക് വിവരം നല്കിയിട്ടുണ്ടെന്നും വൈകാതെ നടപടി പ്രതീക്ഷിക്കാമെന്നും അച്ചാരുപറമ്പില് വികാരിമാരെ അറിയിച്ചു.
യുവതിയെ ദത്തെടുത്തത് സഭാനിയമം അനുസരിച്ചാണെന്ന ബിഷപ്പിന്റെ വ്യാഖ്യാനം ശരിയല്ല. സഭയുടെ കീഴ് വഴക്കങ്ങള്ക്കും വിശ്വാസങ്ങള്ക്കും പാരമ്പര്യങ്ങള്ക്കും വിരുദ്ധമാണിത്. ബിഷപ്പിന്റെ നടപടികള് വൈദികരെയും വിശ്വാസികളെയും അത്യധികം വേദനിപ്പിച്ചിട്ടുണ്ട്. വൈദികരുടെ ഇടയില് ചേരിതിരിവും ലോബികളുമുണ്ടെന്ന ബിഷപ്പിന്റെ ആരോപണം ശരിയല്ല- ഫൊറോന വികാരിമാര് പ്രസ്താവനയില് പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ഒരു ഓര്ത്തഡോക്സ് പള്ളിയിലെ വൈദികന്റെ ഇരുപത്തിയാറുകാരിയായ മകളെയാണ് ബിഷപ്പ് ദത്തെടുത്തത്. ആത്മീയ ദര്ശനങ്ങളും വരങ്ങളുമുള്ള യുവതി ആത്മീയനേട്ടങ്ങള്ക്കായി തന്നെ സഹായിക്കുമെന്നതിനാലാണ് ദത്തെടുത്തതെന്നാണ് ബിഷപ്പ് വ്യക്തമാക്കിയത്. ബിഷപ്പ് യുവതിയുമൊന്നിച്ച് കാറില് യാത്ര നടത്തിയെന്നുള്ള മറ്റാരോപണങ്ങളും ഇതിനകം ഉയര്ന്നുവന്നിട്ടുണ്ട്.












Click it and Unblock the Notifications