Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെലന്‍: അമേരിക്കയെ വിറപ്പിച്ച പത്രപ്രവര്‍ത്തക

വാഷിങ്ടണ്‍: അഞ്ച് പതിറ്റാണ്ടോളം അമേരിക്കയിലെ പ്രസിഡന്റുമാരെ ചോദ്യശരങ്ങള്‍ കൊണ്ട് വിറപ്പിച്ച പത്രപ്രവര്‍ത്തക ഹെലന്‍ തോമസ് അന്തരിച്ചു. 92 വയസ്സായിരുന്നു.

വൈറ്റ് ഹൗസ് പ്രസ് ഗ്യാലറിയിലെ മുന്‍ നിരയിലിരുന്ന് ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്ന ഹെലന്‍ തോമസ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് എന്നും പേടി സ്വപ്‌നമായിരുന്നു. പ്രസിഡന്റിന്റെ പത്ര സമ്മേളനങ്ങളില്‍ ആദ്യത്തേയോ രണ്ടാമത്തേയോ ചോദ്യങ്ങള്‍ മിക്കപ്പോഴും ഹെലെന്റേതായിരുന്നു. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ കെന്നഡി മുതല്‍ ജോര്‍ജ് ബുഷ് വരെയുള്ളവര്‍ വിയര്‍ത്തുപോയിട്ടുണ്ട്. രഹസ്യങ്ങള്‍ ഹെലന് കിട്ടാതെ സൂക്ഷിച്ചുവെക്കാന്‍ ഫെഡറല്‍ ഓഫീസര്‍മാര്‍ പാടുപെട്ടു.

Helen Thomas

അരനൂറ്റാണ്ടോളം നീണ്ട പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിരവധി സ്‌കൂപ്പുകളും ഹെലന്‍ തോമസിന്റെ പേരിലുണ്ട്. നിക്സണ്‍ രാജിവെക്കുമെന്ന വാര്‍ത്ത പുറത്ത്കൊണ്ടുവന്ന് ഹെലന്‍ മുഴുവന്‍ അമേരിക്കക്കാരെയും ഞെട്ടിച്ചു. എങ്കിലും തീക്ഷണമായ ചോദ്യങ്ങളുടെ പേരിലാണ് അവര്‍ എന്നും അറിയപ്പെട്ടിരുന്നത്.

വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ എന്ത് രഹസ്യ പദ്ധതിയാണ് നിങ്ങള്‍ക്കുള്ളതെന്ന് റിച്ചാര്‍ഡ് നിക്‌സണോട് ചോദിക്കാന്‍ അന്ന് ഹെലന്‍ മാത്രമേ ധൈര്യപ്പെട്ടുള്ളൂ. 1983 ല്‍ അമേരിക്ക ഗ്രനേഡയില്‍ അധിനിവേശം നടത്തിയപ്പോള്‍, എന്തധികാരമാണ് മറ്റൊരു സ്ഥലത്ത് അധിനിവേശം നടത്താന്‍ അമേരിക്കക്കുളളതെന്ന് റൊണാള്‍ഡ് റീഗനോട് ചോദിച്ചതും മറ്റാരുമല്ല.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിന് ശേഷം പ്രതിരോധ ബജറ്റില്‍ മാറ്റമുണ്ടാകില്ലെന്ന പ്രഖ്യാപിച്ച ജോര്‍ജ് ബുഷ് ഒന്നാമനും ഹെലന്റെ ചോദ്യത്തിന് മുന്നില്‍ പരുങ്ങി. ആരാണ് ശത്രു എന്നായിരുന്നു ഹെലന്റെ ചോദ്യം.

അമേരിക്കയുടെ പ്രസിഡന്റ് എന്ന പദവിയെ താന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ താന്‍ ആരേയും ആരാധിക്കുകയോ അന്ധമായി വിശ്വസിക്കുകയോ ഇല്ലെന്ന് ഹെലന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ വിഷയങ്ങളില്‍ ഹെലന്‍ സ്വീകരിച്ച നിലപാടുകള്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കി. ഇസ്രായേലുകാര്‍ പലസ്തീനില്‍നിന്ന് ഇറങ്ങിപ്പോകണമെന്നാണ് ഒരിക്കല്‍ ഹെലന്‍ ആവശ്യപ്പെട്ടത്. ഇസ്രായേലിന്റെ കാര്യത്തിലും മധ്യേഷ്യയുടെ കാര്യത്തിലും അമേരിക്ക എടുക്കുന്ന നയങ്ങളില്‍ ശക്തമായ പ്രതിഷേധം ഹെലന്‍ രേഖപ്പെടുത്തിയിരുന്നു.

2003 ല്‍ ജോര്‍ജ്ജ് ബുഷ് രണ്ടാമനെ അമേരിക്ക കണ്ട എറ്റവും മോശം പ്രസിഡന്റ് എന്ന് പരാമര്‍ശിച്ചതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പിന്നീട് ബുഷിനോട് മാപ്പ് പറഞ്ഞെങ്കിലും തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങളില്‍ തന്റെ പത്ര സമ്മേളനങ്ങളിലേക്ക് ബുഷ് ഹെലനെ വിളിച്ചിരുന്നില്ല.

പക്ഷേ തന്റെ ചോദ്യശരങ്ങളെ ഇതുകൊണ്ടൊന്നും ഹെലന്‍ ഒതുക്കിവെച്ചില്ല. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെക്കുറിച്ചുള്ള അവരുടെ ചോദ്യം വൈറ്റ് ഹൗസ് പ്രസ് ഗാലറിയെ ശരിക്കും തരിപ്പിച്ചു.

' മിസ്റ്റര്‍ പ്രസിഡന്റ്. താങ്കളോട് ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഇറാഖിനെ ആക്രമിക്കാന്‍ താങ്കളെടുത്ത തീരുമാനം ആയിരക്കണക്കിന് അമേരിക്കക്കാരുടേയും അതിലേറെ ഇറാഖികളുടേയും മരണത്തിന് കാരണമായി. അധിനിവേശത്തിന് നിങ്ങള്‍ പറഞ്ഞ ന്യായങ്ങളൊന്നും ശരിയായിരുന്നില്ല. എന്റെ ചോദ്യം ഇതാണ്: നിങ്ങള്‍ ശരിക്കും എന്തിനുവേണ്ടിയാണ് ഇറാഖിനെ ആക്രമിച്ചത്. എന്തായിരുന്നു .യഥാര്‍ത്ഥ കാരണം. എണ്ണക്ക് വേണ്ടിയല്ല അതെന്ന് നിങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെന്തായിരുന്നു കാരണം?'

ഇത്തരമൊരു ചോദ്യം ചോദിക്കാന്‍ ഹെലന്‍ തോമസിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് അമേരിക്കയും ലോകവും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ബുഷുമായി എപ്പോഴും ഒരു യുദ്ധത്തിന്റെ രീതിയിലായിരുന്നു ഹെലന്‍ ഏറ്റുമുട്ടിയിരുന്നത്. ബുഷ് തിരിച്ചും.

വാഷിങ്ടണിലെ ഒരു ചെറിയ പത്രത്തില്‍ പോപ്പി റൈറ്റര്‍ ആയി തുടങ്ങിയതാണ് ഹെലന്റെ പത്രപ്രവര്‍ത്തക ജീവിതം. പിന്നീട് യുണൈറ്റഡ് പ്രെസ്സ് ഇന്റര്‍നാഷണലിന്റെ(യുപിഐ) റിപ്പോര്‍ട്ടറായി. പ്രസിഡന്ഡറ് തിരഞ്ഞെടുപ്പില്‍ ജോണ്‍ എഫ് കെന്നഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് പ്രഥമ വനിതയായ ജാക്വലൈന്‍ കെന്നഡിയെ കുറിച്ച് ചെയ്ത വാര്‍ത്തകളാണ് വൈറ്റ് ഹൗസ് പത്രപ്രവര്‍ത്തകരിലേക്കുള്ള ഹെലന്റെ വഴി തുറന്നത്. പിന്നീട് യുഎന്‍ഐ യുടെ വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് ആയ ആദ്യത്തെ വനിതയായി.
2010 ല്‍ യുഎന്‍ഐ യില്‍ നിന്ന് വിരമിച്ച ഹെലന്‍ പിന്നീട് ഒരു പത്രത്തില്‍ തുടര്‍ച്ചയായി കോളം എഴുതിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+