മകളെ അവര്‍ കൂട്ടബലാത്സംഗം ചെയ്തു, ഭാര്യ കൊന്നു
ദില്ലി: നിയമങ്ങള്‍ ഏറെയുണ്ടെങ്കിലും അതൊന്നും സമൂഹത്തിലെ സ്വാധീനമുള്ളവര്‍ക്ക് ബാധതകമല്ലെന്നതിന് ഒരു തെളിവ് കൂടി. ദില്ലിയിലെ നിര്‍ഭയയും, മുംബൈയിലെ ഫോട്ടോ ജേര്‍ണലിസ്റ്റും ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ ജനകീയ വികാരം വെറുംസാധാരണക്കാരുടെ കാര്യത്തില്‍ ഉണ്ടാകാറില്ല. ഇര ഒരു ദളിത് കുടുംബത്തില്‍ നിന്നുള്ളവളാണെങ്കില്‍ പിന്നെ മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയേ അല്ല.
ദില്ലിയില്‍ നിന്ന് വെറും 150 കിലോമീറ്റര്‍ മാത്രം ദൂരെ ഹരിയാനയിലെ ഒരു ഗ്രാമത്തിലെ ദളിത് കുടുംബത്തിന്റെ കദനകഥ കേട്ടാല്‍ ആരുടേയും കണ്ണ് നിറഞ്ഞുപോകും.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 15 കാരിയെ ഗ്രമാത്തിലെ മേല്‍ജാതിയില്‍പ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി. കാറില്‍വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. അതുകൊണ്ട് തീര്‍ന്നില്ല. ഓരോ പത്ത് ദിവസം കൂടുന്തോറം തങ്ങളുടെ കാമക്കലി തീര്‍ക്കാന്‍ വരണമെന്ന് അവളോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അച്ഛനേയും അമ്മയേും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.2012 ആഗസ്റ്റ് 6 നായിരുന്നു സംഭവം നടന്നത്.
വീട്ടിലെത്തിയ പെണ്‍കുട്ടി വിവരങ്ങള്‍ അമ്മയോട് പറഞ്ഞു. അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുത്തു.പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഒരുമാസം കഴിഞ്ഞപ്പോഴേക്കും പെണ്‍കുട്ടിയുടെ അമ്മയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്‌റ്റേഷനില്‍ ചെന്നപ്പോള്‍ പരാതി പോലും വലിച്ച് കീറിയെറിഞ്ഞ് ആട്ടിപ്പായിച്ചു.
എന്നാല്‍ അത് കൊണ്ട് കീഴടങ്ങാന്‍ അച്ഛനും മകളും തയ്യാറായിരുന്നില്ല. വീണ്ടും പോലീസ് സ്‌റ്റേഷനുകള്‍ കയറി ഇറങ്ങി. ഒടുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പക്ഷേ പ്രതികളുടെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മേല്‍ജാതിക്കാരും സ്വാധീനമുള്ളവരും ആയ പ്രതികള്‍ക്ക് വേണ്ടിയാണ് പോലീസും അധികാരികളും നില്‍ക്കുന്നത് എന്ന് ഇവര്‍ക്ക് നന്നായി മനസ്സിലായിട്ടുണ്ട്. അമ്മയെ കൊന്നതുപോലെ അച്ഛനേയും കൊന്നുകളയുമെന്ന് പ്രതികളുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഇനി ഇവര്‍ക്ക് മുന്നില്‍ കോടതി മാത്രമാണ് പ്രതീക്ഷ. തന്റേയും മകളുടേയും ജീവന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഇപ്പോള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുബം.