ടിപിആർ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകളില്‍ പരിശോധന കൂട്ടണം: നിര്‍ദ്ദേശവുമായി ആലപ്പുഴ കളക്ടര്‍
ആലപ്പുഴ : കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ഗ്രാമപഞ്ചായത്തുകള്‍ കോവിഡ് പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15 ശതമാനത്തില്‍ കൂടുതലുള്ള 16 ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുമായി നടത്തിയ യോഗത്തിലായിരുന്നു നിര്‍ദേശം.
കോവിഡ് ബാധിക്കുന്നവര്‍ക്ക് വീടുകളില്‍ താമസ സൗകര്യം ഇല്ലെങ്കില്‍ അവരെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. വീടുകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളവര്‍, തീര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ കോവിഡ് പോസിറ്റീവായാല്‍ നിര്‍ബന്ധമായും ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു.
ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ഇനിയും ആരംഭിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ ഉടന്‍തന്നെ ഗൃഹവാസ പരിചരണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവരും, പോസിറ്റീവ് ആയവരും വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് പഞ്ചായത്തുകള്‍ ഉറപ്പാക്കണം. നിയന്ത്രിത മേഖല പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരും പോലീസും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. നിയന്ത്രിത മേഖല പ്രദേശങ്ങളില്‍ നിന്നും ആരും പുറത്തിറങ്ങുന്നില്ല എന്നും അവിടേക്ക് പുറത്ത് നിന്നും ആരും പ്രവേശിക്കുന്നില്ല എന്നും ഉറപ്പാക്കണം.
Recommended Video
ആര്‍. ആര്‍. ടി. അംഗങ്ങളുടെ സേവനവും പഞ്ചായത്ത് തലത്തില്‍ മെച്ചപ്പെടുത്തണം. സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ എല്ലാദിവസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം . പരിശോധനക്കെന്ന പേരില്‍ പുറത്ത് ഇറങ്ങി നടക്കുന്നത് രോഗ വ്യാപനം കൂടാന്‍ ഇടയാക്കുമെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പഞ്ചായത്തുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ പല പഞ്ചായത്തുകളിലും ടി പി ആര്‍ താഴേക്ക് വന്നത് നല്ല സൂചനയാണ്. ടി പി ആര്‍ റേറ്റ് ഇനിയും കുറയ്ക്കാനായി എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ , പഞ്ചായത്ത് ഉപഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്തു.