കൊവിഡ് ചികിത്സയിലെ വീഴ്ച; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം
ആലപ്പുഴ : കൊവിഡ് ചികിത്സയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട സംഭവമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന കൊവിഡ് രോഗി മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചതും കൊവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കിയ സംഭവവുമാണ് വിവാദമായത്.
മരിക്കാത്ത രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടത്. ഇത്തരമൊരു ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം വിശദീകരിക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതിനെ കുറിച്ചും വിശദീകരിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ത്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ വിവരങ്ങളും മരിക്കുന്നവരുടെ വിവരങ്ങളും കൃത്യമായി ബന്ധുക്കളെ അറിയിക്കുന്നതിന് പ്രത്യേക സംവിധാനം ആശുപത്രിയില്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു .
ആശുപത്രിയുടെ പൊതു പ്രവര്‍ത്തനങ്ങളും വിലയിരുത്തി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തില്‍ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സന്ദര്‍ശനം നടത്തിയതെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതുസംബന്ധിച്ച് വിശദമായ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി .
കൂടാതെ ആലപ്പുഴ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ജില്ലയിലെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. എന്നാല്‍ കോവിഡ് വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്കായി കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. കൊവിഡ് സ്ഥിരീകരിച്ച വീടുകളില്‍ നിന്ന് പോസിറ്റീവാകാത്തവര്‍ ക്വാറന്റൈന്‍ പാലിക്കാതെ പൊതുസ്ഥലങ്ങളില്‍ ഇറങ്ങി നടക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ
ഇത്തരം വീടുകളില്‍ നിത്യോപയോഗ സാധനങ്ങളും ഭക്ഷണവും എത്തിക്കാനുള്ള കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സി കാറ്റഗറിയിലുള്ളവരെ മാത്രം പ്രവേശിപ്പിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള നടപടികള്‍ക്കായുള്ള ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.
ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രസന്റേഷന്‍ മന്ത്രിയുടെ മുമ്പില്‍ അവതരിപ്പിച്ചു. ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ മന്ത്രിക്ക് വിശദീകരിച്ചു നല്‍കി. ജില്ലയിലെ വാക്‌സിനേഷന്‍ നിരക്ക് 95 ശതമാനമാണ്.
യോഗത്തില്‍ എം എല്‍ എ മാരയ എച്ച്. സലാം, പി പി ചിത്തരഞ്ജന്‍, ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ . വി ആര്‍ രാജു, അഡീ. ഡയറക്ടര്‍മാരായ ഡോ. പ്രീത, ഡോ. സമീറ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാ ബീവി, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, എന്‍ എച് എം ഡി പി എം ഡോ. രാധാകൃഷ്ണന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശശികല, ആശുപത്രി സൂപ്രണ്ട് ഡോ . സജീവ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications