ആലപ്പുഴ പിടിക്കാൻ യുഡിഎഫിൻറെ 'ട്രംപ് കാർഡ്';ഇറങ്ങുക ഈ നേതാവ്.. തിരഞ്ഞെടുപ്പിൽ പോര് കനപ്പിക്കാനൊരുങ്ങി കോൺഗ്രസ്
ആലപ്പുഴ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇക്കുറി യുഡിഎഫ് മറക്കാനാഗ്രഹിക്കുന്ന ജനവിധിയാണ് ആലപ്പുഴയിലേത്. ജില്ലയിൽ ഇടത് തേരോട്ടത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞു. എൽഡിഎഫ് നേതാക്കൾ പോലും പ്രതീക്ഷിക്കാത്ത വിജയമായിരുന്നു മുന്നണി ഇവിടെ നേടിയത്.നഗരസഭയിലും ജില്ലാ പഞ്ചായത്തിലുമെല്ലാം ഇടതുപക്ഷം ആധിപത്യം ഉറപ്പിച്ചു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നിയമസഭ തിരഞ്ഞെടുപ്പിൽ കച്ചമുറുക്കാനൊരുങ്ങുകയാണ് ആലപ്പുഴയിൽ യുഡിഎഫ് നേതൃത്വം. ആലപ്പുഴ മണ്ഡലത്തിൽ 'ട്രംപ്' കാർഡ് തന്നെ പയറ്റാനാണ് മുന്നണി ഒരുങ്ങുന്നത്. വിശദാംശങ്ങളിലേക്ക്

ലോക്സഭ തിരഞ്ഞെടുപ്പിൽ
ഇടതുപക്ഷത്തിന്റെ കോട്ട എന്ന് അവകാശപ്പെടുമെങ്കിലും ഇടത് വലത് മുന്നണികളെ മാറി മാറി ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് ആലപ്പുഴ. ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടത് കോട്ട പൊളിയുകയും നിയമസഭ തിരഞ്ഞെടുപ്പിൽ അത് കെട്ടിപടുക്കുന്നതുമാണ് മണ്ഡലത്തിലെ ചരിത്രം. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ പക്ഷേ കേരളത്തിൽ എൽഡിഎഫിന് ആശ്വസിക്കാൻ വക നൽകിയ ഏക മണ്ഡലമായിരുന്നു ആലപ്പുഴ.

ഇടത് തേരോട്ടം
20മണ്ഡലങ്ങളിൽ 19ഉം യുഡിഎഫ് ജയിച്ച് കയറിയപ്പോൾ എഎം ആരിഫിലൂടെ മണ്ഡലം പിടിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇതേ ആത്മവിശ്വാത്തിൽ ഇറങ്ങിയ എൽഡിഎഫ് നേതൃത്വത്തിന് തദ്ദേശ തിരഞ്ഞെടുപ്പിലും നിരാശപ്പെടേണ്ടി വന്നില്ല.ആലപ്പുഴ നഗരസഭ വീണ്ടെടുക്കാനും ഉറച്ച കോട്ടയായ ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ കരുത്ത് ഉയർത്താനും പാർട്ടിക്ക് കഴിഞ്ഞു.

തിരിച്ച് പിടിക്കാൻ
21 സീറ്റ് നേടിയായിരുന്നു ജില്ലാ പഞ്ചായത്ത് വിജയം. 11 ബ്ലോക്ക് പഞ്ചായത്ത് പിടിക്കുകയും 50 പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനും പാർട്ടിക്ക് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിലും സമാനമുന്നേറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ഇവിടെ. അതേസമയം നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് ആലപ്പുഴയിൽ യുഡിഎഫ്.

യുഡിഎഫ് സ്ഥാനാർത്ഥി
നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് മുന്നണി വേഗം പകർന്ന് കഴിഞ്ഞു. എൽഡിഎഫിനെ വീഴ്ത്താൻ മുൻ സിപിഎം നേതാവിനെ തന്നെ ഇറക്കാനാണ് കോൺഗ്രസ് ഇവിടെ ഒരുങ്ങുന്നത്.
മുൻഎംപിയും സിപിഎം നേതാവുമായിരുന്ന ഡോ കെഎസ് മനോജ് ആയിരിക്കും ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി.

വിഎം സുധീരനെ വീഴ്ത്തി
മണ്ഡലത്തിൽ പ്രവർത്തനങ്ങൾ തുടങ്ങാൻ മനോജിനോട് കോൺഗ്രസ് നിർദ്ദേശിച്ചതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. 2004 ലാണ്ഡോ കെ എസ് മനോജ് രാഷ്ട്രീത്തിലേക്ക് കാലെടുത്തുവെച്ചത്.
അന്ന് ആലപ്പുഴയിൽ സിറ്റിംഗ് എംപിയായിരുന്ന വിഎം സുധീരനെയായിരുന്നു ഡോ മനോജ് പരാജയപ്പെടുത്തിയത്.

പരാജയപ്പെട്ടു
പിന്നീട് 2009 ൽ രണ്ടാം അങ്കത്തിന് ഇറങ്ങിയെങ്കിലും കോൺഗ്രസിന്റെ കെസി വേണുഗോപാലിനോട് പരാജയപ്പെടുകയായിരുന്നു. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട് പാർട്ടി ഉയർത്തിയ ചട്ടക്കൂടിൽ എതിർപ്പ് ഉയർത്തിയതോടെയാണ് നേതൃത്വവമായി മനോജ് ഇടയുന്നത്.

കോൺഗ്രസിലേക്ക്
കോൺഗ്രസും കെസി വേണുഗോപാലും കളം അറിഞ്ഞ് കളിച്ചതോടെ മനോജ് കോൺഗ്രസിൽ എത്തി. എന്നാൽ അദ്ദേഹം പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല. എട്ട് വർഷത്തോളം അദ്ദേഹം വിദേശത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ വിദേശ വാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമാകാനാണ് മനോജ് ഒരുങ്ങുന്നത്.

ഗുണകരമാകുമെന്ന്
നേരത്തേ 2011 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മനോജിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും വിഎം സുധീരന്റെഎതിർപ്പിനെ തുടർന്ന് തിരുമാനം മാറ്റുകയായിരുന്നു.
രാഷ്ട്രീയ കാലാവസ്ഥയ്‌ക്കൊപ്പം സാമുദായിക ധ്രുവീകരണവും വിധി നിര്‍ണയിക്കുന്ന മണ്ഡലത്തിൽ മനോജിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്.












Click it and Unblock the Notifications