'ജി സുധാകരനെ തകര്‍ക്കാന്‍ സിപിഎമ്മിനുള്ളില്‍ ദുഷ്ട ശക്തികള്‍'; ആലപ്പുഴയുടെ പ്രിയ നേതാവെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച വരുത്തിയ മുന്‍ മന്ത്രി ജി സുധാകരനെതിരെ സിപിഎം കഴിഞ്ഞ ദിവസമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ സുധാകരന്റെ നിഷേധ സ്വഭാവം പ്രചരണത്തില്‍ പ്രതിഫലിച്ചെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുധാകരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തനിക്ക് പിന്‍ഗാമിയായി വന്ന എച്ച് സലാമിനെ വേണ്ട രീതിയില്‍ പിന്തുണച്ചില്ലെന്നാണ് പാര്‍ട്ടി കണ്ടെത്തല്‍.
എന്നാല്‍ ഇപ്പോഴിതാ, ജി സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജി സുധാകരനെ പോലെ അംഗീകാരമുള്ള നേതാവ് ആലപ്പുഴയില്‍ ഇല്ലെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. നല്ല മന്ത്രിയായിരുന്നു, മികച്ച സംഘാടകനായിരുന്നു, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് സുധാകരന്റെ രീതിയെന്നും അതാണ് സുധാകരനെതിരെ നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ചില ദുഷ്ട ശക്തികള്‍ പലപ്പോഴും സുധാകരനെ തകര്‍ക്കാനും തളര്‍ത്താനും അതിനകത്ത് തന്നെ ഉണ്ടെന്നുള്ളത് വാസ്തവമാണ്. വ്യക്തിപരമായ പകപോക്കലിന് കിട്ടിയ സമയം ഉപയോഗിച്ചവരുണ്ട്. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേതാവാണ്. അവഗണിക്കാനാകാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് പറയാതിരിക്കാനാവില്ല. മുതിര്‍ന്ന നേതാവിനെതിരെ നടപടി എടുക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിഎസ് അച്യുതാനന്ദന് വരെ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്. വ്യക്തികള്‍ക്കല്ല ഇവിടെ പ്രധാന്യം. എന്ത് ചെയ്തുവെന്നതാണ്. അച്ചടക്കം നിലനിര്‍ത്താന്‍ മുഖം നോക്കാതെ നടപടി എടുക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സുധാകരന് ചെയ്യേണ്ട ജോലി കൃത്യമായി ചെയ്തില്ല എന്നത് പാര്‍ട്ടി കണ്ടെത്തി. അതില്‍ ശരിയുണ്ടോ തെറ്റുണ്ടോ എന്നത് അറിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. തെറ്റ് കണ്ടെത്തിയാല്‍ ശിക്ഷ കൊടുക്കേണ്ടത് മര്യാദയാണ്. അത് പാര്‍ട്ടി കൊടുത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, അമ്പലപ്പുഴ സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന് വീഴ്ച വന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ സുധാകരനെതിരെ ഏത് തരത്തിലുള്ള നടപടി വേണമെന്ന ശുപാര്‍ശ റിപ്പോര്‍ട്ടില്‍ ഇല്ലായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ജെജെ തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്.
തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചതോടെ ജി സുധാകരന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജൂലായില്‍ നടന്ന സിപിഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സുധാകരന്റെ പേര് മാത്രമാണ് എടുത്തുപറഞ്ഞത്. സുധാകരനെതിരെ നടപടിയുണ്ടാകുമെന്ന കാര്യം നേരത്തെ ഉറപ്പിച്ചിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയെ നിയോഗിച്ചപ്പോള്‍ തന്നെ വ്യക്തമായിരുന്നു ഉന്നം ജി സുധാകരനാണെന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തിയിരുന്നില്ല. അന്ന് ആയൂര്‍വേദ ചികിത്സയിലാണെന്നാണ് പറഞ്ഞുകേട്ടത്. കൂടാതെ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. അന്നും ചികിത്സയിലായിരുന്നു എന്നാണ് വിശദീകരണം.
അന്ന് ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ കമ്മിഷനെ യോഗം തീരുമാനിച്ചത്. ഈ സമിതിക്ക് മുന്നില്‍ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചിരുന്നു. അമ്പപ്പുഴയില്‍ മാത്രം വോട്ട് ചോര്‍ന്നില്ലെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ പരാതിക്കാരില്‍ നിന്നുള്ള ആരോപണം അതിലും വലുതായിരുന്നു. ചില ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്ന് അന്വേഷണ കമ്മിഷന് ബോധ്യമായി. തുടര്‍ന്നാണ് അച്ചടക്ക നടപടി പാര്‍ട്ടി സ്വീകരിച്ചത്.
Recommended Video
80 കോടിയല്ല, അതുക്കും മേലെ: 'മരക്കാർ’ ആമസോണിന് വിറ്റത് ഈ തുകയ്ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട്