നിക്ഷേപകർ കളി തുടങ്ങി; ബൈജൂസിൽ ആഭ്യന്തര കലഹം, ബൈജു രവീന്ദ്രന്റെ സ്ഥാനം തെറിക്കുമോ?
ഒരുകാലത്ത് മലയാളിയുടെ അഭിമാനമായിരുന്നു 'ബൈജൂസ്' എന്ന സ്ഥാപനവും അതിന്റെ അണിയറയിൽ പ്രവർത്തിച്ച ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥും. ചെറിയ നിക്ഷേപങ്ങളിൽ നിന്ന് തുടങ്ങി തങ്ങളുടെ സാമ്രാജ്യം വളർത്തിയെടുത്ത ഇവർ പലർക്കും സ്വപ്‌നം കാണാൻ പോലും പറ്റാത്തിടത്തോളം വളർന്നിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല.
സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുകളായാണ് ഈ എഡ് ടെക് സ്ഥാപനം. കഴിഞ്ഞ കുറച്ച് കാലമായി ബൈജൂസുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നത് നല്ല വർത്തകളല്ല. ഇപ്പോഴിതാ ഏറ്റവും പുതിയ സംഭവവികാസത്തിൽ ബൈജൂസ് സ്ഥാപകരായ ബൈജു രവീന്ദ്രനെയും, ദിവ്യ ഗോകുൽനാഥിനെയും പുറത്താക്കാനുള്ള നീക്കങ്ങൾ നിക്ഷേപകർ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.

ബൈജൂസ് ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന 'തിങ്ക് ആൻഡ് ലേൺ' പ്രൈവറ്റ് ലിമിറ്റഡിലെ ആറോളം നിക്ഷേപകർ, കമ്പനിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സ്ഥാപനത്തിന്റെ മേലുള്ള നിയന്ത്രണത്തിൽ നിന്ന് സ്ഥാപകരെ പുറത്താക്കാനും അസാധാരണമായ നടപടികൾക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഡച്ച് നിക്ഷേപ കമ്പനിയായ പ്രോസസിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകർ ഇജിഎം നോട്ടീസിൽ ഭരണം, സാമ്പത്തിക ദുരുപയോഗം, മറ്റ് പ്രതിസന്ധികൾ എന്നിവ പരിഹരിക്കാനും, ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് വഴി ഇനി തിങ്ക് ആൻഡ് ലേൺ സ്ഥാപകർ ബൈജൂസിനെ നിയന്ത്രിക്കില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. ഇക്കാര്യം ഓഹരി നിക്ഷേപകർക്കുള്ള നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിഷയവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം, ബൈജൂസിന്റെ 30 ശതമാനം ഓഹരികൾ സംയുക്തമായി കൈകാര്യം ചെയ്യുന്ന ജനറൽ അറ്റ്ലാന്റിക്, പീക്ക് എക്‌സ് വി, സോഫിന, ചാൻ സക്കർബർഗ്, ഔൾ, സാൻഡ്‌സർ എന്നീ കമ്പനികളും നോട്ടീസിനെ പിന്തുണച്ചിട്ടുണ്ട്.
എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ബൈജൂസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. നിലവിൽ കമ്പനിയുടെ ഡയറക്‌ടർ ബോർഡിൽ അതിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ, സഹസ്ഥാപകയും ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവർ ഉൾപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇവർ പങ്കുവയ്ക്കുന്നത്.
നേരത്തെ അമേരിക്കന്‍ ഇന്‍വെസ്‌റ്റ്മന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് ബൈജൂസിന്റെ മൂല്യം വെട്ടികുറച്ചിരുന്നു. 2022ന്റെ ആദ്യ നാളുകളിലെ 2,200 കോടി ഡോളര്‍ (1.82 ലക്ഷം കോടി രൂപ) മൂല്യത്തില്‍ നിന്ന് വെറും 100 കോടി ഡോളറായാണ് (8,200 കോടി രൂപ) ഇത്തവണ മൂല്യം ചുരുക്കിയിരിക്കുന്നത്. കമ്പനി നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഈ സംഭവം.












Click it and Unblock the Notifications