Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌റ്റാർട്ടപ്പ് രാജകുമാരൻ എന്ന വിളിപ്പേര് മുതൽ ലുക്കൗട്ട് നോട്ടീസ് വരെ; ബൈജു രവീന്ദ്രന്റെ വീഴ്‌ചയുടെ കാരണങ്ങൾ

ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ പ്രമുഖർ മുഖമായ ഒരു ബ്രാൻഡ്, അതിന്റെ വളർച്ചയെ ലോകം അത്രയധികം ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നു. ബൈജൂസ്‌ മറ്റ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്‌തമാവുന്നത് ഈ ദ്രുതഗതിയിലുള്ള കുതിപ്പ് കൊണ്ട് തന്നെയായിരുന്നു. ഒടുവിൽ അതൊരു വലിയ പതനത്തിലേക്കുള്ള യാത്രയായിരുന്നു എന്ന് ലോകം തിരിച്ചറിഞ്ഞത് കഴിഞ്ഞ നാളുകളിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് സ്ഥാപനത്തിന്റെ സിഇഒയിൽ നിന്നും ഇഡി ലുക്കൗട്ട് നോട്ടീസ് വരെ സംഭവ ബഹുലമായിരുന്നു ബൈജു രവീന്ദ്രൻ എന്ന മലയാളിയുടെ ബിസിനസ് ജീവിതം.

ഷാരൂഖ് ഖാനും, ലയണൽ മെസിയും വരെ ബൈജൂസിന്റെ ഭാഗമായിരുന്നു ഒരു കാലത്ത്. എന്നാൽ പോയ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഉണ്ടാക്കിയെടുത്ത നേട്ടങ്ങളേക്കാൾ ഇന്നത്തെ തകർച്ചയുടെ ആഴം എത്രമേൽ വലുതാണെന്ന് നമുക്ക് ഊഹിച്ചെടുക്കാൻ കഴിയില്ല, കാരണം ഉയരംകൂടുന്തോറും വീഴ്‌ചയുടെ ആഘാതവും കൂടും.

byjuraveendraned

ഏറ്റവും ലളിതമായി ബൈജൂസിന്റെ തകർച്ചയെ വിവരിക്കാൻ ഒരൊറ്റ കാരണമേയുള്ളൂ, അമിത ആത്മവിശ്വാസം. അതിന്റെ ചുവടുപിടിച്ച് എടുത്ത ഒരുകൂട്ടം തെറ്റായ തീരുമാനങ്ങളും തകർച്ചയുടെ തോത് കൂട്ടി. ഇന്ന് നിത്യചെലവുകള്‍ക്ക് പോലും പണമില്ലാതെ നഷ്‌ടത്തിലായ ഇതേ കമ്പനി കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളികളുടെ അഭിമാനം വാനോളം ഉയർത്തിയ സ്‌റ്റാർട്ടപ്പ് അത്ഭുതമായിരുന്നു.

ഏകദേശം 22 ബില്യണ്‍ ഡോളർ ആസ്ഥിയുണ്ടായിരുന്ന കമ്പനി 3 ബില്യണ്‍ ഡോളറിലേക്ക് കൂപ്പികുത്തുന്ന കാഴ്‌ചയ്ക്ക് അടുത്തിടെ ബിസിനസ് ലോകം സാക്ഷ്യം വഹിച്ചു. 1.82 ലക്ഷം കോടി രൂപ മൂല്യത്തില്‍ നിന്ന് വെറും 8,200 കോടി രൂപയിലേക്ക് കമ്പനിയുടെ മൂല്യം വെട്ടിച്ചുരുക്കിയപ്പോഴും ബൈജു രവീന്ദ്രൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല.

കണ്ണൂരിലെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചിറങ്ങി, സർക്കാർ എഞ്ചിനീയറിംഗിൽ ബിരുദവും നേടി പുത്തൻ ആശയം നടപ്പിലാക്കിയ ബൈജുവിന് പക്ഷേ ഇടയ്ക്ക് എവിടെയൊക്കെയോ പിഴച്ചു എന്നത് വാസ്‌തവം.

ബൈജൂസിന്റെ വളർച്ചയും തളർച്ചയും

കണ്ണൂരിലെ അഴിക്കോട് ഗ്രാമത്തിൽ ജനിച്ച ബൈജു രവീന്ദ്രന് അധ്യാപകരായ മാതാപിതാക്കൾ തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം. കോമൺ അഡ്‌മിഷൻ ടെസ്‌റ്റിന് (ക്യാറ്റ്) തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കാൻ തുടങ്ങിയാണ് ബൈജുവിന്റെ തുടക്കം. പഠിപ്പിക്കുന്നതിലും വിദ്യാർത്ഥികളെ ക്യാറ്റ് പരീക്ഷയ്ക്ക് ഒരുക്കുന്നതിലും ബൈജു അതീവ ശ്രദ്ധ പുലർത്തി.

2007ലാണ് അദ്ദേഹം ക്ലാസുകൾ ആരംഭിക്കുന്നത്. പിന്നീട് പതിയെ പതിയെ ഇടത്തരം നിലവാരത്തിലേക്ക് ആ സംരംഭം വളരാൻ തുടങ്ങി. എന്നാൽ ഇന്ന് കാണുന്ന നിലയിലേക്ക് കമ്പനി അറിയപ്പെടാൻ കാരണമായ വഴിത്തിരിവ് 2011ലാണ് നടന്നത്. ഭാര്യയായ ദിവ്യ ഗോകുൽനാഥുമായി ചേർന്ന് ബൈജൂസിന് തുടക്കം കുറിച്ചത് അപ്പോഴായിരുന്നു.

സ്‍മാർട്ട്ഫോൺ ഉപയോഗം വർധിച്ചു വന്നതോടെയാണ് ഒട്ടുമിക്ക വീടുകളിലും ഓൺലൈൻ ക്ലാസ് സാധ്യത ഉണ്ടെന്ന് അവർ തിരിച്ചറിഞ്ഞത്. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 2017-ൽ ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തതോടെ സ്‌റ്റാർട്ടപ്പ് അവരുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം വിപണിയിൽ തെളിയിച്ചു.

2018-ൽ 15 ദശലക്ഷം ഉപയോക്താക്കളുള്ള ബൈജൂസിന് യൂണികോൺ പദവി ലഭിച്ചു (മൂല്യമുള്ളത് 1 ബില്യൺ ഡോളർ). 2019ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസറായി ഒപ്പോയെ മറികടന്ന് വന്നതോടെ കമ്പനി ആഗോള തലത്തിൽ അറിയപ്പെടാൻ തുടങ്ങി. ഇതിനിടെ ബൈജൂസ് യുഎസ് നിക്ഷേപ സ്ഥാപനമായ റെഡ്വുഡിൽ നിന്ന് 1.2 ബില്യൺ ഡോളർ ടേം ലോൺ സമാഹരിച്ചു.

2022-ൽ, കമ്പനിയുടെ വിപണി മൂല്യം 22 ബില്യൺ ഡോളറിലെത്തി, ഏറ്റവും മൂല്യമുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പായി മാറിയപ്പോഴേക്കും, ബൈജൂസ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ ആദ്യ ആഗോള അംബാസഡറായി പ്രഖ്യാപിക്കുകയും 2022ലെ ഫുട്‍ബോൾ ലോകകപ്പിന് ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളാകാൻ തയ്യാറാവുകയും ചെയ്‌തു.

എന്നാൽ ഇതിനിടെ ആശങ്ക ഉയർത്തിയ ഒരു സംഭവം കമ്പനി 21 സാമ്പത്തിക വർഷത്തിലെ ഓഡിറ്റ് ചെയ്‌ത സാമ്പത്തിക റിപ്പോർട്ടുകൾ 18 മാസത്തേക്ക് വൈകിപ്പിച്ചു എന്നതാണ്. 2022 സെപ്റ്റംബറിൽ സ്‌റ്റാർട്ടപ്പ് അതിന്റെ ഫലങ്ങൾ പുറത്തുവിട്ടപ്പോൾ തന്നെ കാര്യങ്ങളുടെ കിടപ്പ് ശരിയല്ലെന്ന് പലരും മനസിലാക്കി.

4588 കോടിയുടെ നഷ്‌ടമായിരുന്നു കമ്പനി നേരിട്ടത്. സ്‌റ്റാർട്ടപ്പുകൾ നഷ്‌ടം നേരിടുന്നത് സാധാരണ സംഭവം തന്നെയാണ്, എന്നാൽ ബൈജൂസിന്റെ നഷ്‌ടം മുൻ സാമ്പത്തിക വർഷത്തേക്കാൾ 15 മടങ്ങ് കൂടുതലായിരുന്നു എന്നതാണ് അപായ സൂചനയായി വന്നത്. പിന്നീട് അങ്ങോട്ട് ബൈജൂസിന്റെ തകർച്ച ആരംഭിച്ചു.

നഷ്‌ടത്തിലായിരുന്ന കോഡിംഗ് പ്ലാറ്റ്‌ഫോം വൈറ്റ് ഹാറ്റ് ജൂനിയ‍ർ, ആകാശ് ഇൻസ്‌റ്റിറ്യൂട്ട്, ഗ്രേറ്റ് ലേണിംഗ് തുടങ്ങിയ കമ്പനികള്‍ ഏറ്റെടുത്തതോടെ പ്രതിസന്ധി മൂർച്ഛിച്ചു. യുഎസ് ഫെഡറൽ റിസർവ് സാമ്പത്തിക നയങ്ങളിൽ വരുത്തിയ മാറ്റവും ബൈജൂസിന് ഇരുട്ടടിയായി. അമേരിക്കൻ വിപണി ലക്ഷ്യമിട്ട് നടത്തിയ പദ്ധതികള്‍ മുഴുവൻ പാളി. ഇടിത്തീ എന്ന പോലെ 2022ൽ ബൈജൂസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടിയും ആരംഭിച്ചു.

ഫെമ നിയമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അന്വേഷണ ഏജൻസി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

നിലവിൽ ദുബായിൽ കഴിയുകയാണ് ബൈജു രവീന്ദ്രൻ എന്നാണ് സൂചന. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയതെന്നാണ് സൂചന. അന്ന് രാജ്യം വിടുന്നതിന് തടസമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ഇനി ഇന്ത്യയിലേക്ക് ബൈജു രവീന്ദ്രൻ തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+