റഷ്യയെ കൈവിട്ട് ഇന്ത്യ; നേട്ടം കൊയ്യാന്‍ സൗദി അറേബ്യ... 55% എണ്ണ കുറച്ചു, അവസരം നോക്കി യുഎഇ
യുക്രൈനെതിരായ റഷ്യയുടെ നീക്കം ഒരു തരത്തില്‍ ഇന്ത്യയ്ക്ക് പുതിയ അവസരം തുറന്നിടുകയായിരുന്നു. 2022 വരെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ കാര്യമായി ശ്രദ്ധിക്കാതിരുന്ന റഷ്യ നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇടപാടുകാരാണ്. എന്നാല്‍ അടുത്തിടെ റഷ്യ ഇന്ത്യയ്ക്ക് നേരിയ തോതില്‍ പണി കൊടുത്തു. കടുത്ത തീരുമാനം എടുത്ത് ഇന്ത്യ ഇതിന് മറുപടി നല്‍കി എന്നാണ് പുതിയ കണക്കുകള്‍.
2022ലാണ് റഷ്യന്‍ സൈന്യം യുക്രൈനെതിരെ നീങ്ങിയത്. യുക്രൈന്‍ യൂറോപ്പിനോട് മമത കാണിച്ചതായിരുന്നു വ്‌ളാദിമിര്‍ പുടിനെ പ്രകോപിപ്പിച്ചത്. യുക്രെയിനെ സഹായിക്കാന്‍ അമേരിക്കയും യൂറോപ്പും എത്തിയതോടെ റഷ്യയുടെ അവസ്ഥ പരുങ്ങലിലായി. വരുമാനം കുത്തനെ കുറഞ്ഞതോടെ അവര്‍ ക്രൂഡ് ഓയില്‍ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങി, അല്ലെങ്കില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി.

റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ക്രൂഡ് ഓയില്‍. ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ പ്രധാനിയാണ് റഷ്യ. റഷ്യയുടെ വരുമാന സ്രോതസ് അടച്ച് സമ്മര്‍ദ്ദത്തിലാക്കി യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നതായിരുന്നു അമേരിക്കയുടെയും യൂറോപ്പിന്റെയും ലക്ഷ്യം. അവര്‍ നോട്ടമിട്ടത് റഷ്യയുടെ എണ്ണയെ ആയിരുന്നു.
റഷ്യയുടെ എണ്ണയെയും വാതകത്തെയും ആശ്രയിച്ചാണ് അതുവരെ യൂറോപ്പ് നിലനിന്നരുന്നത്. എന്നാല്‍ അവര്‍ ഇറക്കുമതി നിര്‍ത്തുക മാത്രമല്ല, റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളര്‍ എന്ന പരമാവധി വില നിശ്ചയിക്കുകയും ചെയ്തു. ഇതിനേക്കാള്‍ ഉയര്‍ന്ന വില നല്‍കി റഷ്യയ്ക്ക് എണ്ണ വില്‍ക്കാന്‍ സാധിക്കാതെ വന്നു. ഈ അവസരമാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്.
നിലവില്‍ റഷ്യയുടെ എണ്ണ വന്‍തോതില്‍ വാങ്ങുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളെല്ലാം തൊട്ടു പിന്നിലായി പട്ടികയിലുണ്ട്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റാല്‍ റഷ്യയ്‌ക്കെതിരായ യുഎസ് നടപടി അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. അതോടെ റഷ്യയുടെ എണ്ണയ്ക്ക് വില ഉയരും.
ഇതിന് മുന്നോടിയായി റഷ്യ പതിയെ എണ്ണവില ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇളവ് കുറച്ചതോടെ ഇന്ത്യ മുഖം തിരിച്ചുവെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നവംബറിലെ കണക്കു പ്രകാരം റഷ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവില്‍ ഇന്ത്യ വലിയ കുറവ് വരുത്തിയിട്ടുണ്ട്. 55 ശതമാനം എണ്ണയാണ് കുറച്ചിരിക്കുന്നത്. 2022 ജൂണിന് ശേഷം ഇത്രയും കുറച്ചത് ആദ്യമായിട്ടാണ്.
2022 ഫെബ്രുവരിക്ക് മുമ്പ് ഇന്ത്യ രണ്ട് ശതമാനം എണ്ണയാണ് റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. പിന്നീട് ഇത് 40 ശതമാനം വരെ ഉയര്‍ന്നു. നവംബറില്‍ റഷ്യ വിലയിലെ ഇളവ് കുറച്ചതാണ് ഇന്ത്യ ഇറക്കുമതി വെട്ടിച്ചുരുക്കാന്‍ കാരണമെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റ് ക്ലീന്‍ എയര്‍ (ക്രിയ) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്‌പോ, സോകോള്‍ വിഭാഗത്തില്‍പ്പെട്ട എണ്ണയാണ് പ്രധാനമായും റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. ബ്രെന്റ് ക്രൂഡില്‍ നിന്ന് ഇതിനുള്ള വില വ്യത്യാസം 3.88 ഡോളര്‍, 6.65 ഡോളര്‍ എന്ന നിരക്കിലേക്ക് കുറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഇറാഖും സൗദി അറേബ്യയും യുഎഇയും ഇന്ത്യയുമായുള്ള എണ്ണ ഇടപാട് വര്‍ധിപ്പിച്ചേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications