'റെയിൽവേ സ്വകാര്യവത്ക്കരണം മൂലം പ്രശ്‌നങ്ങൾ ഏറെ, ഒഴിവുകൾ നികത്താതെ നിൽക്കുന്നു'; ഡോ. മേരി ജോർജ്
കൊച്ചി: കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക. രാജ്യമെങ്ങും സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയും തൊഴിലില്ലായ്‌മ രൂക്ഷമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെയൊക്കെ നേരിടാൻ കഴിയുന്നൊരു ബജറ്റ് തന്നെയാവും വരികയെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ.
കേന്ദ്ര ബജറ്റിൽ എന്തൊക്കെ പ്രതീക്ഷിക്കാം എന്ന് വൺഇന്ത്യ മലയാളത്തോട് തുറന്നു സംസാരിക്കുകയാണ് ഇപ്പോൾ പ്രമുഖ സാമ്പത്തിക വിദഗ്‌ധയായ ഡോ. മേരി ജോർജ്. രാജ്യത്തെ പ്രധാന വെല്ലുവിളിയായി തൊഴില്ലായ്‌മയും റെയിൽവേ സ്വകാര്യ വത്ക്കരണവും ഒക്കെ കാര്യമായ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് മേരിജോർജ് ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ എന്തൊക്കെ മാറ്റങ്ങൾ സാധ്യത ഉണ്ടെന്നും അവർ എടുത്തു പറയുന്നുണ്ട്.

ഡോ. മേരി ജോർജിന്റെ വാക്കുകൾ
ഈ കഴിഞ്ഞ ബജറ്റിൽ ജിഡിപി എത്ര ആയിരുന്നു എന്ന് നമുക്ക് നോക്കാം. 3,26,369,12 കോടി എന്ന നിലയിലായിരുന്നു നമ്മുടെ ബജറ്റ് എസ്റ്റിമേഷൻ. അതുപോലെ തന്നെ ഈ വർഷം പൂർത്തീകരിക്കണം എന്നില്ല. ഇത്തവണ ബജറ്റ് റീ എസ്‌റ്റിമേഷൻ ഉണ്ടാവും, അപ്പോൾ നമുക്ക് അറിയാം ഈ കണക്കിൽ കൂടിയോ കുറഞ്ഞോ എന്നൊക്കെ.
അതുപോലെ ബജറ്റിന്റെ വലുപ്പം, 4,82,05,12 കോടിയായിരുന്നു ബജറ്റിന്റെ വലുപ്പം, അതായത് ബജറ്റിൽ ആകെ സമാഹരിക്കുന്ന വരുമാനം എത്ര? ആകെ ചിലവഴിക്കുന്നത് എത്ര? അതാണ് ബജറ്റിന്റെ സൈസ് അഥവാ വലുപ്പം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബജറ്റ് അറ്റ് എ ഗ്ലാൻസ് എന്ന സർക്കാർ ഡോക്യൂമെന്റിലാണ് ഇത്തരം കാര്യങ്ങളൊക്കെ പറയുന്നത്. ബജറ്റിനെ കുറിച്ച് കൃത്യമായി അറിയാൻ ഈ രേഖ പരിശോധിച്ചാൽ മതിയാകും.
ഇത്രയും ജിഡിപി കഴിഞ്ഞ വർഷം ഉണ്ടായിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് പ്രധാനമന്ത്രി മോദി പറയാറുള്ളത്. ഇതിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഡാറ്റകൾ വിവിധ വെബ്‌സൈറ്റുകളിൽ നിന്ന് നിങ്ങൾക്ക് എടുക്കാവുന്നതാണ്.
എന്തൊക്കെയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത് എന്നതാണ് പ്രധാന കാര്യം. ഇത്തവണത്തെ ബജറ്റിന്റെ വലുപ്പം കൂടും. പണപ്പെരുപ്പവും അസ്ഥിരതയും ഒക്കെ വർധിച്ചുവരുന്ന ഒരു കാലഘട്ടമാണ്, അതുകൊണ്ട് സർക്കാർ ഇടപെടൽ അനിവാര്യമാണ്. കഴിഞ്ഞ ബജറ്റിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു, രണ്ടാം മോദി സർക്കാരിന്റെ മുൻ ബജറ്റുകളിൽ വലിയ തോതിൽ മൂലധന ചെലവ് കാണിച്ചിരുന്നു.
എന്നാൽ രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റിൽ അത്ര ഗൗരവമായിട്ട് ഇത് നടന്നില്ല. കാരണം അത് പകുതി വഴിയിൽ എത്തിയപ്പോഴേക്കും തിരഞ്ഞെടുപ്പ് വന്നു. അതുകൊണ്ട് മൂലധന ചെലവ് കുറഞ്ഞുപോയി. അത് തന്നെ തൊഴിലില്ലായ്‌മ വർധിപ്പിക്കാൻ കാരണമായി. ഇത് തിരഞ്ഞെടുപ്പ് ഇല്ലാത്ത വർഷം ആയതിനാൽ കൂടുതൽ സന്തുലിതമായ ബജറ്റ് വരുമെന്ന് പ്രതീക്ഷിക്കാം.
തൊഴിലില്ലായ്‌മ പരിഹരിക്കണം എന്നുണ്ടെങ്കിൽ ആദ്യം തൊഴിലുകൾ സൃഷ്‌ടിക്കണം. ഇതിൽ ആദ്യം പറയാനുള്ളത് ഏഷ്യയിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ റെയിൽവേ മേഖലയെ കുറിച്ചാണ്. റെയിൽവേയെ പതുക്കെ സ്വകാര്യവത്കരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഒട്ടേറെ ഒഴിവുകളാണ് നികത്താതെ ഇരിക്കുന്നത്. മൂന്നാമത്തെ കാര്യം ഐആർസിടിസിയെ സ്വകാര്യവത്കരിച്ചു.
അതുപോലെ തന്നെ ഇന്ത്യൻ റെയിൽവേയുടെ ശുചീകരണ ജോലികൾ എല്ലാം സ്വകാര്യ കമ്പനികൾക്ക് കൊടുത്തു. ആ റെയിൽവേയെ സ്വകാര്യവത്കരിക്കുന്നു, ഒരുപാട് ഒഴിവുകൾ കിടക്കുന്നു. ലോക്കോ പൈലറ്റുകളുടെ ഒഴിവുകൾ 16000ത്തിൽ അധികമാണ്. ഇന്ത്യൻ റെയിൽവേയെ പ്രതാപത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കണം.












Click it and Unblock the Notifications