കമല്‍ഹാസന്‍ യുപിഎ സഖ്യത്തിലേക്ക്? തമിഴ്നാട്ടില്‍ ഞെട്ടിച്ച നീക്കത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളം ഒരുക്കുന്നതിന്‍റെ തയ്യാറെടുപ്പിലാണ് തമിഴ്നാട്ടിലെ പ്രമുഖ കക്ഷിള്‍. ഭരണ കക്ഷിയായ അണ്ണാ ഡിഎംകെ എടപ്പാടി പളനി സ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷമായ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സംഖ്യവും സീറ്റ് വീതം വെപ്പ് അടക്കമുള്ള നിര്‍ണ്ണായ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഇതിനിടയിലാണ് കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തേയും സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള ശ്രമവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം ചേര്‍ന്ന മക്കള്‍ നീതി മയ്യം ഭാരവാഹി യോഗം പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കാനും സഖ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പാര്‍ട്ടി കമല്‍ഹാസനെ ചുമതലപ്പെടുത്തുകുയം ചെയ്തിരുന്നു.
കോണ്‍ഗ്രസ് അംഗത്തിന്‍റെ മരണത്തേ തുടര്‍ന്ന് കന്യാകുമാരിയില്‍ നടക്കുന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഡിഎംകെ തരംഗമായിരുന്നെങ്കിലും ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ മേഖലകളില്‍ നിര്‍ണ്ണായകമായ പ്രകടനം കാഴ്ചവെക്കാനും മക്കള്‍ നീതി മയ്യത്തിന് സാധിച്ചിരുന്നു. ഇതിനിടെയാണ് കമല്‍ഹാസനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയേയും തങ്ങളുടെ ചേരിയുടെ ഭാഗമാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

യുപിഎ സഖ്യത്തിലേക്ക്
പിസിസി അധ്യക്ഷന്‍ അളഗിരിയാണ് കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മതേതര നിലപാടുള്ള കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കെ അളഗിരി അഭിപ്രായപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാൻ കമൽഹാസന് കഴിയില്ല. ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു.

കോണ്‍ഗ്രസ് നടത്തുന്നത്
അണ്ണാഡിഎംകെ-ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോവാതിരിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിന്‍റെ ക്ഷണത്തിന് ഡിഎംകെയുടെ പിന്തുണയും ഉണ്ടെന്നാണ് സൂചന. കോണ്‍ഗ്രസിന്‍റെ ക്ഷണം കമല്‍ഹാസന്‍ ഇതുവരെ നിരസിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഖുഷ്ബു പാര്‍ട്ടി വിട്ടത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് ക്ഷീണം ചെയ്തിട്ടുണ്ട്.

ഖുശ്ബു പാര്‍ട്ടി വിട്ടത്
ഖുശ്ബു പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന്‍റെ ഭിന്നത കാരണമെന്ന നിലപാടിലാണ് ഡിഎംകെ. ഈ സാഹചര്യത്തില്‍ കമലിനെ ഒപ്പമെത്തിക്കാന്‍ സാധിച്ചാല്‍ സഖ്യത്തിലെ ഭിന്നതകള്‍ വഴിമാറുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ഒരുങ്ങുന്ന രജനീകാന്തുമായി കമല്‍ പുതിയ സഖ്യനീക്കങ്ങള്‍ക്ക് ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

കമല്‍-രജനീ സഖ്യം
രജനീകാന്തിന്‍റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനുമായി മക്കള്‍ നീതി മയ്യം നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും പാര്‍ട്ടിയെ നയിക്കുകയാണ് ദൗത്യമെന്നും രജനീകാന്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. തനിച്ച് മത്സരിക്കുക എന്നത് രജനീകാന്തിനെ സംബന്ധിച്ചും വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്.

നിലവിലെ സാഹചര്യം
ബിജെപി പാളയം രജനീകാന്തിന് സുരക്ഷിതമാണെങ്കില്‍ അവിടെ അണ്ണാ ഡിഎംകെ ഉള്ളതാണ് വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ അണ്ണാ ഡിഎംകെയെ ഒഴിവാക്കി രജനീ കാന്തിനെ ഒപ്പം കൂട്ടാന്‍ ബിജെപിയും തയ്യാറാവില്ല. ഈ സാഹചര്യത്തില്‍ ആശയപരമായി രണ്ട് നിലപാടെങ്കിലും കമലിനൊപ്പം കൈകോര്‍ക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് രജനീകാന്തിന് ഉള്ളത്.

തമിഴ്നാട് നിയമസഭ
ഈ സഖ്യം പിടിച്ചേക്കാവുന്ന വോട്ടുകളിലെ അപകടം കോണ്‍ഗ്രസും ഡിഎംകെയും മുന്നില്‍ കാണുന്നുണ്ട്. കഴിഞ്ഞ തവണ പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതില്‍ നിര്‍ണ്ണായകമായത് മുന്നണിയില്‍ നിന്നും പിണങ്ങിപ്പോയവര്‍ പിടിച്ച വോട്ടുകളാണ് എന്ന അനുഭവും ഡിഎംകെയ്ക്ക് മുന്‍പിലുണ്ട്. 2021 മെയിലാണ് തമിഴ്നാട് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

234 ല്‍ 136 സീറ്റ്
ഈ സാഹചര്യത്തില്‍ എപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് കരുതുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 ല്‍ 136 സീറ്റ് നേടിയായിരുന്നു ജയലളിത തുടര്‍ ഭരണം നേടിയത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഉള്‍പ്പടേയള്ള കക്ഷികളുമായി ചേര്‍ന്ന് മത്സരിച്ച ഡിഎംകെയ്ക്ക് 89 സീറ്റിലായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.

ആകെയുള്ള 39 സീറ്റില്‍ 38 ഉം
ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 39 സീറ്റില്‍ 38 ഉം സ്വന്തമാക്കാന്‍ ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സാധിച്ചിരുന്നു. ബിജെപിയെ ഒപ്പം കൂട്ടിയെങ്കിലും തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് കേവലം ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ സാധിച്ചത്.

വോട്ട് വിഹിതം
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം നിയമസഭാ മണ്ഡലം അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് വ്യക്തമായ മേല്‍ക്കൈ നേടാന്‍ സാധിച്ചു. ആകെയുള്ള 234 സീറ്റില്‍ 138 എണ്ണത്തിലാണ് ഡിഎംകെയ്ക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇതേ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിന് 49 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 24 സീറ്റിലും ലീഗിന് 5 സീറ്റിലും മേല്‍ക്കൈ നേടാന്‍ സാധിച്ചിരുന്നു.












Click it and Unblock the Notifications