തീവ്രവാദത്തിന് സർജിക്കൽ സ്ട്രൈക്കും: പോപ്പുലണ്ടർ ഫ്രണ്ട് നീക്കം നിരീക്ഷണത്തില്!
കൊച്ചി: മഹാരാജാസ് കോളെജിൽ എസ്എഫ്ഐ നേതാവു കുത്തേറ്റു മരിച്ചതിനെ തുടർന്നുള്ള സംഭവ വികാസങ്ങൾ പോപ്പുലണ്ടർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) സംഘടനയുടെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയ്ക്കും തിരിച്ചടിയായി. തീവ്രവാദ സ്വഭാവമുള്ള പിഎഫ്ഐനെയും പോഷക സംഘടനകളെയും നിരോധിക്കണമെന്ന ആവശ്യം വീണ്ടും സജീവമായതോടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ പ്രതിരോധത്തിലാണ്.
വിദ്യാർഥി നേതാവ് കൊല്ലപ്പെട്ട കേസിൽ യുഎപിഎ ചുമത്തുന്നതുൾപ്പെടെ പൊലീസ് പരിഗണിക്കുന്നതും നിരോധന സാധ്യത മുൻ നിർത്തിയാണ്. മധ്യപ്രദേശിൽ ജനുവരിയിൽ ചേർന്ന സംസ്ഥാന ഡിജിപിമാരുടെ യോഗത്തിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയെ നിരോധിക്കണമെന്ന ആവശ്യം കേരളം ഉന്നയിച്ചതായി കേന്ദ്ര സർക്കാർ വെളിപ്പെടുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
സംസ്ഥാനത്തു പിഎഫ്ഐയും എസ്ഡിപിഐയും നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ പറ്റി യോഗത്തിൽ ഡിജിപി വിശദീകരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെയാണ് ഇതേപ്പറ്റി പിന്നീടു വെളിപ്പെടുത്തിയത്. ഇക്കാര്യം ഡിജിപി നിഷേധിച്ചിട്ടില്ല. കേരള പൊലീസും ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷിച്ച ഒട്ടുമിക്ക തീവ്രവാദ സ്വഭാവമുള്ള കേസുകളിലും പിഎഫ്ഐയുടെയും എസ്ഡിപിഐയുടെയും പങ്കാളിത്തത്തിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചു നടന്ന ഐഎസ്ഐ റിക്രൂട്ട്മെന്റിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ പ്രവർത്തകരാണെന്ന് എൻഐഎ സമർപ്പിച്ച കുറ്റപത്രങ്ങളിൽ വ്യക്തമാക്കുന്നു.
തൊടുപുഴ ന്യുമെൻ കോളെജിലെ അധ്യാപകൻ ജോസഫിന്റെ കൈവെട്ടിയ കേസിലുൾപ്പെടെ സംഘടനയുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. സംസ്ഥാനത്തുട നീളം സംഘടന രഹസ്യ ക്യാംപുകൾ നടത്തി സായുധ പരിശീലനം നടത്തുന്നതായി സംസ്ഥാന ഇന്റലിജൻസ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതേപ്പറ്റി വിശദമായ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ട്. എല്ലാ ജില്ലകളിലെയും എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങൾ, പ്രധാന പ്രവർത്തകർ, നേതാക്കൾ, അംഗസംഖ്യ എന്നിവയും ശേഖരിച്ചിട്ടുണ്ട്. എസ്ഡിപിയുടെ ഫ്രീഡം മാർച്ചുൾപ്പെടെ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പക്കലുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്താൻ പ്രത്യേകം പരിശീലനം ലഭിച്ചവർ സംഘടനയിലുള്ളതായി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഏതെങ്കിലും ഭാഗത്ത് ഓപ്പറേഷൻ നടത്തണമെങ്കിൽ ഇവരെയാണു നിയോഗിക്കുന്നത്. ആക്രമണം നടത്താനും സുരക്ഷിതമായി തിരിച്ചു പോകാനും പ്രാദേശിക പ്രവർത്തകരും നേതാക്കളും സഹായിക്കും. മൂന്നാംഘട്ടത്തിൽ ഒളിവിൽ കഴിയാനുള്ള സഹായം നൽകും. മാസങ്ങൾ കഴിഞ്ഞു പ്രതികൾ കോടതിയിൽ കീഴടങ്ങുകയാണു പതിവ്. വിവിധ തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള പരിശീലനമാണു നൽകുന്നത്. ആശയപ്രചരണത്തിന്റെ ഭാഗമായിട്ടാണ് ആക്രമണം. മതനിന്ദ കേസിൽ പ്രൊഫസറുടെ കൈപ്പത്തി വെട്ടിയ സംഭവം ഇതിൽപ്പെടും.
കേരളത്തിന്റെ വിവിധയിടങ്ങളിൽ സമാന സർജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. പിഎഫ്ഐയെ നിരോധിക്കണമെന്ന് ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംഘടനയെ നിരോധിക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തിൽ തുടർനടപടികൾ എടുക്കുന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി തെളിവുകൾ ലഭിച്ചാൽ സംഘടനയെ നിരോധിക്കാം. കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നതിനാൽ പഴുതടച്ചു മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ. നിലവിൽ അൽ ഖ്വയ്ദ, ജമായുത്തൽ മുജാഹിദ്ദീൻ, സിമി, അൽ ഉമർ മുജാഹിദ്ദീൻ, ജയ്ഷെ മുഹമ്മദ് ഉൾപ്പെടെ 36 സംഘടനകളെയാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്.