ദക്ഷിണ നാവിക സേനാ മേധാവി എആർകാർവെ വിരമിക്കുന്നു: 38 വർഷത്തെ സേവനം
കൊച്ചി: ദക്ഷിണ നാവികസേനയുടെ അമരക്കാരനായ വൈസ് അഡ്മിറൽ എ.ആർ.കാർവെ 38 കൊല്ലത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിൽ നാവികസേനയിൽ നിന്നു വിരമിക്കുന്നു. 2016 മേയ് 29നു സതേൺ നേവൽ കമാൻഡിന്‍റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ്-ഇൻ-ചീഫായി ചുമതലയേറ്റ അദ്ദേഹത്തിന് നാവികസേന 31നു യാത്രയയപ്പ് നൽകും.
പുനെ ദേശീയ പ്രതിരോധ അക്കാദമിയിൽ പഠനം പൂർത്തിയാക്കി 1980ൽ നാവികസേനയിൽ കമ്മിഷൻ ചെയ്ത എ.ആർ.കാർവെ മുങ്ങിക്കപ്പലുകളെ നേരിടാനുള്ള യുദ്ധമുറകളിൽ വിദഗ്ധനാണ്. വിമാനവാഹിനിയായ ഐഎൻഎസ് വിരാട്, മിസൈൽ നശീകരണ കപ്പൽ ഐഎൻഎസ് റാൺവിജയ് തുടങ്ങി നാലു യുദ്ധ കപ്പലുകളുടെ കമാൻഡറായിരുന്നു. തുടർന്ന് ഇന്ത്യൻ നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ വെസ്റ്റേൺ ഫ്ലീറ്റിന്‍റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഓഫിസറായി നിയമിതനായി .

രാജ്യത്തിന്‍റെ തീരസുരക്ഷ സംബന്ധിച്ചു സുപ്രധാന നിർദ്ദേശങ്ങൾ തയ്യാറാക്കി സമർപ്പിച്ചതു കാർഗെയാണ്. 2008-മുതൽ 2012 വരെ അദ്ദേഹം നേവൽ സ്റ്റാഫ് (ഇൻഫെർമേഷൻ വാർഫെയർ ആൻഡ് ഓപ്പറേഷൻസ്) അസിസ്റ്റന്‍റ് ചീഫായിരിക്കുമ്പോഴായിരുന്നു ഇത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിസി) ഈ നിർദ്ദേശങ്ങൾ 2009 ൽ അംഗീകരിച്ചു. ഇന്ത്യയുടെ തീരദേശത്ത് മുഴുവൻ നിരീക്ഷണ റഡാറുകൾ സ്ഥാപിക്കാനും ഉപഗ്രഹ നിരീക്ഷണം ശക്തമാക്കാനും കോസ്റ്റ് ഗാർഡിനും നാവികസേനയ്ക്കും കൂടുതൽ നിരീക്ഷണ കപ്പലുകൾ നൽകാനും കേന്ദ്ര സർക്കാർ നടപടിയെടുത്തത് ഈ റിപ്പോർട്ടിനെ തുടർന്നാണ്.
സുനാമി ദുരന്തത്തിനു ശേഷം ദക്ഷിണ നാവികസേന നടത്തിയ ഏറ്റവും വലിയ രക്ഷാദൗത്യമായ ഒപി സഹായവും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ കൊല്ലം ഡിസംബറിൽ ഓഖി ചുഴലികാറ്റിനെ തുടർന്നായിരുന്നു ഇത്. 18 യുദ്ധക്കപ്പലുകളും ആറ് വിമാനവാഹിനികളും പങ്കെടുത്ത ദൗത്യത്തിൽ 136 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയും 172 തൊഴിലാളികൾക്കു സഹായമെത്തിക്കുകയും ചെയ്തു. സംസ്ഥാന തീരദേശ പൊലീസിന് നാവിക സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകാൻ നടപടിയെടുത്തതും കാർവെയാണ്.












Click it and Unblock the Notifications