ഇനി കൊച്ചി പഴയ കൊച്ചിയല്ല; വരുന്നു മറ്റൊരു മെട്രോ കൂടി, നഗരം കുതിക്കും
എറണാകുളം: കൊച്ചി വാട്ടർ മെട്രോ നഗരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് വ്യവസാ വകുപ്പ് മന്ത്രി പി രാജീവ്. ലോകത്തെ തന്നെ ഏറ്റവും മികച്ച അർബൻ വാട്ടർ ട്രാൻസ്പോർട്ടേഷൻ സിസ്റ്റമായി മാറാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി വാട്ടർ മെട്രോ. 76 കിലോമീറ്റര്‍ ദൂരത്തിൽ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ വിഭാവനം ചെയ്തിരിക്കുന്നത്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുമുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടുകളാണ് വാട്ടർ മെട്രോയിൽ ഉണ്ടാവുക. ലോകത്താദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ഒരുങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാര്: ഉത്തരവുമായി അംബാസിഡർ
മണിക്കൂറിൽ 10 നോട്ടിക്കല്‍ മൈല്‍ ആണ് ബോട്ടിന്റെ വേഗത. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിൽ 100 പേര്‍ക്ക് സഞ്ചരിക്കാൻ കഴിയും. 23 ബോട്ടുകൾ വാട്ടർ മെട്രോയ്ക്കായി നിർമ്മിക്കുന്നത് കൊച്ചിൻ ഷിപ്പ്‌യാർഡാണ്. പണി പൂർത്തിയായ "മുസിരിസ്" പ്രവർത്തനക്ഷമമായി. ബാക്കിയുള്ളവ നവംബറോടെ പണി പൂർത്തിയാക്കി കൈമാറും. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഭാഗമായി വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെ നിര്‍മാണവും വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ആറെണ്ണം ജൂണോടെ പൂര്‍ത്തിയാകുമെന്നും പി രാജീവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കേരളത്തിലെ കായൽ ടൂറിസത്തിന്റെ പുത്തൻ സാധ്യതകളാണ് വാട്ടർ മെട്രോ തുറക്കുന്നത്. കൊച്ചി കായലിലൂടെ വിവിധ ദ്വീപുകളെയും പ്രധാന പ്രദേശങ്ങളെയും കണക്റ്റ് ചെയ്യുന്ന വാട്ടർ മെട്രോ നിരവധി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ ഹൃദയഭാഗമായ തൃക്കാക്കരയും കൊച്ചിയുടെ പൊതുജലഗതാഗത ഭൂപടത്തിന്റെ ഭാഗമാണ്. കൊച്ചി വാട്ടര്‍മെട്രോയ്ക്ക് തൃക്കാക്കര മണ്ഡലത്തില്‍ രണ്ട് ടെര്‍മിനലുകളാണുള്ളത്.
വെെറ്റിലയും കാക്കനാടും. വൈറ്റില - കാക്കനാട് റൂട്ടില്‍ ഡ്രഡ്ജിംഗ് പൂര്‍ത്തിയാക്കുകയും ടെർമിനലുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു. വൈറ്റില - കാക്കനാട് റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവീസ് നടത്തിയത്. വെെറ്റില - കാക്കനാട് സമയം 20 മിനുട്ട്. ചാർജ് 30 രൂപ. ഹൈക്കോര്‍ട്ട്-വൈറ്റില റൂട്ടില്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു. വാട്ടർ മെട്രോ കൊച്ചി ടൂറിസത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. കായല്‍പരപ്പിലൂടെ ഇനി ഉല്ലാസയാത്ര. ലോക ടൂറിസം ഭൂപടത്തിൽ കൊച്ചി ഇനി കൂടുതൽ തിളങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video