മാലിന്യ സംസ്‌കരണത്തിന് പ്ലാനൊരുക്കി കൊച്ചി; സ്ഥല ലഭ്യത പ്രശ്‌നമെന്ന് വിലയിരുത്തല്‍
ക്ലീന്‍ കേരള കമ്പനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിനിടെ ജില്ലയില്‍ നിന്ന് ലഭിച്ചത് 3.31 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജില്ലയാണ് എറണാകുളം

കൊച്ചി: എറണാകുളം ജില്ലയില്‍ മാലിന്യ സംസ്‌കരണത്തിന് നിര്‍ദേശവുമായി വിദഗ്ധര്‍. കൃത്യമായ ആസൂത്രണവും നിലയ്ക്കാത്ത പ്രചാരണവുമാണ് ദ്രവമാലിന്യ സംസ്‌കരണ കാര്യത്തില്‍ വേണ്ടതെന്ന് ശുചിത്വ കോണ്‍ക്ലേവില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സ്ഥല ലഭ്യത കുറവായത് ഇവര്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം മാലിന്യ സംസ്‌കരണ രംഗത്തെ നൂതന സാങ്കേതി വിദ്യകള്‍ പരിചയപ്പെടുത്തുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നിറഞ്ഞ പാങ്കാളിത്തമായിരുന്നു. ഇതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. അതേസമയം എറണാകുളം ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതില്‍ മെല്ലെപ്പോക്കാണെന്ന് വിമര്‍ശനമുണ്ട്.
ക്ലീന്‍ കേരള കമ്പനിക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിനിടെ ജില്ലയില്‍ നിന്ന് ലഭിച്ചത് 3.31 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജില്ലയാണ് എറണാകുളം.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ നിന്നും ക്ലീന്‍ കേരള കമ്പനിക്ക് 15.78 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് ലഭിച്ചത്. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പത്ത് അജണ്ടകളിലൊന്ന് മാലിന്യ നിര്‍മാര്‍ജനമാണെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍. സംസ്ഥാനം നേരിടുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ കാതലായ ഈ മാറ്റമുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന ഗ്‌ളോബല്‍ എക്‌സ്‌പോയില്‍ ഇന്നവേറ്റേഴ്‌സ് ആന്റ് യങ്ങ് എന്റര്‍പ്രണേഴ്‌സ് മീറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളീയ സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ഭാവിയ്ക്കും സുസ്ഥിരമായ നിലനില്‍പ്പിനും മാലിന്യ സംസ്‌കരണം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്. ആരോഗ്യം, ശുചിത്വം, സമ്പദ് വ്യവസ്ഥ, വരുമാനം, ടൂറിസം, മനോഹരമായ അന്തരീക്ഷത്തില്‍ മാന്യമായ ജീവിതം ഇവയെല്ലാം മാലിന്യ സംസ്‌കരണത്തിലെ സുസ്ഥിര സമീപനവുമായി ബന്ധപെട്ടിരിക്കുന്നു.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ആഗോള തലത്തില്‍ സാങ്കേതികമായ പരിഹാരങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്. ഇവയുടെ നിര്‍വഹണപരമായ പരിഹാരങ്ങളാണ് ഇനി കേരളത്തില്‍ ആവിഷ്‌കരിക്കേണ്ടത്. ജനസാന്ദ്രത, പരിമിത ഭൂപ്രദേശം, ഉയര്‍ന്ന ഉപഭോഗം എന്നിവയെല്ലാം കണക്കിലെടുത്തുള്ള സാങ്കേതിക പരിഹാരങ്ങള്‍ രാജ്യാന്തരതലത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് ഡോ. രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മാലിന്യത്തിന്റെ സ്രോതസില്‍ തന്നെയുള്ള വേര്‍തിരിക്കല്‍, സമാഹരണം, സംഭരണത്തിനായി പൊതുകേന്ദ്രം, സംസ്‌കരണം, അവശിഷ്ടങ്ങള്‍ പുനരുല്‍പ്പാദനം, ഇന്‍സിനറേഷന്‍, നികത്തല്‍ എന്നിവയിലൂടെ ഇല്ലാതാക്കല്‍ എന്നിവയിലാണ് പ്രാദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് പരിഹാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഡോ. രാമചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications