മൂന്നാറിൽ പതിനാറുകാരിയെ കുത്തിക്കൊല്ലാൻ പതിനേഴുകാരന്റെ ശ്രമം, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
മൂന്നാര്‍: ഇടുക്കി മൂന്നാറില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. പതിനാറുകാരിയെ ആണ് പതിനേഴുകാരന്‍ കഴുത്തില്‍ കുത്തി കൊല്ലാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൂന്നാര്‍ ടാറ്റ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴുത്തിന് കുത്തേറ്റ പെണ്‍കുട്ടിയെ ആദ്യം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കാണ് കുത്തേറ്റത്. ആക്രമിച്ച യുവാവ് മൂന്നാര്‍ ടൗണ്‍ സ്വദേശിയാണ്. രണ്ട് പേരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ യുവാവ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ലാസ് കഴിഞ്ഞ് വീടിന് സമീപത്ത് ബസ്സിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് പിന്തുടരുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി യുവാവ് സംസാരിക്കുകയും ഇത് വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതോടെയാണ് കയ്യില്‍ കരുതിയ കത്തിയെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയത്.
'ആകപ്പാടെ ഒരു കാവ്യാമാധവന്‍ മാത്രമോ: അതൊക്കെ ഒരു പ്രഹസനം മാത്രമല്ലേ', ചോദ്യങ്ങളുമായി ബൈജു
കുത്തേറ്റ പെണ്‍കുട്ടി നിലവിളിച്ച് കൊണ്ട് തൊട്ടടുത്തുളള സ്വന്തം വീട്ടിലേക്ക് ഓടി. ചോരയൊലിപ്പിച്ച് കൊണ്ട് പെണ്‍കുട്ടി ഓടി വരുന്നത് കണ്ട നാട്ടുകാരും അമ്മയും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി ഓടിപ്പോയതിന് പിന്നാലെ യുവാവ് കത്തി ഉപയോഗിച്ച് സ്വയം കഴുത്തും കൈത്തണ്ടയും മുറിക്കുകയായിരുന്നു. യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചോര വാര്‍ന്ന് കിടന്ന യുവാവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.