ഡാമുകൾ നിറയുന്നു; കനത്ത മഴ; കക്കയം ഡാം തുറന്നു; കോഴിക്കേട് നാശനഷ്ടത്തിൽ !
ഇടുക്കി : ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഫലമായി അണക്കെട്ടുകളിലേക്ക് ഒഴുകി എത്തുന്ന ജലത്തിന്റെ അളവും കൂടുന്നു. സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി.
ഇക്കഴിഞ്ഞ ഒരാഴ്ച കൊണ്ട് കനത്ത മഴ പെയ്ത സാഹചര്യത്തിൽ അണക്കെട്ടുകളിലേക്ക് 8% വെള്ളം അധികമായി ഒഴുകി എത്തി എന്നാണ് റിപ്പോർട്ട്. നിലവിൽ കെ എസ് ഇ ബി അണക്കെട്ടുകളിലെ 41 ശതമാനം വെള്ളമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കനത്ത മഴ പെയ്തു തുടങ്ങിയ സാഹചര്യത്തിൽ കേരളത്തിൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. 65.95 ദശലക്ഷം യൂണിറ്റാണ് കേരളത്തിലെ ഈ മാസത്തെ ശരാശരി വൈദ്യുതി ഉപയോഗം എന്നത്. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
75.31 ദശലക്ഷം യൂണിറ്റ് വൈദ്യുതിയായിരുന്നു ജൂൺ മാസത്തിൽ കേരളത്തിൽ ഉപയോഗിച്ചത്. കനത്ത മഴ പെയ്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. രണ്ടടി ഉയർന്ന 2349.20 അടിയായാണ് നില നിൽക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരമാണ് ഇത്. അതേസമയം, കഴിഞ്ഞവർഷം, 2353.48 അടി വെള്ളം ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരുകയാണ്. ഇന്നലെ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റും മഴയും ഉണ്ടാതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ, നിരവധി നാശനഷ്ടങ്ങളും ഉണ്ടായി.
9 വീടുകൾ ഇന്നലെ തകർന്നതോടെ ഇക്കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ മാത്രം തകർന്ന വീടുകളുടെ എണ്ണം 44 ആയി ഉയർന്നു. കക്കയം ഡാമിന്റെ ഷട്ടറുകൾ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ 5 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ഡാമിന് സമീപത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ നൽകുന്നത് നിർദേശം.
കേരളത്തിൽ അധിക മഴ ഉണ്ടാകില്ല; ജൂലൈ 13 - ന് ശേഷം മഴ സജീവമാകും; കെ രാജൻ
അതേസമയം, ഇടുക്കി മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര ഇന്നലെ മുതൽ നിരോധിച്ചു. രാത്രി എട്ടു മുതൽ രാവിലെ ആറു വരെ നിയന്ത്രണം. അടിയന്തര സാഹചര്യങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതായത്, അവശ്യ സർവീസുകളിലെ ജീവനക്കാർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മലയോര മേഖലകളിലേക്ക് രാത്രി സമയം യാത്ര ചെയ്യാൻ സാധിക്കും.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാം. ഇത് കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം , ഓൾഡ് മൂന്നാർ - ദേവികുളം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിൽമൂലം ഗതാഗതം സാധ്യമല്ലാത്ത സാഹചര്യമുള്ളതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.