ലൈൻ ഫോണിന് ഉത്തരവുണ്ട്; പക്ഷെ, ഫോണില്ല; ഫോണുണ്ടേൽ മിണ്ടില്ല; ഇവിടെ ഇങ്ങിനെയാണ്
ലൈൻ ഫോണിന് ഉത്തരവുണ്ട്; പക്ഷെ, ഫോണില്ല; ഫോണുണ്ടേൽ മിണ്ടില്ല; ഇവിടെ ഇങ്ങിനെയാണ്
ഇടുക്കി: ജില്ലയിലെ പല വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ഫോൺ ഇല്ല. വലിയൊരു പാളിച്ച തന്നെയാണ് ഇത്. സ്കൂളുകളിൽ പി ടി എ ഫണ്ട്, സ്റ്റാഫ് ഫണ്ട് എന്നിവയിൽ നിന്നാണ് ലൈൻ ഫോൺ തുക കണ്ടെത്തുന്നത്. എന്നാൽ, തുക അടയ്ക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങളിലും കണക്‌ഷൻ വിഛേദിച്ചിരുന്നു.
ആകെ ഉള്ള ഏഴ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ രണ്ടെണ്ണത്തിൽ മാത്രം ലാൻഡ് ഫോൺ പ്രവർത്തനം നിലവിൽ ഉണ്ട്. അത് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും കട്ടപ്പന, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും പീരുമേട്, കട്ടപ്പന ഉപജില്ലാ ഓഫിസുകളിലും ആണ് പ്രവർത്തിക്കുന്നത്.
എന്നാൽ, ഇടുക്കിയിലെ അടിമാലി, നെടുങ്കണ്ടം, അറക്കുളം, മൂന്നാർ, തൊടുപുഴ ഉപ ജില്ലാ ഓഫീസുകളിൽ ലാൻഡ് ഫോൺ ഇപ്പോഴും പ്രവർത്തന രഹിതം തന്നെ. സ്കൂളുകളിൽ ലാൻഡ് ഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവ് പോലും ഇറങ്ങി. എന്നിട്ട് ഇതാ ഒരാഴ്ച ആകുന്നു ഉത്തരവ് വന്നിട്ട്.

ഉത്തരവ് ഇറങ്ങി 10 ദിവസത്തിനുളളിൽ എല്ലാ സ്ഥാപനങ്ങളുടെ ഫോൺ നമ്പർ സഹിതം റിപ്പോർട്ട് നൽകണം എന്ന് പ്രത്യേകം നിർദേശിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ പോലും ഫോൺ ഇല്ല എന്ന അവസ്ഥയാണ്.
അതേസമയം, സ്വകാര്യ കേബിൾ നെറ്റ് വർക് ഏജൻസികൾ ബി എസ് എൻ എല്ലുമായി ചേർന്നു ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന സ്ഥലങ്ങളിൽ മാത്രം നല്ല രീതിയിൽ വ്യക്തമായി ലാൻഡ് ഫോണുകൾ നന്നായി പ്രവർത്തിക്കുന്നു എന്ന് ഉപയോക്താക്കൾ പറയുന്നു. അതിനൊപ്പം മറ്റൊരു ആക്ഷേപവും ഇവർക്ക് എതിരെ ഉണ്ട്. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ കേടായ ഫോണുകൾ നന്നാക്കുന്നതിനോ, പുതിയ കണക്‌ഷൻ നൽകുന്നതിനോ ബി എസ് എൻ എലിനു താൽപര്യം ഇല്ലെന്ന കുറ്റപ്പെടുത്തലും ഉണ്ട്.
എന്നാൽ, ഫോൺ വേണം എന്ന ആവിശ്യം മുന്നോട്ട് വയ്ക്കുന്ന സർക്കാർ, ഫോൺ ചെലവ് ആരു നൽകും എന്ന കാര്യം വ്യക്തമാക്കുന്നില്ല. എ ഇ ഒ ഓഫീസുകളിൽ വൈദ്യുതി, വെള്ളം എന്നിവയുടെ ബിൽ തുക മാത്രമാണ് സർക്കാർ നൽകുന്നത്. അതേ സമയം, ടെലിഫോൺ ചെലവ് ഉദ്യോഗസ്ഥർ തന്നെ വഹിക്കണം എന്നാണ്. എച്ച് എം ഫോറം, അധ്യാപക സംഘടനകൾ എന്നിവയുടെ സഹായത്തോടെ ആണ് മുൻപ് തുക അടച്ചിരുന്നത്.












Click it and Unblock the Notifications