തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാലുവാരി: പ്രകടനം മോശമാക്കിയില്ലെന്ന് പിജെ ജോസഫ്
ഇടുക്കി: തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് കേരള കോൺഗ്രസ് വിഭാഗം നേതാവ് പിജെ ജോസഫ്. കോൺഗ്രസ് രണ്ട് സീറ്റുകളിൽ കാലുവാരിയെങ്കിലും തിരഞ്ഞെടുപ്പിൽ പ്രകടനം മോശമാക്കിയില്ലെന്നാണ് അദ്ദഹത്തിന്റെ പ്രതികരണം. കോട്ടയത്ത് യുഡിഎഫിന്റെ കെട്ടുറപ്പില്ലായ്മ കോട്ടയത്ത് ബാധിച്ചുവെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഇടുക്കിയിലുണ്ടായിരുന്ന ഐക്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ലെന്നും പിജെ ജോസഫ് പറയുന്നു.
തൊടുപുഴ നഗരസഭയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്നും വിമത സ്ഥാനാർത്ഥികള മുൻനിർത്തി തങ്ങളെ തോൽപ്പിച്ചുവെന്നും പിജെ ജോസഫ് ആരോപിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനത്തിന് സാധിക്കാത്തതിനുള്ള കാരണം കോൺഗ്രസാണെന്നും, ജോസ് കെ മാണിയ്ക്ക് രണ്ടില ചിഹ്നം മേധാവിത്വം നൽകിയെന്നും പിജെ ജോസഫ് പറയുന്നു. പിജെ ജോസഫിന്റെ ശക്തികേന്ദ്രമെന്ന് വിലയിരുത്തിയ ഇടുക്കിയിൽ 10 വർഷത്തിന് ശേഷം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

യുഡിഎഫ് വിട്ട് ജോസ് കെ മാണി ഇടതുമുന്നണിയിൽ പ്രവേശിച്ചത് എൽഡിഎഫിന് നേട്ടമുണ്ടാക്കിയെന്നും പാലാ നഗരസഭ രൂപീകരിക്കപ്പെട്ട ശേഷം ആദ്യത്തെ തവണയാണ് എൽഡിഎഫ് അധികാരത്തിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലേക്കായിരുന്നു കേരള കോൺഗ്രസ് എം മത്സരിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവയിൽ എൽഡിഎഫിനുണ്ടായ മുന്നേറ്റത്തിനും കേരള കോൺഗ്രസ് മാണി വിഭാഗത്തിനും പങ്ക് അവകാശപ്പെടാൻ കഴിയും.
കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിലിരുന്ന കോതമംഗലം മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും എൽഡിഎഫിന് സീറ്റ് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം കേരള കോൺഗ്രസിനെ പുറത്താക്കിയവർക്കുള്ള മറുപടിയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തൊടുപുഴ നഗരസഭയിൽ മത്സരിച്ച ഏഴ് സീറ്റുകളിൽ അഞ്ച് എണ്ണത്തിലും ജോസഫ് വിഭാഗത്തിന് പരാജയം ഏറ്റുവാങ്ങേണ്ടതായി വന്നു. യഥാർത്ഥ കേരള കോൺഗ്രസ് തങ്ങളാണെന്ന് നേരത്തെ തന്നെ ജോസ് കെ മാണി അവകാശപ്പെട്ടിരുന്നു. ഈ വാദങ്ങൾക്ക് ബലം നൽകുന്നതാണ് തിരഞ്ഞെടുപ്പിലെ പ്രകടനം.












Click it and Unblock the Notifications