യുപിഐ വഴി നടക്കുന്നത് മാസം 1000 കോടിയുടെ ഇടപാട്: ജി 20 യോഗത്തില്‍ നരേന്ദ്ര മോദി
ബംഗളൂരുവിൽ നടക്കുന്ന ജി 20 ഡിജിറ്റൽ സാമ്പത്തിക മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സംരംഭകത്വ മനോഭാവത്തിന്റെയും ആസ്ഥാനമായ ബംഗളൂരു നഗരത്തിലേക്ക് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇതിലും നല്ല ഇടം വേറെയില്ലെന്നും അഭിപ്രായപ്പെട്ടു.
2015ൽ ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇന്ത്യയിൽ നടന്ന അഭൂതപൂർവമായ ഡിജിറ്റൽ പരിവർത്തനത്തിന് കാരണമായി. നൂതനാശയങ്ങളിലുള്ള അചഞ്ചലമായ വിശ്വാസവും വേഗത്തിൽ നടപ്പാക്കാനുള്ള പ്രതിബദ്ധതയുമാണ് ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിന് കരുത്തേകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാറ്റത്തിന്റെ തോതും വേഗതയും വ്യാപ്തിയും എടുത്തുകാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ആസ്വദിക്കുന്ന ഇന്ത്യയിലെ 850 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുടെ കാര്യവും തന്റെ പ്രസംഗത്തിലൂടെ പരാമർശിച്ചു. ഭരണനിർവഹണം പരിവർത്തനം ചെയ്യുന്നതിനും അത് കൂടുതൽ കാര്യക്ഷമവും സമഗ്രവും വേഗതയേറിയതും സുതാര്യവുമാക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുന്നുവെന്നും മോദി വ്യക്തമാക്കി.
യുപിഐ പണമിടപാടു സംവിധാനത്തിലൂടെ പ്രതിമാസം ആയിരം കോടി ഇടപാടുകൾ നടക്കുന്നു. ആഗോള തത്സമയ പണമിടപാടുകളുടെ 45 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വ്യവസ്ഥിതിയിലെ ചോർച്ച തടയുകയും 3300 കോടി ഡോളറിലധികം ലാഭിക്കുകയും ചെയ്തു. ഡിജിറ്റലായി പരിശോധിക്കാവുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം 200 കോടിയിലധികം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യാൻ കോവിന്‍ ആപ്പ് സഹായിച്ചതായും പറഞ്ഞു.
"പൂർണമായി ഡിജിറ്റൽ രൂപത്തിലാക്കിയ നികുതി സംവിധാനങ്ങൾ സുതാര്യതയും ഇ-ഗവേണൻസും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ആഗോള വെല്ലുവിളികൾക്കായി വിപുലവും സുരക്ഷിതവും സമഗ്രവുമായ പ്രതിവിധികൾ വാഗ്ദാനം ചെയ്യുന്നു"- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യ നമ്മെ മുമ്പെങ്ങുമില്ലാത്തവിധം കൂട്ടിയിണക്കിയിരിക്കുന്നു. ഏവരേയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനമാണ് ഇതു വാഗ്ദാനം ചെയ്യുന്നത്. സമഗ്രവും സമൃദ്ധവും സുരക്ഷിതവുമായ ആഗോള ഡിജിറ്റൽ ഭാവിക്ക് അടിത്തറയിടാൻ ജി20 രാജ്യങ്ങൾക്ക് സവിശേഷമായ അവസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
മാനവരാശി നേരിടുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യുന്നതിന് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികളുടെ സമ്പൂർണ ആവാസവ്യവസ്ഥ നിർമിക്കാൻ കഴിയും. അതിനായി നമുക്കുവേണ്ടത് ഉറച്ച വിശ്വാസം, പ്രതിബദ്ധത, ഏകോപനം, സഹകരണം എന്നിവയാണെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications