18 വിമാനത്താവളങ്ങള്‍ അടച്ചു; 200 ല്‍ അധികം സർവ്വീസുകള്‍ റദ്ദാക്കി: അന്താരാഷ്ട്ര സർവ്വീസുകളേയും ബാധിച്ചു
ഡല്‍ഹി: പാക് ഭീകരർക്ക് കനത്ത തിരിച്ചടി നല്‍കിയ 'ഓപ്പറേഷൻ സിന്ദൂറിന്' പിന്നാലെ രാജ്യം അതീവ ജാഗ്രതയില്‍. അതിർത്തികളില്‍ സുരക്ഷ കർശനമാക്കിയതിന് ഒപ്പം തന്നെ 18 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. ഇതോടെ 200-ലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ (PoK) എന്നിവിടങ്ങളിലെ ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സായുധ സേന നടത്തിയ മിസൈൽ ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യ സുരക്ഷ വർധിപ്പിച്ചത്.
ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ചണ്ഡീഗഢ്, ധർമ്മശാല ബിക്കാനർ, ജോധ്പൂർ, ഗ്വാളിയോർ, കിഷൻഗഢ്, രാജ്കോട്ട്, പോർബന്ദർ, പഠാൻകോട്ട്, ജയ്സാൽമർ, തോയിസ് എന്നിവയുൾപ്പെടെ 18 വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവ്വീസുകളാണ് റദ്ദാക്കിയത്. അതോടൊപ്പം തന്നെ ഇന്ത്യൻ വ്യോമസേന (IAF) ചണ്ഡീഗഢിലെ ഷഹീദ് ഭഗത് സിംഗ് ഇന്റർനാഷണൽ വിമാനത്താവളവും അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജീ ഇന്റർനാഷണൽ വിമാനത്താവളവും പൂർണ്ണമായി ഏറ്റെടുത്തു.

ചണ്ഡീഗഢിൽ 52 ഡൊമസ്റ്റിക്, ഇന്റർനാഷണൽ വിമാനങ്ങളും അമൃത്സറിൽ 33 വിമാനങ്ങളും (12 ഇന്റർനാഷണൽ ഉൾപ്പെടെ) റദ്ദാക്കപ്പെട്ടു. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, അകാശ എയർ തുടങ്ങിയ വിമാന കമ്പനികളുടെ സർവീസുകളാണ് ഏറ്റവും കൂടുതല്‍ റദ്ദാക്കപ്പെട്ടത്. മെയ് 10 വരെ 10 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചു.
എയർ ഇന്ത്യ ശ്രീനഗർ, അമൃത്സർ ഉൾപ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 7 ഉച്ചയ്ക്ക് 12 വരെ റദ്ദാക്കിയിരുന്നെങ്കിലും, പിന്നീട് മെയ് 10 വരെ നീട്ടി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഇന്റർനാഷണൽ വിമാനങ്ങൾ ഡൽഹിയിലേക്ക് തിരിച്ചുവിട്ടു. ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ 20 വിമാനങ്ങൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. "വ്യോമപാതയിലെ മാറ്റങ്ങൾ" മൂലം യാത്രക്കാർക്ക് തടസ്സങ്ങൾ നേരിടേണ്ടി വന്നതായി ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) അറിയിച്ചു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും 18 വിമാനങ്ങൾ റദ്ദാക്കപ്പെട്ടു.
പാകിസ്ഥാൻ തങ്ങളുടെ വ്യോമാതിർത്തി രണ്ട് ദിവസത്തേക്ക് ഭാഗികമായി അടച്ചതോടെ, ഇന്ത്യൻ വിമാനങ്ങൾക്ക് പുറമെ എമിറേറ്റ്സ്, ഖത്തർ എയർവേയ്സ്, ടർക്കിഷ് എയർലൈൻസ്, ഫിന്നയർ, സൗദിയ, എയർ അറേബ്യ, മഹാൻ എയർ തുടങ്ങിയ അന്താരാഷ്ട്ര വിമാന കമ്പനികളും പാക് വ്യോമാതിർത്തി ഒഴിവാക്കി പുതിയ റൂട്ടുകളെടുത്തു. ഖത്തർ എയർവേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.












Click it and Unblock the Notifications