18 പേർ പുതുമുഖങ്ങൾ.. ബംഗാളിൽ മമത സർക്കാരിലെ 43 മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്
കൊൽക്കത്ത; ബംഗാളിൽ മമത സർക്കാരിലെ പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 43 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.രാവിലെ 10.45 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ടാം മമത സർക്കാരിൽ 18 പേർ പുതുമുഖങ്ങളായിരിക്കും. 25 അംഗങ്ങൾ നേരത്തേ മന്ത്രി പദത്തിലിരുന്നവർ ആണ്.
സുബ്രത മുഖർജി, പാർത്ത ചാറ്റർജി, ഫിർഹാദ് ഹക്കീം, അരൂപ് ബിശ്വാസ്, സുജിത് ബോസ്, ചന്ദ്രീമ ഭട്ടാചാര്യ, ശശി പഞ്ജ തുടങ്ങിയ പ്രമുഖരാണ് വീണ്ടും മന്ത്രിമാരാകുക. രാജ്യസഭ എംപിയായിരിക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച മനസ ബുഹിയാനും മന്ത്രിസ്ഥാനം ലഭിക്കും.
സുവേന്ദു അധികാരിയുടെ സ്വാധീനമേഖലയായ ഈസ്റ്റ് മിഡ്നാപൂരിൽ നിന്നുള്ള അഖിൽ ഗിരി,മറ്റൊരു തൃണമൂൽ വിമതനായ രാജിബ് ബാനർജിയുടെ ജില്ലയിൽ നിന്നുള്ള അരുൺ റോയ് എന്നിവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. സിനിമാ താരം ബിർബാഹയ്ക്ക്,മുൻ ഐപിഎസ് ഓഫീസർ ഹുമയൂൺ കബീർ കൂടാതെ മറ്റ് ഏഴ് പേർക്ക് കൂടി സഹമന്ത്രിസ്ഥാനം ലഭിക്കും.
ഇത്തവണ കൂറ്റൻ ലീഡിലാണ് ബംഗാളിൽ രണ്ടാം മമത സർക്കാർ അധികാരത്തിലേറിയത്. 294 സീറ്റിൽ 213 ഉം തൃണമൂലിന് നേടാൻ സാധിച്ചിരുന്നു. ബിജെപി 79 സീറ്റിലായിരുന്നു വിജയിച്ചത്. ഇടത് കോൺഗ്രസ് സഖ്യം സമ്പൂർണ തോൽവി രുചിച്ചു. അതേസമയം വീണ്ടും തൃണമൂൽ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ അക്രമ സംഭവങ്ങൾ അരങ്ങേറുകയാണ്. പലയിടത്തും ബിജെപി പ്രവർത്തകർ കൂട്ടമായി ആക്രമിക്കപ്പെടുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബംഗാൾ ഗവർണർ ചീഫ് സെക്രട്ടറിയെ ഗവർണർ കഴിഞ്ഞ ദിവസം വിളിച്ച് വരുത്തിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന അഭ്യന്തരവകുപ്പ് നല്‍കാത്ത സാഹചര്യത്തിലായിരുന്നു നടപടി. സംഘർഷം സംബന്ധിച്ച റിപ്പോർട്ട് ഉടനെ സമർപ്പിക്കാനും സര്‌ക്കാരിനോട് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്.
Recommended Video