കര്‍ഷകര്‍ക്കെതിരെ 22 കേസുകള്‍; തകര്‍ത്തത് 25 വാഹനങ്ങള്‍, 86 പോലീസുകാര്‍ക്ക് പരിക്ക്
ദില്ലി: റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ ദില്ലിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത് 22 കേസുകള്‍. ഇനിയും കൂടുതല്‍ കേസുകള്‍ എടുത്തേക്കാം. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും തകര്‍ക്കപ്പെട്ടു എന്നാണ് പോലീസ് പറയുന്നത്. 86 പോലീസുകാര്‍ക്ക് പരിക്കുണ്ട്. മിക്കവരുടെയും പരിക്ക് നിസാരമാണ്. മുക്കര്‍ബ ചൗക്ക്, ഗാസിപൂര്‍, ഐടിഒ, സീമാപുരി, നംഗോളി ടി പോയന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടിങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

ഗാസിപൂര്‍, തിക്രി, സിംഘു അതിര്‍ത്തികളില്‍ പോലീസ് ബാരിക്കേഡ് തകര്‍ത്താണ് കര്‍ഷകര്‍ ദില്ലിയിലേക്ക് കടന്നത്. ഇവരെ പോലീസ് തടയാന്‍ നോക്കിയതോടെ വിവിധ വഴികളിലൂടെ കര്‍ഷകര്‍ ദില്ലിയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ അതീവ സുരക്ഷയുള്ള ചെങ്കോട്ടയിലേക്ക് വന്നതും കൊടി നാട്ടിയതും. ഇവിടെ വച്ച് പോലീസുകാരെ കര്‍ഷകര്‍ മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷമുണ്ടായതോടെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ കര്‍ഷകര്‍ക്കെതിരെ രംഗത്തുവന്നു. അക്രമം അവസാനിപ്പിച്ച് എത്രയും വേഗം ദില്ലി നഗരത്തില്‍ നിന്ന് മടങ്ങണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ഷകര്‍ സമര ഭൂമയിലേക്ക് തന്നെ മടങ്ങി.
ട്രാക്ടര്‍ റാലി തുടങ്ങേണ്ട സമയവും റൂട്ടും സംയുക്ത കിസാന്‍ മോര്‍ച്ചയും ദില്ലി പോലീസും തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇത് രണ്ടും ലംഘിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സിഖ് നിഹാങ്‌സ് കുതിരപ്പുറത്ത് സര്‍വായുധരായിട്ടാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു. വാളും കൃപാണും അവരുടെ കൈവശമുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ ദില്ലിയിലേക്ക് വന്നതെന്നും പോലീസ് പറഞ്ഞു.
നിലവില്‍ കര്‍ഷക സമരക്കാര്‍ സമര ഭൂമിയിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകര്‍ മരിച്ചിരുന്നു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.












Click it and Unblock the Notifications