മമത സർക്കാർ വീഴുമോ? '45 എംഎൽഎമാർ ബിജെപിയുമായി ബന്ധപ്പെട്ടു', കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ച വെച്ചത്. 2014 ൽ വെറും രണ്ട് സീറ്റുകൾ മാത്രം നേടിയ പാർട്ടി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 18 സീറ്റുകളായിരുന്നു നേടിയത്. 2024 ലോക്സഭ തിരരഞ്ഞെടുപ്പിൽ ബംഗാളിൽ വൻ അട്ടിമറി തന്നെ നടത്തുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇതിനുള്ള പ്രവർത്തനങ്ങൾക്ക് ബി ജെ പി ഇതിനോടകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്സഭ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് തൃണമൂലിലെ പ്രമുഖർ ഉൾപ്പെടെയുള്ള നേതാക്കളെ പാർട്ടിയിൽ എത്തിച്ച് കൊണ്ടായിരുന്നു ബി ജെ പി തൃണമൂലിനെതിരെ പോരാട്ടം കടപ്പിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ കനത്ത തോൽവിക്ക് പിന്നാലെ നിരവധി പേർ തൃണമൂലിലേക്ക് മടങ്ങിയിരുന്നുവെന്നത് മറ്റൊരു വസ്തുത. എന്നാൽ വീണ്ടുമൊരു ലോക്സഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മമതയുടെ ബംഗാൾ കോട്ട പിടിക്കാൻ എം എൽ എമാരെ ചാക്കിടാനുള്ള തീവ്രശ്രമങ്ങൾ ബി ജെ പി ആരംഭിച്ചോയെന്ന ചോദ്യങ്ങളാണ് ഉയരുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാക്കുകളാണ് പുതിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.

തൃണമൂൽ കോൺഗ്രസിലെ 40 മുതൽ 45 വരെ എം എൽ എമാർ ബി ജെ പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നായിരുന്നു നിസിത് പറഞ്ഞത്. വരും ദിവസങ്ങളിൽ ബി ജെ പിക്ക് എന്തൊക്കെ ചെയ്യാൻ സസാധിക്കുമെന്നത് ആലോചിക്കുകയാണ്, എന്നും നിസിത് പറഞ്ഞത്. 'കൂച്ച് ബഹറിൽ തൃണമൂൽ കോൺഗ്രസിന്റെ അടിത്തറ തന്നെ ഇല്ലാതായി. അവർ ക്ഷീണിച്ചു. മൺകോട്ടയാണ്, അത് ചീട്ട് കൊട്ടാരം പോലെ തകരും.ഞങ്ങൾക്ക് അത് നന്നായി അറിയാം. ഞങ്ങളെക്കാൾ ബംഗാളിനും അത് നന്നായി അറിയാം', നിസിത് പറഞ്ഞു.

ഇത് ആദ്യമായല്ല ബി ജെ പി നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. നേരത്തേ ബി ജെ പി നേതാവും നടനുമായ മിഥുൻ ചക്രവർത്തിയും തൃണമൂൽ എം എൽഎമാർ ബന്ധപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. 21 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർ താനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നും അനുകൂല സമയത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു മിഥുൻ ചക്രവർത്തി പറഞ്ഞത്.

അതേസമയം കഴിഞ്ഞ ദിവസം ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുകന്ത മജൂംന്താർ നടത്തിയ പ്രസ്താവനയും നിസിതിന്റെ പ്രസ്താവനയോട് ചേർത്ത് വായിക്കേണ്ടതുണ്ടെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മമത ബാനർജി സർക്കാർ അധിക കാലം മുന്നോട്ട് പോകില്ലെന്നായിരുന്നു സുകന്ത പറഞ്ഞത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പും ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടന്നാൽ അതിൽ ആശ്ചര്യപെടേണ്ടി വരില്ലെന്നായിരുന്നു സുകന്തയുടെ വാക്കുകൾ.
തൃണമൂൽ സർക്കാരിന് അഞ്ച് വർഷം തികയ്ക്കാനാകില്ലെന്നും 2024 ഓടെ സർക്കാർ പുറത്താകുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും പറഞ്ഞിരുന്നു. ഇതിന് തങ്ങളുടെ എംഎൽഎമാരെ വിൽക്കാൻ വെച്ചതല്ലെന്നായിരുന്നു തൃണമൂൽ കോൺഗ്രസ് നൽകിയ മറുപടി.












Click it and Unblock the Notifications