കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്; ബിജെപിയിൽ ചേർന്ന 9 വിമതരും കോൺഗ്രസിലേക്ക് ?..2017 ന് മറുപടി
ഉത്തരാഖണ്ഡ്; വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുമാറ്റങ്ങൾ വ്യാപകമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ട്രന്റിനനുസരിച്ച് പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് നേതാക്കൾ ചേക്കേറുകയാണ്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ മറുകണ്ടം ചാടുന്നത്. അക്കൂട്ടത്തിൽ വലിയ കൂടുമാറ്റത്തിന് കളമൊരുങ്ങുകയാണ് ഉത്തരാഖണ്ഡിൽ എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. 2017 ൽ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമതരാണ് കോൺഗ്രസിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതെന്നാണ് വിവരം. വിശദമായി വായിക്കാം

ഉത്തരാഖണ്ഡിൽ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ഉത്തരാഖണ്ഡ് ഭരണം ബി ജെ പി പിടിച്ചെടുത്തത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 32 സീറ്റുകളായിരുന്നു. ബി ജെ പിയും കോൺഗ്രസും മാറി മാറി ഭരിക്കുന്ന സംസ്ഥാനത്ത് പതിവ് തെറ്റിയില്ലേങ്കിൽ ഇത്തവണ കോൺഗ്രസിനാണ് ഭരണം ലഭിക്കുക.

ഇക്കുറി സംസ്ഥാനത്ത് പതിവ് തെറ്റുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കാര്യങ്ങളുടെ പോക്ക് കോൺഗ്രസിന് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസ് പ്രതീക്ഷ ഏറ്റി പാർട്ടിയിലേക്ക് നേതാക്കൾ ഒഴുകുകയാണ്.
നേരത്തേ ഉതരാഖണ്ഡ് ഗതാഗത മന്ത്രി യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും ബി ജെ പിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.

മുൻ കോൺഗ്രസ് നേതാക്കളായിരുന്ന ഇരുവരും 2017 ലായിരുന്നു കോൺഗ്രസ് വിട്ട് ബി ജെ പിയിൽ എത്തിയത്. ഇപ്പോഴിതാ കോൺഗ്രസ് വിട്ട വിമതരും പാർട്ടിയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
2017 ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലെത്തിയ 9 പേരാണ് മടക്കത്തിനൊരുങ്ങുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.

മുൻ കോൺഗ്രസ് മുഖ്യമന്ത്രി വിജയ് ബഹുഗുണ, സുബോധ് ഉണ്ണിയാൽ, പ്രദീപ് ഭത്ര, കുൻവാർ പ്രണവ് സിംഗ് ചാമ്പ്യൻ, രേഖ ആര്യ, ഉമേഷ് ശർ, ശൈലേന്ദ്ര മോഹൻ സിംഗാൽ, ശൈല റാണി റാവത്ത് എന്നിവരായിരുന്നു കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി ജെപി യിൽ എത്തിയത്.
2016 ലെ ബജറ്റ് അവതരണ വേളയിലായിരുന്നു ഹരീഷ് റാവത്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കി നേതാക്കൾ പാലം വലിച്ചത്.

പിന്നീട് 2017 ൽ ബി ജെ പി ഇവർക്ക് ടിക്കറ്റ് നൽകി. മുഴുൻ പേരും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇപ്പോൾ പലരും ബിജെപിയിൽ അസ്വസ്ഥരാണെന്നാണ് വിവരം. 2016 ൽ കോൺഗ്രസിൽ നിന്നും എത്തിയ നേതാക്കളിൽ പലരും പാർട്ടിയിൽ തങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന നിലപാടിലാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ വിമത നേതാക്കളായ ഉമേഷ് ശർമ്മ കൗ, ഹരക് സിംഗ് എന്നീ നേതാക്കൾ കോൺഗ്രസ് അനുകൂല നിലപാടുകൾ അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.മാത്രമല്ല പ്രതിപക്ഷ നേതാവ് പ്രീതം സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതോടെ ഇരുവരും കോൺഗ്രസിലേക്ക് മടങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അതേസമയം നേതാക്കളുടെ അതൃപ്തികൾ ശക്തമായ സാഹചര്യത്തിൽ മുതിർന്ന നേതാവ് വിജയ് ബഹുഗുണയുടെ പിന്തുണയോടെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ബിജെപി ആരംഭിച്ചുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ മാസം ആദ്യം വിജയ് ബഹുഗുണയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും തമ്മിലുള്ള കൂടിക്കാഴ്ചയും ഇതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

എന്നാൽ പലരും വഴങ്ങിയിട്ടില്ലെന്നാണ് സൂചന. അതേസമയം നേതാക്കൾ കൂടുമാറുന്നത് കൊണ്ട് ബിജെപിക്ക് യാതൊരു നഷ്ടവും സംബന്ധിക്കില്ലെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രതികരിച്ചത്. ഇതൊന്നും വലിയൊരു വിഷയമല്ല. ഞങ്ങളുടേത് വലിയൊരു പാർട്ടിയാണ്. കൂടുമാറ്റങ്ങൾ ഞങ്ങളെ ബാധിക്കില്ല. മൂന്ന് എംഎൽഎമാർ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ആളുകൾ ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേരുകയാണെന്നത് സാധാരണമാണെന്നും സിംഗ് പറഞ്ഞു.
'ഇത് കൊറിയൻ രാജകുമാരി';മഞ്ജു വാര്യരുടെ പുതിയ ലുക്കും വൻ വൈറൽ..'മധുരപ്രതികാരം എന്ന് കേട്ടിട്ടേയുള്ളൂ'












Click it and Unblock the Notifications