55 മാസങ്ങൾ 92 രാജ്യങ്ങൾ; വിദേശയാത്രയ്ക്കായി മോദി പൊടിച്ചത് 2021 കോടി!!!
ദില്ലി: പ്രധാനമന്ത്രിയുടെ വിദേശയാത്രകൾ എന്നും വിമർശകരുടെ പ്രധാനവിഷയമാണ്. ഇന്ത്യയിൽ ചിലവഴിക്കുന്നതിനേക്കാൾ അധികം സമയം പ്രധാനമന്ത്രി വിദേശരാജ്യങ്ങളിലാണെന്നാണ് വിമർശകരുടെ പക്ഷം. പ്രധാനമന്ത്രിയുടെ യാത്രകൾ ട്രോളന്മാർക്കും ഇഷ്ട വിഷയമാണ്.
2014ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രി നടത്തിയ വിദേശയാത്രയുടെ വ്യക്തമായ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. 15 വർഷങ്ങൾ കൊണ്ട് ഇന്ദിരാ ഗാന്ധി നേടിയെടുത്ത റെക്കോർഡിനരികെ എത്തിയിരിക്കുകയാണ് വെറു അഞ്ച് വർഷത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശദാംശങ്ങൾ ഇങ്ങനെ
നാലുവർഷം 92 രാജ്യങ്ങൾ
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് നാലുവർഷവും 7 മാസങ്ങളും പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവിൽ 92 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചിരിക്കുന്നത്. ആവർത്തിച്ചുള്ള സന്ദർശനം ഉൾപ്പെടെയാണ് കണക്ക്. 2009ൽ യുപിഎ സർക്കാർ അധികാരത്തിലിരുന്നത് മുതൽ 2018ൽ വരെ രാജ്യത്തെ പ്രധാനമന്ത്രിമാരുടെ വിദേശ സന്ദർശനങ്ങളുടെ വിശദാംശങ്ങളാണ് വിദേശകാര്യ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്.
വിദേശ സന്ദർശനം
ഏറ്റവും അധികം വിദേശ സന്ദർശനം നടത്തിയ പ്രധാനമന്ത്രിയെന്ന റെക്കോർഡ് ഇന്ദിരാ ഗാന്ധിക്കാണ് സ്വന്തം. 113 രാഷ്ട്രങ്ങളാണ് ഇന്ദിരാ ഗാന്ധി സന്ദർശിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ 93 വിദേശ സന്ദർശനങ്ങളാണ് നടത്തിയത്.
ചുരുങ്ങിയ സമയം കൂടുതൽ രാജ്യങ്ങൾ
ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന റെക്കോർഡ് നരേന്ദ്ര മോദിക്ക് തന്നെയാണ്. 15 വർഷങ്ങൾ കൊണ്ടാണ് ഇന്ദിരാ ഗാന്ധി 113 വിദേശ സന്ദർശനങ്ങൾ നടത്തിയത്. മൻമോഹൻ സിംഗ് ആകട്ടെ 10 വർഷത്തിനുള്ളിലാണ് 93 വിദേശ സന്ദർശനങ്ങൾ നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് രണ്ട് രാജ്യങ്ങൾ കൂടി സന്ദർശിച്ചാൽ ഏറ്റവും കൂടുതൽ വിദേശ സന്ദർശനം നടത്തിയ രണ്ടാമത്തെ പ്രധാനമന്ത്രിയെന്ന റെക്കോർഡ് മോദിക്ക് സ്വന്തമാകും.
കോടികൾ ചിലവ്
വിദേശ യാത്രകൾക്ക് ഇത്രയധികം തുക ചെലവഴിച്ച പ്രധാനമന്ത്രിയെന്ന റെക്കോർഡും നരേന്ദ്ര മോദിക്ക് സ്വന്തമാണ്. 92 വിദേശ സന്ദർശനങ്ങൾക്കായി ഇതുവരെ ചിലവഴിച്ചത് 2,021 കോടി രൂപയാണ്. ചാർട്ടേഡ് ഫ്ലൈറ്റുകളുടെയും വിമാനത്തിന്റെ അറ്റകുറ്റപണികൾക്കും ഹോട്ട്ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതിനും മാത്രം ചിലവഴിച്ച തുകയാണിത്. പ്രധാനമന്ത്രിയുടെ താമസത്തിന്റെയും പരിചാരകരുടെ ചിലവുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
മറ്റുള്ളവരുടെ ചിലവുകൾ
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് വിദേശ സന്ദർശനത്തിനായി ചിലവഴിച്ചത് 1350 കോടി രൂപയാണ്. രസകരമായ മറ്റൊരു കാര്യം 2021 കോടി രൂപയ്ക്ക് നരേന്ദ്രമോദി 92 വിദേശ പര്യടനങ്ങൾ നടത്തിയപ്പോൾ 1350 കോടി രൂപയ്ക്ക് മൻമോഹൻ സിംഗ് 50 രാജ്യങ്ങൾ മാത്രമാണ് സന്ദർശനം നടത്തിയത്
ചിലവേറിയ യാത്ര
പ്രധാനമന്ത്രി പദത്തിലെത്തി ആദ്യ വർഷത്തിനുള്ളിൽ 24 രാജ്യങ്ങളാണ് മോദി സന്ദർശിച്ചത്. 2015 ഏപ്രിലിലെ 9 ദിനവിദേശ പര്യടനമായിരുന്നു ഏറ്റവും ചിലവേറിയ യാത്ര. ഫ്രാൻസ്, ജർമനി, കാനഡ എന്നി രാജ്യങ്ങളിലേക്ക് നടത്തിയ സന്ദർശനത്തിൽ 31.25 കോടി രൂപയാണ് ചാർട്ടേഡ് ഫ്ലൈറ്റിനായി ചിലവഴിച്ചത്. മ്യാൻമാർ, ഫിജി, ഓസ്ട്രേലിയ എന്നി രാജ്യങ്ങളിലെ സന്ദർശനത്തിനായി 22. 58 കോടി രൂപയും ചിലവഴിച്ചു.
ഇനി യാത്രയില്ല
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാൽ പ്രധാനമന്ത്രി വിദേശ യാത്രകൾ ഒഴിവാക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര തലത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കേണ്ട പ്രധാന പരിപാടികള്‍ വരും മാസങ്ങളില്‍ നടക്കാനില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് യാത്ര ഒഴിവാക്കുന്നതെന്നാണ് സൂചന.