സൃഹൃത്ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ മോദി, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കളുടെ നീണ്ട നിര
ദില്ലി: രാജ്യതലസ്ഥാനത്ത് നടക്കുന്ന് പ്രൗഡഗംഭീരമായ ചടങ്ങില്‍ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ദേശീയ-ലോക നേതാക്കളുടെ നീണ്ട നിര തന്നെ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ദില്ലിയിലെത്തും. 5 വര്‍ഷത്തെ ഭരണത്തിനിടെ വിവിധ ലോകനേതാക്കളുമായി മികച്ച ബന്ധം സൃഷ്ടിക്കാന്‍ മോദിക്ക് സാധിച്ചിട്ടുണ്ട്. അതുറപ്പിക്കുന്ന തരത്തിലാവും ഇക്കുറി ലോകനേതാക്കളുടെ സാന്നിധ്യം ചടങ്ങിലുണ്ടാവുക.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒഴികെയുളള അയല്‍രാജ്യങ്ങളിലെ നേതാക്കള്‍ക്കെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്. സാങ്കേതിക-സാമ്പത്തിക സഹകരണത്തിനായുളള ബംഗാള്‍ ഉൾക്കടൽ തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റെക്കിലെ അംഗങ്ങളെയെല്ലാം ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. തായ്‌ലന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് അംഗങ്ങള്‍.

ബംഗ്ലാദേശ് പ്രസിഡണ്ട് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡണ്ട മൈത്രിപാല സിരിസേന, കിര്‍ഗിസ്ഥിസ്ഥാന്‍ പ്രസിഡണ്ട് സൂറോണ്‍ബെ ബീന്‍ബെക്കോവ്, മ്യാന്‍മര്‍ പ്രസിഡണ്ട് യു വിന്‍ മിന്റ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി, ഭൂട്ടാന്‍ പ്രധാനമന്ത്രി ലൊട്ടായ് ഷെറിംഗ് എന്നീ രാഷ്ട്രത്തലവന്മാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തും. തായ്‌ലന്‍ഡ് സര്‍ക്കാരിന്റെ പ്രതിനിധിയായി പ്രത്യേക ദൂതന്‍ ഗ്രിസാഡ ബൂണ്‍റാച്ച് പങ്കെടുക്കും.
ദേശീയ-അന്തര്‍ദേശീയ നേതാക്കള്‍ അടക്കം ഏഴായിരത്തോളം അതിഥികളാണ് സത്യപ്രതിജ്ഞാ ചടങ്ങിന് മോടി കൂട്ടാനെത്തുക. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും അടക്കമുളള മുഖ്യമന്ത്രിമാര്‍, പ്രമുഖ പാര്‍ട്ടി നേതാക്കള്‍ അടക്കമുളളവര്‍ക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. രാഷ്ട്രീയ വൈരം മറന്ന് മമതയും കെജ്രിവാളും അടക്കമുളളവര്‍ ചടങ്ങില്‍ പങ്കെടുത്തേക്കും.












Click it and Unblock the Notifications