എഎപി മന്ത്രിക്ക് തീഹാർ ജയിലിൽ സുഖവാസം, മസാജ് വീഡിയോ പുറത്ത്, കടന്നാക്രമിച്ച് ബിജെപി
ദില്ലി: ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദ്ര ജെയിനിന് തീഹാര്‍ ജയിലില്‍ സുഖവാസമാണെന്ന ബിജെപി ആരോപണത്തില്‍ വെട്ടിലായി ആം ആദ്മി പാര്‍ട്ടി. ജയിലിനുളളില്‍ സത്യേന്ദ്ര ജെയിനിന് ഒരാള്‍ കാല് മസാജ് ചെയ്ത് കൊടുക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് ബിജെപി നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇക്കഴിഞ്ഞ മെയ് മാസം സത്യേന്ദ്ര ജെയ്ന്‍ അറസ്റ്റിലായത്.
ബിജെപിയുടെ നിരവധി നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കിട്ടിട്ടുണ്ട്. സത്യേന്ദ്ര ജെയിന്‍ ജയില്‍ മുറിയിലെ കട്ടിലില്‍ കിടന്ന് വായിക്കുമ്പോള്‍ തൊട്ടടുപ്പ് ഒരാളിരുന്ന് കാല്‍ തടവി കൊടുക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. എന്നാല്‍ അസുഖബാധിതനായ ഒരാള്‍ക്ക് ചികിത്സ നല്‍കുന്നതിനെയാണ് ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ പരിഹസിക്കുന്നത് എന്നാണ് എഎപി തിരിച്ചടിക്കുന്നത്.
ശശി തരൂരിന് അപ്രഖ്യാപിത വിലക്ക്; മറികടക്കാന്‍ തരൂര്‍ ക്യാമ്പ്, കോണ്‍ഗ്രസില്‍ പോര്
ജയിലില്‍ വെച്ചുണ്ടായ പരിക്ക് കാരണം സത്യേന്ദ്ര ജെയിനിന്റെ നട്ടെല്ലിന് രണ്ട് ശസ്ത്രക്രിയകള്‍ വേണ്ടി വന്നിരുന്നുവെന്ന് ദില്ലി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയ പറയുന്നു. ഡോക്ടര്‍ നിര്‍ദേശിച്ചത് പ്രകാരമുളള ഫിസിയോതെറാപ്പിയാണ് ജയിലില്‍ വെച്ച് സത്യേന്ദ്ര ജെയിനിന് നല്‍കുന്നത് എന്നും സിസോദിയ വ്യക്തമാക്കി. അതേസമയം കോടതിയില്‍ സമര്‍പ്പിച്ച ജയില്‍ സിസിടിവി ദൃശ്യം ബിജെപി നേതാക്കള്‍ക്കും മറ്റുമായി ചോര്‍ത്തി നല്‍കി എന്നാരോപിച്ച് സത്യേന്ദ്ര ജെയിനിന്റെ ലീഗല്‍ ടീം കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് വീഡിയോ പുറത്ത് നല്‍കിയത് എന്നാണ് ആരോപണം. ഇഡിക്ക് എതിരെ കോടതിയലക്ഷ്യ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ നല്‍കി ഹര്‍ജി പരിഗണിക്ക് കോടതിക്ക് ഇഡിക്ക് നോട്ടീസ് അയച്ചു. ദൃശ്യങ്ങള്‍ പുറത്ത് പോകില്ലെന്ന് കോടതിക്ക് ഉറപ്പ് നല്‍കിയിട്ടും ഇഡി വീഡിയോ പുറത്ത് വിട്ടുവെന്ന് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകര്‍ ആരോപിച്ചു. ഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. രഹസ്യമായി കോടതിയില്‍ സമര്‍പ്പിച്ച വീഡിയോ എങ്ങനെ ബിജെപിക്ക് ലഭിച്ചുവെന്നും എങ്ങനെ പ്രചരിപ്പിക്കപ്പെട്ടു എന്നും കോടതി അന്വേഷിക്കുമെന്ന് സത്യേന്ദ്ര ജെയിനിന്റെ അഭിഭാഷകനായ മുഹമ്മദ് ഇര്‍ഷാദ് ട്വീറ്റ് ചെയ്തു.
ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം
സ്പാ-മസാജ് പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി മാറിയിരിക്കുകയാണെന്ന് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ പരിഹസിച്ചു. അരവിന്ദ് കെജ്രിവാള്‍ ഇപ്പോള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ജയില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. സത്യേന്ദ്ര ജെയിനിന് മസാജ് നടക്കുകയും അതിഥികള്‍ സെല്ലില്‍ കാണാനെത്തുകയും ചെയ്യുന്നു. ജയിലില്‍ ഇത്തരം വിഐപി കള്‍ച്ചര്‍ നടപ്പാക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്ന് ഭാട്ടിയ കുറ്റപ്പെടുത്തി. അതേസമയം ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുളള ബിജെപിയുടെ പബ്ലിക് സ്റ്റണ്ട് മാത്രമാണിതെന്ന് മനീഷ് സിസോദിയ പ്രതികരിച്ചു.