വിദ്യാർത്ഥി പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ മരണം: ആത്മഹത്യയോ അപകടമോ?
ഫരീദ്കോട്ട്: വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ടിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്. ഡിഎസ്പി ബൽജീന്ദർ സന്ധുവാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്.
തോക്ക് ചൂണ്ടി വെടിയുതിർക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷം തോക്കിന്റെ കാഞ്ചി വലിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെടിയേറ്റ ഉദ്യോഗസ്ഥൻ നിലത്തേയ്ക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. എന്നാൽ ഇത് ആത്മഹത്യയാണോ അപകടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പഞ്ചാബ് പോലീസ് വ്യക്തമാക്കി. ഫരീദ്കോട്ടിലെ ജയ്ട്ടോയിൽ പഞ്ചാബ് സർലവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിന് സമീപത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പ്രക്ഷോഭത്തിനിടെ പോലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഉദ്യോഗസ്ഥന്‍ തലയ്ക്ക് വെടിയുതിര്‍ത്തത്. സന്ധുവിന്റെ തല തുളച്ച് പുറത്തുവന്ന വെടിയുണ്ടയേറ്റ് ഗൺമാന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും എഎസ്പി വ്യക്തമാക്കി.
മോറൽ പോലീസിംഗിനെതിരെ കോളേജ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയ്ക്ക് മുമ്പിൽ വച്ചായിരുന്നു സംഭവം. പോലീസ് എതിർപക്ഷത്തുള്ളവരെ സഹായിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പോലീസ് ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടുവെന്നും ഇതോടെ നിയന്ത്രണം വിടുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവം നടന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാർ സ്ഥിരീകരിക്കുകയായിരുന്നു. സന്ധുവിന്റെ തലതുളച്ച് പുറത്തുവന്ന വെടിയുണ്ടയേറ്റ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.