വിജയിയുടെ അച്ഛൻ മുട്ടുമടക്കി: രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് പിന്നോട്ട്, കമ്മീഷന് കത്ത്
ചെന്നൈ: തമിഴ്നടൻ വിജയിയുടെ ഫാൻസ് ക്ലബ്ബിനെ രാഷ്ട്രീയ പാർട്ടിയാക്കുന്നുവെന്ന വാർത്ത പുറത്തുവന്നത് നവംബർ ആദ്യവാരമാണ്. ഇതേച്ചൊല്ലി വിജയിയും പിതാവും തമ്മിൽ അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ആൾ ഇന്ത്യാ തലപതി വിജയ് മക്കൾ ഇയ്യക്കം എന്ന ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷൻ നടപടികൾക്കായി എസ് എ ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തമിഴ്നാട്ടിൽ പുറത്തുവരുന്നത് പുതിയ വാർത്തകളാണ്.

നീക്കത്തിൽ നിന്ന് പിന്നോട്ട്
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന്റെ വിവാദങ്ങൾക്കിടെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നാണ് എസ്എ ചന്ദ്രശേഖർ വ്യക്തമാക്കിയത്. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നുവെന്ന് കാണിച്ച് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. നവംബർ അഞ്ചിനാണ് പാർട്ടി സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്.

തിരഞ്ഞെടുപ്പിനില്ല
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെങ്കിലും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എസ്എ ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ദൌത്യത്തിൽ നിന്ന് പിന്നോട്ടുപോകാനുള്ള കാരണം വ്യക്തമല്ല. രണ്ടാഴ്ച മുമ്പ് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് തമിഴ്നാട്ടിൽ വലിയ അലയൊലികൾ സൃഷ്ടിച്ചിരുന്നു. പിതാവിന്റെ നീക്കത്തെ വിജയ് ഏതിർത്തതാണ് ഏറെ വാർത്താ പ്രാധാന്യം നേടിയത്. അടുത്തിടെ റിലീസായ ചിത്രത്തിന്റെ പ്രചാരണത്തിനിടെ വിജയ് രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയെങ്കിലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നില്ല.

അകന്നുനിന്ന് തലപതി
രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന എസ്എ ചന്ദ്രശേഖറിന്റെ പ്രഖ്യാപനത്തോട് അകന്നുനിൽക്കുകയായിരുന്നു വിജയ്. ഫാൻസിനോട് രാഷ്ട്രീയ പാർട്ടിയിൽ ചേരരുതെന്ന ആഹ്വാനവും വിജയ് നടത്തിയിരുന്നു. തന്റെ പേരിൽ ആരംഭിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി തനിക്ക് ഒരു തരത്തിലും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ ഫാൻസ് അസോസിയേഷന്റെ ഭാരവാഹികളിലും മാറ്റമുണ്ടായിരുന്നു. മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ജില്ലാ സെക്രട്ടറിമാരെയും മാറ്റിയിരുന്നു. കൂടുതൽ ചെറുപ്പക്കാർക്ക് ചുമതലകൾ നൽകുന്ന നീക്കമാണ് നടത്തിയിട്ടുള്ളത്. മകന്റെ മികച്ച താൽപ്പര്യങ്ങൾ തന്റെ ഹൃദയത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തുകൊണ്ട് പാർട്ടി
പല ചെറുപ്പക്കാരും വിജയ്‌യുടെ പേരിൽ നിരവധി നല്ല കാര്യങ്ങൾ ചെയ്യുന്നു. അവർക്ക് എന്തെങ്കിലും അംഗീകാരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതിനാലാണ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കമെന്നാണ് എസ് എ ചന്ദ്രശേഖർ വ്യക്തമാക്കിയത്. "നവംബർ 5 ന് പ്രഖ്യാപനം നടത്തിയ ഉടൻ അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

അനുമതി തേടിയില്ല
വിജയിയുടെ പ്രസ്താവനയ്ക്ക് ശേഷം വിവാദങ്ങൾ ഉടലെടുത്തതോടെ 1993ൽ തന്റെ മകന് വേണ്ടി ഒരു ഫാൻസ് ക്ലബ്ബ് ആരംഭിച്ചിരുന്നു. മകനോട് ചോദിച്ചുകൊണ്ട് ആയിരുന്നില്ല അത് ചെയ്തത്. എന്റെ മകൻ ഉയരങ്ങളിലെത്തുകയാണ് വേണ്ടത്. അതെന്റെ ആഗ്രഹപ്രകാരമായിരുന്നു. കുറച്ച് കാലങ്ങൾക്ക് ശേഷം അത് ഒരു സന്നദ്ധ സംഘടനയായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷങ്ങളിലെല്ലാം ഞാൻ സംഘടനയുടെ സ്ഥാപകനാണ്. ഞാൻ സംഘടന ആരംഭിക്കുമ്പോഴോ കാലത്തിനനുസരിച്ച് അത് മാറ്റിക്കൊണ്ടിരിക്കുമ്പോഴോ ഞാൻ വിജയിയോട് ചോദിച്ചില്ല. ഇതെല്ലാം അവനുവേണ്ടി ചെയ്യുന്നതാണ്. എസ് എ ചന്ദ്രശേഖർ വ്യക്തമാക്കി.












Click it and Unblock the Notifications