കർണാടകത്തിന് ശേഷം ബിജെപിക്ക് പുതിയ മിഷൻ! വെളിപ്പെടുത്തലുമായി ബിജെപി നേതാവ് വിജയ് വാര്‍ഗിയ
ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന സൂചനയുമായി ബിജെപി. മധ്യപ്രദേശിലെ പ്രമുഖ നേതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ കൈലാഷ് വിജയ് വാര്‍ഗിയ ആണ് ബിജെപി സംസ്ഥാനത്ത് പുതിയ മിഷന് തയ്യാറെടുക്കുന്നതായി തുറന്ന് പറഞ്ഞത്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മധ്യപ്രദേശില്‍ പുതിയ മിഷന്‍ ആരംഭിക്കും എന്നാണ് വിജയ് വാര്‍ഗിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
സര്‍ക്കാരിനെ വീഴ്ത്തണം എന്ന ഉദ്ദശം ബിജെപിക്കില്ല. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അവരുടെ കാര്യത്തില്‍ തന്നെ ഒരുറപ്പും ഇല്ലാത്ത സ്ഥിതിയാണെന്ന് കൈലാഷ് വിജയ് വാര്‍ഗിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ പല ചേരികളിലാണെന്നും അവര്‍ക്ക് പാര്‍ട്ടി നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും വിജയ് വാര്‍ഗിയ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിയും കോണ്‍ഗ്രസ് സര്‍ക്കാരുകളും തകരുന്നത് അവരുടെ തന്നെ പ്രവര്‍ത്തികളുടെ ഫലമായിട്ടാണ് എന്നും ബിജെപി നേതാവ് പറഞ്ഞു. കര്‍ണാടകത്തില്‍ ഭരണകക്ഷി എംഎല്‍എമാരെ കൂറുമാറ്റി അധികാരം പിടിച്ചെടുത്തതോടെ ബിജെപി അടുത്തതായി ഉന്നമിടുന്നത് കോണ്‍ഗ്രസിന് വലിയ ഭൂരിപക്ഷം ഇല്ലാത്ത മധ്യപ്രദേശ് സര്‍ക്കാരിനെയാണ്. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുളള ശ്രമം മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും നടത്തുന്നുണ്ട്.
രണ്ട് ബിജെപി എംഎൽഎമാർ കഴിഞ്ഞ ദിവസം കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. മധ്യപ്രദേശ് നിയമസഭയില്‍ ക്രിമിനല്‍ ഭേദഗതി ബില്ലിന്മേലുളള വോട്ടെടുപ്പിലാണ് രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസ് സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 'ഘര്‍വാപ്പസി' എന്നാണ് ഈ നടപടിയെ എംഎല്‍എമാര്‍ വിശേഷിപ്പിച്ചത്. എംഎല്‍എമാരായ നാരായണ്‍ ത്രിപാഠിയും ശരത് കൗളുമാണ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തത്. രണ്ട് പേരും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയവരാണ്. അവര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ.