നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ, പിന്നോട്ടില്ല
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
Recommended Video
ഉമ്മൻ ചാണ്ടി പിന്മാറിയേക്കും, പുതുപ്പളളിയിൽ നിന്ന് മത്സരിക്കുക മകൻ ചാണ്ടി ഉമ്മനെന്ന് സൂചന
ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. ഭാരത് ബന്ദിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ..
കർഷകർ സമരമുഖത്ത്
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് സുപ്രധാന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പ്രതിഷേധവും കാര്‍ഷിക പ്രതിഷേധവും ശക്തമാകുന്നതിനിടെ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടാണ്. ഹരിയാനയിലും പഞ്ചാബിലും അടക്കം കര്‍ഷകര്‍ ദിവസങ്ങളായി കേന്ദ്ര നയത്തിന് എതിരെ സമരത്തിലാണ്.
കുത്തകകള്‍ക്ക് തീറെഴുതുന്നു
തങ്ങളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ഏത് വിപണിയിലും വിറ്റഴിക്കാനുളള അനുമതി നല്‍കുന്നതാണ് കാര്‍ഷിക ബില്ലുകളിലൊന്ന്. രണ്ടാമത്തേത് സ്വകാര്യ ക്മ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണ്. ഈ രണ്ട് ബില്ലുകളും കാര്‍ഷിക രംഗത്തെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നതാണ് എന്നാണ് പ്രതിപക്ഷവും കാര്‍ഷിക സംഘടനകളും ആരോപിക്കുന്നത്.
നാളെ ഭാരത് ബന്ദിന് ആഹ്വാനം
ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കുന്നില്ലെങ്കിലും സാധാരണക്കാരുടെ ഭക്ഷ്യ സുരക്ഷ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൈമാറുകയാണെങ്കിലും രാജ്യവ്യാപക പ്രക്ഷോഭം നടക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വിഎം സിംഗ് പ്രതികരിച്ചു.
രാഷ്ട്രപതി അംഗീകാരം നല്‍കരുത്
രാജ്യസഭയിലും പാസ്സായതിന് ശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് കാര്‍ഷിക ബില്ലുകള്‍. ഈ ബില്ലുകള്‍ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കരുതെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചാബിലും ഹരിയാനയിലും ശക്തമായ സമരപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. റോഡ് ഉപരോധം അടക്കമുളള സമരങ്ങള്‍ നടക്കുന്നു.
വെറും സിന്ദാബാദ് മൂര്‍ദാബാദ് വിളികളല്ല
മാത്രമല്ല ഇരുസംസ്ഥാനങ്ങളിലും പ്രത്യേക ബന്ദുകളും മറ്റ് സംസ്ഥാനങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികളും അടക്കം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് വെറും സിന്ദാബാദ് മൂര്‍ദാബാദ് വിളികളല്ലെന്ന് ജയ് കിസാന്‍ ആന്തോളന്‍ കണ്‍വീനര്‍ ആയ അവിക് സാഹ പ്രതികരിച്ചു. ഈ പ്രശ്‌നത്തില്‍ ജനാധിപത്യപരമായി സര്‍ക്കാരിനോട് തങ്ങള്‍ സംവദിച്ച് കൊണ്ടിരിക്കുകയാണ്.
പിന്‍മാറുന്നത് തന്നെ സമരം
സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിന് പിന്നാലെ തന്നെ പ്രധാനമന്ത്രിക്ക് നൂറ് കണക്കിന് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ പോലും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മറ്റ് വഴികള്‍ ഇല്ലെന്നും അവിക് സാഹ വ്യക്തമാക്കി. കാര്‍ഷിക ബില്ലുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുന്നത് തന്നെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന പ്രഖ്യാപനത്തിലാണ് കര്‍ഷക സംഘടനകള്‍.
ട്രെയിന്‍ തടയല്‍ സമരം
പഞ്ചാബിലടക്കം ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ ഇന്ന് ട്രെയിന്‍ തടയല്‍ അടക്കമുളള സമരപരിപാടികളിലേക്ക് കടക്കുകയാണ്. അതേസമയം കര്‍ണാടകത്തില്‍ നാളെ ഭാരത് ബന്ദ് ഉണ്ടാകില്ല. പകരം റോഡ് തടയല്‍ സമരമാണ് സംസ്ഥാനത്ത് നടക്കുക. സെപ്റ്റംബര്‍ 28ന് കര്‍ണാടകത്തില്‍ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സംസ്ഥാന ബന്ദ് ആകും സംഘടിപ്പിക്കുക.