യുപിയിൽ വമ്പിച്ച ജനസമ്പർക്ക പരിപാടിയ്ക്ക് കോൺഗ്രസ്: 75 ജില്ലകളിൽ 75 മണിക്കൂർ,ലക്ഷ്യം വെച്ച് കോൺഗ്രസ്
ലഖ്നൊ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇതിന് മുന്നോടിയായി പദ്ധതികൾ ആവിഷ്കരിക്കുന്ന തിരക്കിലാണ് പാർട്ടി. ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും പാർട്ടിയുടെ മുതിർന്ന ഭാരവാഹികളും പങ്കെടുക്കുന്ന പരിപാടിയിൽ മുൻ മന്ത്രിമാരും മുൻ എംഎൽഎമാരും എംപിമാരും പങ്കെടുക്കും.
അതേ സമയം വോട്ടർമാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ബിജെപി ആഗസ്റ്റ് 16 മുതൽ ജൻ ആശിർവാദ് യാത്ര ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം പുതിയതായി അധികാരമേറ്റ കേന്ദ്രമന്ത്രിമാരെയും ജനങ്ങളെ പരിചയപ്പെടുത്തും. പാർലമെന്റിന്റെ വർഷകാല സമ്മേളനം തടസ്സപ്പെട്ടതോടെ പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങളെ പരിചയപ്പെടുത്താൻ കഴിഞ്ഞില്ലെന്നും അതിനാൽ ജനങ്ങളെ പരിചയപ്പെടുത്താൻ 22 സംസ്ഥാനങ്ങളിലൂടെ ജൻ ആശിർവാദ് യാത്ര സഞ്ചരിക്കുമെന്നുമായിരുന്നു ബിജെപിയുടെ പ്രഖ്യാപനം.
ഇതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 16 മുതൽ ജൻ ആശിർവാദ് യാത്രകൾക്ക് തുടക്കം കുറിക്കുകയായിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഓരോ നേതാക്കൾക്കും വീതം വീതിച്ച് നൽകുന്ന രീതിയാണ് പാർട്ടി അവലംബിച്ചിട്ടുള്ളത്. പുതിയായി മോദി ക്യാബിനറ്റിൽ ഇടംപിടിച്ചിട്ടുള്ള ഓരോ ക്യാബിനറ്റ് മന്ത്രിമാരും യാത്രയിൽ അണിനിരക്കുകയും മോദി സർക്കാരിന്റെയും യോഗി സർക്കാരിന്റെയും വികസന പദ്ധതികളെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളടക്കം അഞ്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അധികാരം ഉറപ്പാക്കുകയാണ് ഇതിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.

2022 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുപി കോൺഗ്രസിന്റെ നേതാക്കളും പ്രവർത്തകരും 75,000 മണിക്കൂർ ചെലവഴിക്കുമെന്നാണ് പ്രഖ്യാപനം. സംസ്ഥാനത്തെ 75 ജില്ലകളിലായി 75 മണിക്കൂർ സമയം ചെലവഴിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ നടക്കുന്ന പരിപാടി ആഗസ്റ്റ് 19-നായിരിക്കും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'ജയ് ഭാരത് മഹാസമ്പർക്ക് അഭിയാൻ' പദ്ധതി ആരംഭിക്കുകയെന്നാണ് കോൺഗ്രസ് ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ 75 ജില്ലകളിൽ ഓരോ ഗ്രാമപഞ്ചായത്തിലും പാർട്ടി നേതാക്കളും പ്രവർത്തകരും 75 മണിക്കൂർ ചെലവഴിക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ 30,000 ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളിൽ താമസിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കും. ഇതിലൂടെ 90 ലക്ഷം ആളുകളിലേക്ക് നേരിട്ട് എത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഗ്രാമങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ ഒരു മണിക്കൂർ ഒരു മണിക്കൂർ "സന്നദ്ധസേവനത്തിന് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ഓഗസ്റ്റ് 20 ന് 'സദ്ഭാവനാ ദിവസ്' ആഘോഷിക്കുമെന്ന് സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ കുടുംബങ്ങളെയും മുതിർന്ന പൗരന്മാരെയും ആദരിക്കുമെന്നും ഗുർജാർ പറഞ്ഞു.
യുപി കോൺഗ്രസ് സെക്രട്ടറി അനിൽ യാദവും പാർട്ടി നേതാക്കളും പ്രവർത്തകരും ഗ്രാമങ്ങളിൽ ഗ്രാമീണർക്കൊപ്പം സ്നേഹവിരുന്നിൽ പങ്കാളികളാകുമെന്നും അതിൽ ഗ്രാമങ്ങളിലെ പ്രത്യേക വീടുകളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കുമെന്നും, പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, യുപി തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് ചോദ്യത്തിന് കോൺഗ്രസ് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്നാണ് ഗുർജാർ മറുപടി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പാർട്ടി പ്രവർത്തകരും നമ്മുടെ കൈപ്പത്തിയും പാർട്ടിയുടെ മുഖമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുപി നിയമസഭയിലെ 403 സീറ്റുകളിലും കോൺഗ്രസ് മത്സരിക്കും. ശക്തരായ മണ്ഡലങ്ങൾക്ക് അയാൾക്ക് മുൻഗണന നൽകിക്കൊണ്ടായിരിക്കും സ്ഥാനാർത്ഥി നിർണ്ണയമെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ഇന്ന് ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത, എന്നാൽ കോൺഗ്രസിന്റെ മതങ്ങൾ തമ്മിലുള്ള സമത്വം എന്ന തത്വങ്ങളിൽ വിശ്വസിക്കുന്ന, എല്ലാവരെയും കൂടെ നിർത്തുമെന്നും മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം കൂടുതൽ പേർ അടുത്ത കാലത്ത് പാർട്ടിയിലേക്ക് എത്തുമെന്ന സൂചനകളും അദ്ദേഹം നൽകിയിട്ടുണ്ട്. "അവരുടെ പാർട്ടികളിൽ അതൃപ്തിയുള്ള നിരവധി ആളുകൾ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകിയിട്ടുണ്ട്. രാഷ്ട്രീയ വിനോദസഞ്ചാരിയാണെന്നായിരുന്നു ബിജെപി ഉന്നയിച്ച വാദം. "പ്രിയങ്ക ഗാന്ധി വദ്ര കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്, കോൺഗ്രസിന്റെ യുപി യൂണിറ്റ് പ്രസിഡന്റല്ല. അവൾ ഒരു ദേശീയ നേതാവാണ്, യുപിയുടെ ഭാരവാഹിയാണ്. എന്നാണ് പാർട്ടിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയ അദ്ദേഹത്തിന്റെ പ്രതികരണം. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പരാമർശിച്ച അദ്ദേഹം കോൺഗ്രസാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെന്നും കൂട്ടിച്ചേർത്തു.

ഭരണഘടനാപരമായ മാർഗങ്ങൾ പാലിക്കുമ്പോൾ ജനാധിപത്യം സംരക്ഷിക്കപ്പെടുമെന്ന് കരുതുന്ന എല്ലാ പാർട്ടികളും കോൺഗ്രസിനൊപ്പം വരും. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഉണ്ടെങ്കിൽ, ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചത് കോൺഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

2022ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും മുൻനിർത്തിക്കൊണ്ട് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനും ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണ് 14ലധികം പ്രതിപക്ഷപാർട്ടികൾ ദില്ലിയിൽ യോഗം ചേർന്നത്. കപിൽ സിബൽ ഒരുക്കിയ അത്താഴത്തിൽ മമതാ ബാനർജി, പി ചിദംബരം, കേരളത്തിൽ നിന്നുള്ള ശശി തരൂർ, മുതിർന്ന നേതാക്കളായ ആനന്ദ് ശർമ്മ, ഗുലാം നബി ആസാദ് തുടങ്ങിയവരും വിരുന്നിനെത്തിയിരുന്നു. എൻസിപി അധ്യക്ഷൻ ശരദ് പവാർ, ടിഎംസി എംപി ഡെറിക് ഒബ്രയാൻ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഡിഎംകെ എംകെ തിരുച്ചി ശിവ, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം നേതാവ് സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ല തുടങ്ങിയവരും യോഗത്തിനെത്തി. എൻഡിഎ ബന്ധം ഉപേക്ഷിച്ച അകാലിദളിന് വേണ്ടി നരേഷ് ഗുജ്റാളും സഭയിൽ ബിജെപിയെ പിന്തുണയ്ക്കുന്ന ബിജു ജനതാദളിന്റെ പിനാകി മിശ്രയും യോഗത്തിനെത്തിയിരുന്നു.












Click it and Unblock the Notifications