എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുന്നു! മാർച്ചോടെ വിൽപനയെന്ന് നിർമല സീതാരാമൻ
ദില്ലി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കാനാണ് കേന്ദ്ര നീക്കമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
എയര്‍ ഇന്ത്യ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുകയാണ്. വന്‍ കടത്തിലുമാണ് എയര്‍ ഇന്ത്യ. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ബിപിസിഎല്ലിന്റെ പ്രവര്‍ത്തന ലാഭവും ഇടിയുകയാണ്. ഈ സാഹചര്യത്തിലാണ് ഇവ രണ്ടും വിറ്റ് ഖജനാവിലേക്ക് പണമെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

എയർ ഇന്ത്യയും ബിപിസിഎല്ലും വിൽപനയ്ക്ക്
2020 മാര്‍ച്ചോടെ എയര്‍ ഇന്ത്യയുടേയും ബിപിസിഎല്ലിന്റെയും വില്‍പ്പന പൂര്‍ത്തിയാക്കും എന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന ധനമന്ത്രി സ്ഥിരീകരിച്ചത്.

നിക്ഷേപകർക്ക് താൽപര്യം
ഈ രണ്ട് ഭീമന്‍ കമ്പനികളുടെ വില്‍പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ ഇന്ത്യ വാങ്ങുന്നതിനായി താല്‍പര്യമുളള നിരവധി നിക്ഷേകരുണ്ടെന്ന് വിദേശ നിക്ഷേപക സംഗമങ്ങളില്‍ നിന്ന് വ്യക്തമായതായും നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി.

തകർച്ചയിൽ നിന്ന് കരകയറുന്നു
കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ താല്‍പര്യം കാണിക്കാത്തത് കൊണ്ട് എയര്‍ ഇന്ത്യ വില്‍ക്കാനുളള നീക്കം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനായി ശരിയായ സമയത്ത് സര്‍ക്കാര്‍ നടപടികളെടുത്തിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. അതിനാല്‍ നിരവധി മേഖലകള്‍ തകര്‍ച്ചയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു.

58351 കോടി രൂപ കടം
കനത്ത നഷ്ടത്തിലായ എയര്‍ ഇന്ത്യയില്‍ ഖത്തര്‍ എയര്‍വേയ്‌സ് നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിക്ഷേപം നടത്താനാണ് താല്‍പര്യമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി. 58351 കോടി രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ കടം. എന്ന് മാത്രമല്ല കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7500 കോടി രൂപയോളം കമ്പനിക്ക് നഷ്ടവും സംഭവിച്ചു.

കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജ്
ടാറ്റാ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയത്. എന്നാല്‍ വാങ്ങാന്‍ ആളില്ലാതെ ആ നീക്കം ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് എയര്‍ ഇന്ത്യയ്ക്ക് വേണ്ടി സര്‍ക്കാരിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കേണ്ടതായി വന്നു.

ആദായം ഇല്ലാത്തവ വിറ്റൊഴിക്കുന്നു
30000 കോടി രൂപ വരെ കേന്ദ്രം നല്‍കിയ സാമ്പത്തിക പാക്കേജിന്റെ സഹായത്തോടെയാണ് നിലവില്‍ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആദായം ഇല്ലാത്തവ കണ്ടെത്താനും ഇവയുടെ ഓഹരി വില്‍പന നടത്തി മറ്റ് പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും പണം കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം എയര്‍ ഇന്ത്യയുടെ അത്രയും ഭീമമായ നഷ്ടത്തിലല്ല ഭാരത് പെട്രോളിയം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

42,915 കോടിയാണ് കടം
ഫോര്‍ച്യൂണ്‍ പട്ടികയില്‍ ലോകത്തെ വന്‍കിട കമ്പനികളില്‍ 279ാം സ്ഥാനത്താണ് ഇന്ത്യയുടെ ബിപിസില്‍. രാജ്യത്തെ എണ്ണ വിതരണത്തിന്റഎ 25 ശതമാനത്തോളം നിയന്ത്രിക്കുന്നത് ഈ പൊതുമേഖലാ സ്ഥാപനമാണ്. എയര്‍ ഇന്ത്യയ്ക്ക് സമാനമായ കടവും മൂലധനച്ചിലവുമാണ് ബിപിസിഎല്ലിന് മുന്നിലുളള വെല്ലുവിളി. 42,915 കോടിയാണ് ബിപിസിഎല്ലിന്റെ കടം.

വിൽപനയ്ക്കെതിരെ വിമർശനം
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിഞ്ഞത് ബിപിസിഎല്ലിനെ വലിയ തോതില്‍ ബാധിച്ചു. ലാഭം 65.6 ശതമാനം ഇടിഞ്ഞു. 41,049 കോടി രൂപ വിപണി മൂല്യമുളള ബിപിസിഎല്‍ വില്‍പനയിലൂടെ 60,000 കോടി വരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ 6 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കെ നഷ്ടത്തിലോടുന്ന വന്‍കിട കമ്പനികളടക്കം വിറ്റ് പിടിച്ച് നില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പനയ്‌ക്കെതിരെ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.












Click it and Unblock the Notifications