എയര്‍ ഇന്ത്യ ദുരന്തം: പൈലറ്റിന്റെ പിഴവാണ് അപകടകാരണമെന്ന റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ നടന്ന എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പൈലറ്റിന്റെ പിഴവ് സൂചിപ്പിച്ച് കൊണ്ടുള്ള ഭാഗങ്ങള്‍ പുറത്തുവന്നത് നിരുത്തരവാദപരമാണ് എന്ന് കോടതി പറഞ്ഞു.
റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ പരസ്യമാക്കിയ രീതി തെറ്റിദ്ധരിപ്പിക്കുന്ന ഒരു ധാരണ സൃഷ്ടിച്ചുവെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ''പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ തിരഞ്ഞെടുത്തതും ഭാഗികവുമായ പ്രസിദ്ധീകരണം നിര്‍ഭാഗ്യകരമാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ, പൂര്‍ണ്ണമായ രഹസ്യസ്വഭാവം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്,'' ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം ദുരന്തങ്ങള്‍ പലപ്പോഴും എതിരാളികളായ മറ്റ് എയര്‍ലൈനുകള്‍ സാമ്പത്തിക നേട്ടത്തിനായി മാറ്റാറുണ്ടെന്നും അവ ചൂഷണം ചെയ്യരുതെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ വായുവിലേക്ക് പറന്നതിന് മൂന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം ''കട്ട്ഓഫ്'' സ്ഥാനത്തേക്ക്'പരിവര്‍ത്തനം ചെയ്തു എന്നാണ് എഎഐബി റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നാലെ ഇന്ധന വിതരണം വിച്ഛേദിക്കുകയും രണ്ട് എഞ്ചിനുകളും ഷട്ട്ഡൗണ്‍ ചെയ്യുകയും ചെയ്തു.
കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡിംഗില്‍ ഒരു പൈലറ്റ് മറ്റേയാളോട് 'എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് പറയുന്നത് പതിഞ്ഞിട്ടുണ്ടെന്നും സഹപ്രവര്‍ത്തകന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് മറുപടി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിച്ച് അമര്‍ത്തിയത് അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ മനഃപൂര്‍വ്വമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇന്ധനം നിര്‍ത്തലാക്കിയതാണ് ദുരന്തത്തിന്റെ കാരണമെന്ന് വ്യക്തമായി.
അതിനിടെ എഎഐബി അന്വേഷണ സംഘത്തിലെ അഞ്ച് അംഗങ്ങളില്‍ മൂന്ന് പേര്‍ ഡിജിസിഎയുടെ എയര്‍ സേഫ്റ്റി-വെസ്റ്റേണ്‍ റീജിയണിലെ സര്‍വീസിലുള്ള ഉദ്യോഗസ്ഥരാണെന്നും ഇത് വളരെ ഗുരുതരമായ താല്‍പ്പര്യ സംഘര്‍ഷം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഡിജിസിഎയുടെ പങ്കും സാധ്യമായ വീഴ്ചകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം തെറ്റ് ചെയ്ത വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കണമെന്നില്ല എന്ന് ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. പൂര്‍ണ്ണ ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ ഔട്ട്പുട്ട്, ടൈം സ്റ്റാമ്പുകളുള്ള പൂര്‍ണ്ണമായ കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ ട്രാന്‍സ്‌ക്രിപ്റ്റുകള്‍, ഇലക്ട്രോണിക് എയര്‍ക്രാഫ്റ്റ് ഫോള്‍ട്ട് റെക്കോര്‍ഡിംഗ് ഡാറ്റ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ എഎഐബി റിപ്പോര്‍ട്ട് തടഞ്ഞുവച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ജൂണ്‍ 12 ന്, ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ഒരു മെഡിക്കല്‍ ഹോസ്റ്റല്‍ സമുച്ചയത്തില്‍ ഇടിച്ചുകയറുകയായിരുന്നു അപകടത്തില്‍ 241 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 265 പേര്‍ മരിച്ചു. മരിച്ചവരില്‍ 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും 12 ജീവനക്കാരും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications