ദില്ലി കോണ്‍ഗ്രസില്‍ പൊളിച്ചെഴുത്തുമായി രാഹുല്‍ ഗാന്ധി...... അജയ് മാക്കന്‍ രാജി വെച്ചു!!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവില്ലെന്ന് കരുതിയ ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് ബന്ധം വീണ്ടും സജീവമാകുന്നു. ദില്ലി കോണ്‍ഗ്രസില്‍ അടിമുടി അഴിച്ച് പണിഞ്ഞാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം മുന്നോട്ട് കൊണ്ടുപോകുന്നത്. ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് അജയ് മാക്കന്‍ രാജി വെച്ചിരിക്കുകയാണ്. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്. അതേസമയം ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് എച്ച്എസ് ഫൂല്‍ക്കെയും രാജിവെച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസ് എഎപി ബന്ധത്തെ ശക്തമായി എതിര്‍ക്കുന്നവരാണ്.
കോണ്‍ഗ്രസിന്റെ സഖ്യ സാധ്യതകളെ എതിര്‍ക്കുന്നവരെ ഒതുക്കുകയാണ് ഇതിലൂടെ രാഹുല്‍ ഗാന്ധി ചെയ്യുന്നത്. ബിജെപിയുടെ സംഘടനാ ശേഷി ദില്ലിയില്‍ ശക്തിപ്പെട്ട് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അജയ് മാക്കനെ പോലുള്ളവരുടെ നിര്‍ദേശങ്ങള്‍ വേണ്ട എന്ന സമീപനമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ വന്‍ നേട്ടമാണ് രാഹുല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ എഎപിയെ വിശ്വാസത്തിലെടുക്കാനും രാഹുല്‍ തയ്യാറല്ല.
അജയ് മാക്കന്റെ രാജി
അപ്രതീക്ഷിതമായിട്ടായിരുന്നു ദില്ലി അധ്യക്ഷന്‍ അജയ് മാക്കന്റെ രാജി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് വിശദീകരണം. പക്ഷേ രാഹുല്‍ ഗാന്ധി അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയായിരുന്നു. ദില്ലിയില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് നിരന്തരം അദ്ദേഹം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിന്റെ ടെക്‌നിക്കല്‍ ടീം സഖ്യമാവാമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അജയ് മാക്കന് ദില്ലിയിലെ ചെറിയ മേഖലയില്‍ മാത്രമാണ് സ്വാധീനമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ആംആദ്മി പാര്‍ട്ടിയിലും പൊട്ടിത്തെറി
എഎപിയില്‍ മുതിര്‍ന്ന നേതാവ് എച്എസ് ഫൂല്‍ക്കയാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ഫൂല്‍ക്ക കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്. സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസിനുള്ള പങ്ക് ചൂണ്ടിക്കാട്ടി അദ്ദേഹം കോടതിയില്‍ വരെ ഹാജരായിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ ഭാരതരത്‌ന എടുത്ത കളയണമെന്ന് ആവശ്യപ്പെട്ടവരിലും ഫൂല്‍ക്ക ഉണ്ട്. എന്നാല്‍ എഎപിയില്‍ അദ്ദേഹത്തിനുള്ള സ്വാധീന ശേഷം കോണ്‍ഗ്രസ് ബന്ധം വേണ്ട എന്ന നിലപാടില്‍ നഷ്ടമാകുന്നുവെന്ന് കണ്ടാണ് രാജി ഉണ്ടായിരിക്കുന്നത്.
രണ്ട് പാര്‍ട്ടികള്‍ക്കും നേട്ടം
സഖ്യത്തെ എതിര്‍ക്കുന്നവര്‍ ഒതുങ്ങിയതോടെ കോണ്‍ഗ്രസിനും എഎപിക്കും പ്രതിസന്ധി ഒഴിവായിരിക്കുകയാണ്. ഇത് സുവര്‍ണാവസരമായിട്ടാണ് രാഹുല്‍ ഗാന്ധി കാണുന്നത്. ദില്ലിയിലെ ഏഴ് സീറ്റില്‍ നാലെണ്ണം എഎപിക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും ലഭിക്കുന്ന രീതിയിലാണ് മത്സരമുണ്ടാകുക. അതേസമയം നാല് സീറ്റിനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അജയ് മാക്കന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വീണ്ടും ദുര്‍ബലമായെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മൂന്ന് സംസ്ഥാനങ്ങള്‍
മൂന്ന് സംസ്ഥാനങ്ങളിലാണ് രാഹുല്‍ എഎപിയുമായി സഖ്യമുണ്ടാക്കുന്നത്. ദില്ലിക്ക് പുറമേ പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും സഖ്യമുണ്ടാവുമെന്നാണ് ധാരണ. പഞ്ചാബില്‍ എഎപിക്ക് നാല് ലോക്‌സഭാ അംഗങ്ങളുണ്ട്. ഇവിടെ കോണ്‍ഗ്രസ് സഖ്യമുണ്ടായാല്‍ എല്ലാ സീറ്റും ഈ സഖ്യം തൂത്തുവാരും. ശിരോമണി അകാലിദള്‍, ബിജെപി സഖ്യം ഇവിടെ ഇപ്പോഴും ദുര്‍ബലമാണ്. അതോടൊപ്പം അമരീന്ദര്‍ സിംഗിനുള്ള ജനപ്രീതിയും ഇവിടെ സഖ്യത്തിന് ഗുണം ചെയ്യും.
സഖ്യം ചര്‍ച്ചകള്‍ ഇങ്ങനെ
എഎപിക്ക് വേണ്ടി സഞ്ജയ് സിംഗാണ് ചര്‍ച്ചകള്‍ നയിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ചില നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയാണ് രാഹുല്‍ സഖ്യ ചര്‍ച്ചകള്‍ക്ക് നിയമിച്ചിരിക്കുന്നത്. പരിചയസമ്പത്ത് ഇവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിലെ ബൂത്ത് തല പ്രവര്‍ത്തകരുമായി വരെ മികച്ച ബന്ധമാണ് ഷീലയ്ക്കും മകനും ഉള്ളത്. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഷീല ചര്‍ച്ച നടത്തുന്നുണ്ട്.
രാഹുലിന്റെ ലക്ഷ്യം
എഎപിയുടെ വോട്ടുബാങ്കാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ദില്ലിയില്‍ ഒറ്റ സീറ്റ് പോലും കോണ്‍ഗ്രസിനില്ല. ആംആദ്മി പാര്‍ട്ടിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസിനെ ശക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ സഖ്യം വേണമോയെന്ന് ലോക്‌സഭയിലെ വിജയത്തിന് ശേഷമേ തീരുമാനിക്കൂ. അതേസമയം എഎപിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എഎപിയുടെ ബൂത്ത് തല പ്രവര്‍ത്തകരെ പല സംസ്ഥാനങ്ങളിലേക്കെത്തിക്കാനും രാഹുല്‍ ലക്ഷ്യമിടുന്നുണ്ട്.
ഷീലാ ദീക്ഷിത് എത്തും
ഷീലാ ദീക്ഷിതാണ് അജയ് മാക്കന് പകരം ദില്ലി കോണ്‍ഗ്രസ് പ്രസിഡന്റാവുകയെന്ന് സൂചനയുണ്ട്. പാര്‍ട്ടിയിലെ ഭൂരിഭാഗം പേരും രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എഎപിയുമായി സഖ്യത്തിന് സമ്മതമുള്ളവര്‍ മാത്രം പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഉണ്ടായാല്‍ മതിയെന്നാണ് രാഹുലിന്റെ നിര്‍ദേശം. അതേസമയം കെസി വേണുഗോപാലിന് ഹരിയാനയുടെ ചുമതലയും രാഹുല്‍ നല്‍കിയിട്ടുണ്ട്. ഇവിടെ എഎപി സഖ്യ ചര്‍ച്ചകള്‍ അദ്ദേഹമാണ് നടത്തുന്നത്. അതേസമയം രാജീവ് ഗാന്ധിക്കെതിരെയുള്ള എഎപിയുടെ വിവാദ പ്രമേയം തല്‍ക്കാലം അവഗണിക്കുകയാണ് രാഹുല്‍. ലോക്‌സഭയ്ക്ക് ശേഷം കെജ്രിവാളിനെ ഒതുക്കാനുള്ള ശ്രമവും കോണ്‍ഗ്രസില്‍ നിന്നുണ്ടായേക്കും.
മമതയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; ബംഗാളില്‍ മുതിര്‍ന്ന നേതാവടക്കം 2000 പേര്‍ കോണ്‍ഗ്രസ്സില്‍ ചേർന്നു
റാഫേലില്‍ രാഹുല്‍ ഗാന്ധി ഒരടി മുന്നോട്ട്..... കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി അന്വേഷിക്കും!