മുഹറത്തിന് വൈദ്യുതിയുണ്ട്, രാമനവമിക്ക് ഉണ്ടാവില്ല, എസ്പിയുടെ ഭരണത്തെ വിമര്‍ശിച്ച് അമിത് ഷാ
ദില്ലി: സമാജ് വാദി പാര്‍ട്ടി മുസ്ലീം പ്രീണനമാണ് സ്വന്തം ഭരണകാലത്ത് നടത്തി കൊണ്ടിരുന്നത് ആഭ്യന്തര മന്ത്രി അമിത് ഷാ. അഖിലേഷ് സര്‍ക്കാര്‍ രാമനവമിക്കോ ശ്രീകൃഷ്ണ ജയന്തിക്കോ വൈദ്യുതി വീടുകളിലെത്തിക്കില്ല. എന്നാല്‍ മുഹറത്തിന്റെ സമയത്ത് അവര്‍ വൈദ്യുതി കൃത്യമായി എത്തിക്കുമായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സമാജ് വാദി പാര്‍ട്ടിക്ക് ഇനിയും വോട്ട് നല്‍കിയാല്‍, യുപിയില്‍ ഒരിക്കലും വൈദ്യുതി വരില്ലെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചു. അഖിലേഷിന്റെ കാലത്തെ പ്രീണനം അതിശക്തമായിരുന്നു. പരശുരാമ ജയന്തിക്കോ, ശ്രീരാമ നവമിക്കോ വൈദ്യുതി ഉണ്ടാവണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കും. എന്നാല്‍ അന്ന് വൈദ്യുതി ഉണ്ടാവുമായിരുന്നില്ല എന്നതാണ് വാസ്തവമെന്നും അമിത് ഷാ പറഞ്ഞു.

അഖിലേഷ് യാദവിന്റെ ഗുണ്ടകള്‍ നേരത്തെ നാടന്‍ തോക്കുകള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ബുന്ധേല്‍ഖണ്ഡിലായിരുന്നു ഈ കള്ളത്തോക്കുകള്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ വിപണിയുണ്ടാക്കി അതുവഴി ഷെല്ലുകള്‍ നിര്‍മിക്കാന്‍ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ബുന്ധേല്‍ഖണ്ഡില്‍ കള്ളത്തോക്കുകളും വെടിയുണ്ടകളും അഖിലേഷ് ഗുണ്ടകള്‍ നിര്‍ലോഭം ഉണ്ടാക്കിയിരുന്നു. ഇത് യുവാക്കളിലേക്ക് എത്തിച്ച്, അവരെ കുറ്റകൃത്യത്തിന്റെ പാതയിലേക്ക് കൊണ്ടുവന്നത് സമാജ് വാദി പാര്‍ട്ടിയാണ്. എന്നാല്‍ മോദി അതിനൊരു പരിഹാരമുണ്ടാക്കി. ബുന്ധേല്‍ഖണ്ഡിലുണ്ടാക്കുന്ന വെടിയുണ്ടകള്‍ പാകിസ്താന് മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.
ബിജെപി യുപിയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പാണ്. ആദ്യ നാല് ഘട്ടത്തില്‍ തന്നെ അതിനുള്ള വഴിയൊരുങ്ങിയിട്ടുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. പാവപ്പെട്ടവരില്‍ നിന്ന് തട്ടിയെടുത്ത ഭൂമി ഓരോ ജില്ലയിലും പിടിച്ചെടുക്കുമെന്ന് ഞങ്ങള്‍ കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു. ശിവപാല്‍ യാദവ് അന്ന് ഒരുപാട് ചിരിച്ചു. തട്ടിയെടുത്ത ഭൂമി ഒരിക്കലും തിരിച്ചുവരില്ലെന്ന് പറഞ്ഞു. യോഗി സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചു. രണ്ടായിരം കോടിയുടെ ഭൂമിയാണ് ഇത്തരത്തില്‍ തിരിച്ചുപിടിച്ചത്. അവിടെ പാവങ്ങള്‍ക്കായി വീട് വെച്ച് കൊടുത്തു. ദാരിദ്ര്യത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന മുദ്രാവാക്യം കോണ്‍ഗ്രസാണ് കൊണ്ടുവന്നത്. പക്ഷേ അവര്‍ക്ക് ദാരിദ്ര്യത്തെ തുടച്ചുമാറ്റാനായില്ല. പകരം പാവപ്പെട്ടവരെയാണ് മാറ്റിയത്. ജനക്ഷേമ കാര്യത്തില്‍ മോദി സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങലും പാലിച്ചെന്ന് അമിത് ഷാ അവകാശപ്പെട്ടു.
അതേസമയം യോഗിക്കെതിരെ അഖിലേഷ് യാദവും രംഗത്ത് വന്നു. ബാബാജിയെ അദ്ദേഹത്തെ മഠത്തിലേക്ക് തിരിച്ചയക്കാന്‍ യുപി ജനത തീരുമാനിച്ചുവെന്ന് അഖിലേഷ് പറഞ്ഞു. ഗൊരഖ്‌നാഥ് മഠത്തെ ഉദ്ദേശിച്ചായിരുന്നു മറുപടി. യോഗി നിങ്ങള്‍ക്കൊരിക്കലും ലാപ്പ്‌ടോപ്പ് തരില്ല. കാരണം അത് എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. എന്തിനേറെ പറയുന്നു സ്മാര്‍ട്ട് ഫോണ്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ യോഗിക്കറിയില്ല. സ്മാര്‍ട്ട്‌ഫോണിന്റെയും കമ്പ്യൂട്ടറിന്റെയും പ്രാധാന്യം അറിയാത്ത ഒരു മുഖ്യമന്ത്രി എങ്ങനെയാണ് സംസ്ഥാനത്തെ ഭരിക്കുക. ബിജെപിയുടെ യോഗങ്ങള്‍ക്ക് ആളുകളില്ല. വെറും കസേരകള്‍ നിരത്തി വലിയ റാലിയാണ് നടത്തുന്നതെന്ന് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.












Click it and Unblock the Notifications