പൂട്ടുവീണത് ക്ലബ് ഫാക്ടറിയ്ക്കും ഷെയിനിനും: രക്ഷപ്പെട്ട് അലി എക്സ്പ്രസ്,എന്തുകൊണ്ട് ഒഴിവാക്കപ്പെട്ടു
ദില്ലി: ചൈനീസ് മൊബൈൽ ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയെങ്കിലും ഇ- കൊമേഴ്സ് വെബ്സൈറ്റായ അലി എക്സ്പ്രസ് മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഷെയിൻ, ക്ലബ്ബ് ഫാക്ടറി, റോവേ എന്നീ ആപ്പുകൾ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ 59 ചൈനീസ് ആപ്പുകളിൽ ഉൾപ്പെടുന്നുണ്ടെങ്കിലും അലി എക്സ്പ്രസ് മാത്രമാണ് ഒഴിവാക്കപ്പെട്ടിട്ടുള്ളത്.

ആദ്യമേ നോട്ടപ്പുള്ളികൾ
ഇന്ത്യയുടെ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് ചാനൽ ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ പേരിൽ ക്ലബ് ഫാക്ടറിയും ഷെയിനും നേരത്തെ തന്നെ കേന്ദ്രസർക്കാരിന്റെ നോട്ടപ്പുള്ളികളായിരുന്നു. സാധനങ്ങളുടെ മൂല്യം തെറ്റായാണ് കണക്കാക്കുന്നതെന്നും ആരോപിക്കപ്പെട്ടിരുന്നു. വ്യക്തിഗത പാക്കേജുകൾ അയയ്ക്കുന്ന സമാന തന്ത്രങ്ങൾ പ്രയോഗിച്ചുവെന്ന് ആരോപിക്കപ്പെട്ടെങ്കിലും അലി എക്സ്പ്രസിന്റെ പ്രവർത്തനത്തിന് തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രതികരണമില്ല
പോസ്റ്റൽ സർവീസ് വഴി വ്യക്തിഗത വസ്തുക്കൾ അയയ്ക്കുന്ന അലി എക്സ്പ്രസിന്റെ പാക്കേജുകൾ ട്രാക്ക് ചെയ്യുക എളുപ്പമല്ല. ക്ലബ് ഫാക്ടറിയും ഷെയിനും നിരോധിക്കപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് മുതിർന്ന കസ്റ്റംസ് അധികൃതർ ചൂണ്ടിക്കാണിച്ചത്. അവർ സാധനങ്ങളെത്തിക്കുന്നതിനായി അനധികൃത മാർഗ്ഗങ്ങൾ തേടുന്നുവെന്നാണ് ആരോപിക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിരോധനം ഏർപ്പെടുത്തിയ നടപടിയെക്കുറിച്ച് ഷെയ്നോ പ്രതികരിച്ചിട്ടില്ല. എന്നാൽ അലി എക്സ്പ്രസിനെയോ റോംവേയോ പ്രതികരണത്തിനായി ലഭ്യമായിട്ടില്ലെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ഓർഡറുകൾ ഉയർന്നു
ഇന്ത്യൻ ഇ കൊമേഴ്സ് വിപണിയിലെ ചൈനീസ് ഇ- കൊമേഴ്സ് കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാണ്. ഷെയിനിന് പ്രതിദിനം 10000- 15000 വും ക്ലബ് ഫാക്ടറിക്ക് 50000-55000 വും ഷിപ്പ്മെന്റാണ് പ്രതീക്ഷിക്കുന്നത്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അലി എക്സ്പ്രസിനാണ് ഇന്ത്യയിൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. ഡിസംബറിൽ ഇന്ത്യ ഡ്യൂട്ടി ഫ്രീ ഗിഫ്റ്റ് സ്കീം നിർത്തലാക്കുന്നതിന് മുമ്പ് എല്ലാ ചൈനീസ് കമ്പനികളുടേയും ഓർഡറുകൾ ഇരട്ടിയായിരുന്നു. 2019ന്റെ തുടക്കത്തിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഇടപെട്ടതോടെ വൻതോതിൽ ഇറക്കുമതി ചെയ്ത വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Recommended Video

മുന്നിൽ ക്ലബ് ഫാക്ടറി
2014ൽ ക്ലബ്ബ് ഫാക്ടറി സർവീസ് ആരംഭിച്ചതോടെ 190 മില്യൺ ഇന്ത്യക്കാരാണ് ആപ്പ് ഡൌൺലോഡ് ചെയ്തത്. ഷെയിനിന് 49 മില്യണും റോംവേയ്ക്ക് 10 മില്യൺ ഡൌൺലോഡ്സുമാണ് ഉണ്ടായിരുന്നതെന്നാണ് സെൻസർ ടവർ നൽകുന്ന വിവരം.

59 ചൈനീസ് ആപ്പുകൾക്ക് നിരോധനം
ടിക് ടോക്, ഹലോ, ഷെയർ ഇറ്റ്, എക്സെൻഡർ, യുസി ബ്രൌസർ, ഷവോമിയുടെ രണ്ട് ആപ്പുകൾ എന്നിവ ഉൾപ്പെടെ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്. ഇ- കൊമേഴ്സ് രംഗത്തുള്ള ക്ലബ് ഫാക്ടറി, ഷെയിൻ, റോംവേ എന്നിവയും നിരോധനം ഏർപ്പെടുത്തിയ ആപ്പുകളിൽ ഉൾപ്പെടുന്നുണ്ട്.

ഇന്ത്യ- ചൈന സംഘർഷം
കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിത്ത് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. എന്നാൽ ചൈനീസ് ആപ്പുകൾക്ക് സർക്കാർ ഏർപ്പെടുത്തുന്ന നിരോധനം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് ചൈന ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ബിസിനസ് അവകാശങ്ങൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും ചൈന ഇന്ത്യയെ ഓർമിപ്പിക്കുന്നു.

രാജ്യസുരക്ഷയ്ക്ക് ഭീഷണി
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ച് ഐടി ആക്ടിന്റെ 69 വകുപ്പ് അനുസരിച്ചാണ് ടിക് ടോക്, ഹലോ, യുസി ബ്രൌസർ എന്നിങ്ങനെ ഇന്ത്യയിൽ ഏറ്റവുംധികം ഉപയോഗിക്കപ്പെടുന്ന ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഈ ആപ്പുകൾ ഉപയോഗിക്കുന്ന 130 കോടി ഇന്ത്യക്കാരുടെ സുരക്ഷ കണക്കിലെടുക്കുന്നില്ലെന്നും ഇടക്കാല ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. ഐടി മന്ത്രാലയത്തിന് ലഭിച്ച നിരവധി പരാതികളിൽ ഇത് സംബന്ധിച്ച വിശദ വിവരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ടിക്ടോക് പ്രവർത്തനം അവസാനിപ്പിച്ചു
കേന്ദ്രസർക്കാരിന്റെ ചൈനീസ് ആപ്പുകൾക്കുള്ള നിരോധനത്തിന് പിന്നാലെ ടിക് ടോക് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. 'നെറ്റ് വർക്ക് എറർ', 'നോ ഇന്റർനെറ്റ് കണക്ഷൻ' എന്നിങ്ങനെയുള്ള നോട്ടിഫിക്കേഷനാണ് ടിക് ടോക് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്ത്യയിൽ 200 മില്യൺ ഉപയോക്താക്കളുള്ള ടിക് ടോക് സർക്കാർ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ ഇന്റർനെറ്റ് സേവന ദാതാക്കളും ടിക് ടോക് ബ്ലോക്ക് ചെയ്യാൻ ആരംഭിച്ചിരുന്നു. ഇന്ത്യ നിരോധനം ഏർപ്പെടുത്തിയ 59 ആപ്പുകളിൽ ബൈറ്റ് ഡാൻസിന്റെ ടിക് ടോക് ഉൾപ്പെട്ടതോടെ റിലയൻസ് ജിയോ, എയർടെൽ, എസിടി ഫൈബർ നെറ്റ്, ഹാത്ത് എന്നിവ തങ്ങളുടെ സെർവറുകളിൽ ടിക്ടോക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇന്ത്യ സർക്കാരുമായി ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനാൽ ടിക് ടോക്കും എല്ലാ ഉള്ളടക്കങ്ങളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications