ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഹുവ
ഡൽഹി: പണം വാങ്ങി ലോക്സഭയിൽ ചോദ്യങ്ങൾ ചോദിച്ചുവെന്ന ആരോപണത്തിൽ നിയമനടപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കും സുപ്രീം കോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്‌റായിക്കും എതിരെ മഹുവ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഹർജി വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കും.
കഴിഞ്ഞ ദിവസം ദുബെയ്ക്കും ദെഹാദ്‌റായിക്കും എതിരെ മഹുവ വക്കീൽ നോട്ടീസ് അയച്ചിരുന്നു. 'ഒരു ലോക്‌സഭാ അംഗമെന്ന നിലയിൽ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം താൻ കൈപ്പറ്റിയെന്നത് തീർത്തും അടിസ്ഥാനരഹിതമാണെന്ന് മഹുവ വക്കീൽ നോട്ടീസിൽ പറഞ്ഞു. ആരോപണം അപകീർത്തികരവും വ്യാജവും അടിസ്ഥാനരഹിതവുമാണ്.നിഷികാന്ത് ദുബെയും ജയ് അനന്ത് ദേഹാദ്രായിയും വ്യക്തിപരവും രാഷ്ട്രീയവുമായ പകപോക്കലിന്റെ ഭാഗമായാണ് തനിക്കെതിരെ ആരോപണം ഉയർത്തിയതെന്നും അവർ പറഞ്ഞു.

പലപ്പോഴും ലോക്സയിൽ വെച്ച് നിഷികാന്ത് ദുബെയുമായി കൊമ്പ് കോർത്ത സംഭവങ്ങളെ കുറിച്ചും അവർ പ്രതിപാദിച്ചിട്ടുണ്ട്. നിഷികാന്ത് ദുബെയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയിലെ അനുബന്ധ വെളിപ്പെടുത്തലുകളെക്കുറിച്ചും നടത്തിയ അവകാശവാദങ്ങളുടെ ആധികാരികതയേയും ചോദ്യം ചെയ്തിരുന്നതിനെ കുറിച്ചും മഹുവ നോട്ടീസിൽ പറയുന്നുണ്ട്.
മഹുവ മൊയ്‌ത്രയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും വർഷങ്ങളായി അടു്തത സൗഹൃദം പുലർത്തുന്നവരായിരുന്നുവെന്നും എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ തർക്കം ഉണ്ടായെന്നും നോട്ടീസിൽ ഉണ്ട്. തർക്കത്തിന് ശേഷം മഹുവയുടെ ഔദ്യോഗിക സർക്കാർ വസതിയിൽ അതിക്രമിച്ച് കയറി സ്വത്തുക്കൾ മോഷ്ടിച്ചെന്നും നോട്ടീസിൽ പരാമർശമുണ്ട്.മോഷണം, അശ്ലീല സന്ദേശങ്ങൾ എന്നിവ ആരോപിച്ച് കഴിഞ്ഞ ആറു മാസത്തിനിടെ ദേഹാദ്രായ്ക്കെതിരെ ഇവർ ഒന്നിലധികം പരാതികളും നൽകിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.
പാർലമെൻറിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർഷൻ ഹിരാനന്ദാനിയിൽ നിന്നും മെഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മൊഹുവയ്ക്കെതിരെജയ് അനന്ത് ദെഹ്ദ്രോയി സിബിഐയെ സമീപിച്ചിരുന്നു. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളേയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച് അപകീർത്തിപ്പെടുത്താൻ മൊയ്‌ത്രയും ഹിരാനന്ദാനിയും ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പി എംപി നിഷികാന്ത് ദുബെയും മഹുവെയ്ക്കെതിരെ സ്പീക്കർ ഓംബിർളയ്ക്ക് പരാതി നൽകിയിരുന്നു.
ലോക്സഭ വെബ്സൈറ്റിന്റെ ലോഗിൻ ഐഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിയ്ക്ക് മഹുവ നൽകിയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദുബൈ ഐടി മന്ത്രി അശ്വനി വൈഷ്ണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ദുബൈ പരാതി നൽകിയിരുന്നു.












Click it and Unblock the Notifications