കോണ്‍ഗ്രസ് യാദവകുലം പോലെ തമ്മിലടിക്കുന്നു: ഗുജറാത്തില്‍ ബിജെപിക്ക് ഗുണമാകുമെന്ന് ആനാവൂർ നാഗപ്പന്‍
തിരുവനന്തപുരം: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടി ഗുജറാത്തില്‍ ബി ജെ പിക്ക് ഗുണമാകുമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. ഒരു മിനി പൊതുതിരഞ്ഞെടുപ്പ് എന്ന നിലയിൽ കണക്കാക്കാവുന്ന ചില ഉപതിരഞ്ഞെടുപ്പുകളും ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ച സാഹചര്യത്തിലും യാദവകുലം പോലെ തമ്മിലടിക്കുകയാണ് കോൺഗ്രസ്സ് നേതാക്കൻമാരെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും തൊട്ടടുത്തുള്ള രാജസ്ഥാനിൽ കോൺഗ്രസ്സ് നേതാക്കന്മാരുടെ തമ്മിലടി അവസാനിക്കുന്നില്ല. അയൽ സംസ്ഥാനങ്ങളിലെ കോൺഗ്രസ്സ് നേതാക്കളുടെ തമ്മിലടി ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ ബി ജെ പിയ്ക്ക് സഹായകമാകും എന്നത് കോൺഗ്രസ്സ് നേതാക്കൾക്ക് പ്രശ്നമേയല്ലെന്നും ആനാവൂർ വിമർശിച്ചു.

അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജസ്ഥാനിൽ വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പില്ലാത്തത് കൊണ്ട് തന്നെ അവശിഷ്ട കാലത്ത് മുഖ്യമന്ത്രി പദം പിടിച്ച് വാങ്ങാൻ സച്ചിൻ പൈലറ്റും, വിട്ടുകൊടുക്കാതെ കൈവശം വയ്ക്കാൻ അശോക് ഗെലോട്ടും ഒന്നും ചെയ്യാനാകാതെ അന്തംവിട്ട് നിൽക്കുന്ന ഹൈക്കമാന്റിനെയുമാണ് നാട് കാണുന്നത്. ഇവരാണത്രെ ഇന്ത്യയെ രക്ഷിക്കാൻ പോകുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പരിഹസിക്കുന്നു.

അതേസമയം, മഹാപ്രളയകാലത്ത് വിതരണം ചെയ്ത സൗജന്യ അരിക്ക് വില പിടിച്ച് വാങ്ങിയ കേന്ദ്രസർക്കാർ നടപടിയിൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ക്ക് യാതൊരു പ്രതിഷേധവുമില്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സമീപനം കേരളത്തോടുള്ള വെല്ലുവിളിയായി കാണാതെ മനോരമയും മാതൃഭൂമിയും കേന്ദ്ര ബി ജെ പി സർക്കാരിനെ തലോടി വാർത്ത കൊടുത്തു. തെറ്റും ശരിയും നോക്കാതെ കേരളത്തെ അടിക്കാനുള്ള വടി ആവുകയാണ് ഈ യു ഡി എഫ് മാധ്യമങ്ങൾ. കോൺഗ്രസ്സും യു ഡി എഫും ഇങ്ങനെ ഒരു സംഭവം നടന്നതായി പോലും ഭാവിച്ചില്ല. ഫലത്തിൽ ഇവരെല്ലാം സംഘപരിവാറിനെ തലോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നോക്ക വിഭാഗങ്ങളിലെ എട്ടാം ക്‌ളാസ് വരെയുള്ള മിടുക്കരായ കുട്ടികൾക്ക് നൽകിവന്നിരുന്ന സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയപ്പോള്‍ അത് കേരളത്തിലെ എൽ ഡി എഫ് സർക്കാർ പുനഃസ്ഥാപിച്ചു. 80% ൽ അധികം മാർക്ക് നേടുന്ന പിന്നോക്ക വിഭാഗത്തിലെ മിടുക്കരായ കുട്ടികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്. 1.25 ലക്ഷം കുട്ടികളാണ് കേരളത്തിൽ വർഷംതോറും സ്കോളർഷിപ്പിന് അർഹരായിരുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഒബിസി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന്റെ കേന്ദ്രവിഹിതവും മോഡി സർക്കാർ നിർത്തലാക്കി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് കാര്യമായി ബാധിക്കില്ല, കാരണം അവിടങ്ങളിൽ വിദ്യാലയങ്ങളിൽ പോകുന്ന പിന്നാക്കവിഭാഗക്കാർ നാമമാത്രമാണ്. കേരളത്തിൽ ജനകീയ വിദ്യാഭ്യാസത്തിന്റെ കരുത്തിൽ പാവപെട്ട കുടുംബങ്ങളിലെ കുട്ടികൾ ഉന്നതവിദ്യാഭ്യാസം ആർജ്ജിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തെയാണെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു












Click it and Unblock the Notifications