പത്ത് രൂപക്ക് ഭക്ഷണം... വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും കർഷകർക്ക് നിക്ഷേപവും: ശിവസേന പ്രകടന പത്രിക
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ വാഗ്ധാനങ്ങളുമായി ശിവസേനയുടെ പ്രകടന പത്രിക. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭ്യമാക്കുക, കർഷക്കർക്ക് പണം ട്രാൻസ്ഫർ ചെയ്യുക, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് എന്നിവയാണ് ശിവസേന വോട്ടർമാർക്ക് മുമ്പിൽ വെച്ചിട്ടുള്ള വാഗ്ധാനങ്ങൾ. ബന്ദ്രയിലെ മഠോശ്രീയിൽ വെച്ച് ശിവസേന തലവൻ ഉദ്ധവ് താക്കറെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. അദ്ദേഹത്തിനൊപ്പം മകനും വോർളി സ്ഥാനാർത്ഥിയുമായ ആദിത്യ താക്കറെയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ബിജെപി- ശിവസേന സഖ്യത്തിൽ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല. തിരഞ്ഞെുപ്പ് പത്രിക ശിവസേനയുടെ വാഗ്ധാനമാണ്. ഞങ്ങളുടെ വാഗ്ധാനങ്ങൾ നടപ്പിലാക്കുന്നത് ട്രഷറിയെ ഏത് തരത്തിൽ ബാധിക്കുമെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് എല്ലായിടത്തും 10 രൂപക്ക് ഭക്ഷണം ലഭ്യമാക്കും, ഒരു രൂപയ്ക്ക് ശരീര പരിശോധനകൾ ലഭ്യമാക്കും, 300 യൂണിറ്റ് വരെയുള്ള വൈദ്യുതി ചാർജുകൾ കുറക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷക കുടുംബങ്ങളുടെ അക്കൌണ്ടിലേക്ക് ഓരോ വർഷവും 10000 രൂപ വീതം നിക്ഷേപിക്കും, യുവാക്കൾക്ക് 15 ലക്ഷം സ്കോളർഷിപ്പ് നൽകും എന്നിവയാണ് വാഗ്ദാനങ്ങൾ. 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. മറാത്തിയിൽ 80% മാർക്ക് നേടുന്നവർക്കാണ് സ്കോളർഷിപ്പ്.

സംസ്ഥാനത്ത് അമ്പതിനായിരം റോഡുകൾ നിർമിക്കുമെന്നുള്ള നിർദേശവും പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകൾ വികസിപ്പിക്കുന്നതിനായി പ്രധാനമന്ത്രി ഗ്രാം സഡക് യോജയുടെ ഭാഗമായി സഹർ സഡക് യോജനയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് നീക്കം. കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്നതിനായി പദ്ധതികൾ ആവിഷ്കരിക്കുമെന്നും രാജ് താക്കറെ പറയുന്നു. എന്നാൽ ആരെ കോളനി വിഷയത്തിൽ മരംമുറിക്കെതിരെ രംഗത്തെത്തിയ ശിവസേന പ്രകടനപത്രികയിൽ ഇക്കാര്യം പരാമർശിച്ചിട്ടില്ല. ആരെ കോളനി വിഷത്തിൽ പ്രതിഷേധക്കാർക്കൊപ്പമായിരുന്നു ഉദ്ധവ് താക്കറെയും നിന്നത്. ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത് സംസ്ഥാനത്തിന് ഒട്ടാകെയുള്ള തിരഞ്ഞെടുപ്പ് പത്രികയാണെന്നും പ്രത്യേകം പത്രിക പിന്നീട് പുറത്തിറക്കുമെന്നും ശിവസേന വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര നിർമാണത്തെക്കുറിച്ചുള്ള ചോദ്യത്തിന് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന മറുപടിയാണ് ശിവസേന തലവൻ നൽകിയത്.
മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിനൊപ്പം മത്സരിക്കുന്ന ശിവസേന 288ൽ 124 സീറ്റുകളിലാണ് ജനവിധി തേടുന്നത്. ബിജെപിയും മറ്റ് ചെറു കക്ഷികളും ചേർന്ന് 164 സീറ്റുകളും മത്സരിക്കും. 135 സീറ്റുകളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ടിരുന്നത് എന്നാൽ കുറഞ്ഞ സീറ്റുകളാണ് പാർട്ടിക്ക് ലഭിച്ചത്. മഹാരാഷ്ട്ര ഏറ്റവും കുറവ് സീറ്റുകളിലാണ് ശിവസേന ഇത്തവണ ജനവിധി തേടുന്നത്.












Click it and Unblock the Notifications