അഗതി മന്ദിരത്തില്‍ ക്രൂരപീഡനം; മെഡിക്കല്‍ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്!! അഞ്ച് പെണ്‍കുട്ടികള്‍ കൂടി
പട്‌ന: ബിഹാറിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഗതി മന്ദിരത്തില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെ എണ്ണം 34 ആയി. കുട്ടികളെ ക്രൂരമായിട്ടാണ് പീഡിപ്പിച്ചിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. ബലാല്‍സംഗം, പട്ടിണിക്കിടല്‍, ശരീരം പൊള്ളിക്കല്‍ തുടങ്ങിയ പീഡനങ്ങളാണ് പെണ്‍കുട്ടികള്‍ നേരിട്ടിരുന്നതെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് പീഡനത്തിന് നേതൃത്വം നല്‍കിയത്. കേസ് ബിഹാര്‍ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്. വിവാദമായതോടെ അന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. മുസാഫര്‍പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. വിവരങ്ങള്‍ ഇങ്ങനെ....
മയക്കിയ ശേഷം
അഗതി മന്ദിരത്തില്‍ 42 പെണ്‍കുട്ടികളാണ് ഉണ്ടായിരുന്നത് എല്ലാവരും 16 വയസിന് മുകളിലുള്ളവര്‍. ഇവരെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചൂഷണം ചെയ്തത്. മയക്കുമരുന്ന് കുത്തിവച്ചും ലഹരി ഗുളികകള്‍ നല്‍കിയുമാണ് പീഡിപ്പിച്ചിരുന്നത്.
അഞ്ച് കുട്ടികള്‍കൂടി
29 കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കഴിഞ്ഞദിവസം അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിരുന്നു. അഞ്ച് കുട്ടികള്‍കൂടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പുതിയ വിവരം. വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബാക്കിയുള്ള കുട്ടികളുടെ പരിശോധന തുടരുകയാണ്.
10 പേര്‍ അറസ്റ്റില്‍
കേസില്‍ 11 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. 10 പേര്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അന്വേഷണം സിബിഐക്ക് കൈമാറി.
സംഭവം പുറത്തായത്...
മുംബൈ കേന്ദ്രമായുള്ള സാമൂഹിക ശാസ്ത്ര സ്ഥാപനം അടുത്തിടെ അഗതി മന്ദിരത്തില്‍ പരിശോധനയ്ക്ക് വന്നിരുന്നു. ഇവരുമായുള്ള സംസാരത്തിനിടയിലാണ് കുട്ടികള്‍ പീഡന വിവരം സൂചിപ്പിച്ചത്. പിന്നീട് വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് പ്രമുഖര്‍ക്ക് വരെ ബന്ധമുണ്ടെന്ന് വ്യക്തമായത്.
പ്രമുഖ ഉദ്യോഗസ്ഥരും
മുംബൈ സ്ഥാപനം വിവരം പോലീസിന് കൈമാറി. പോലീസ് ഗൗരവത്തിലെടുത്തില്ല. മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നതോടെ അന്വേഷണം ത്വരിതപ്പെടുത്തുകയായിരുന്നു. പിന്നീട് പത്ത് പേരെ കേസില്‍ പിടികൂടിയത്. ഒരു പ്രതി ഒളിവിലാണ്. ജില്ലാ ഭരണകൂടത്തിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണെന്നാണ് വിവരം.
ദൃശ്യങ്ങള്‍ പകര്‍ത്തിയോ
സ്ഥാപനത്തിന്റെ മേലാധികാരികളും ജീവനക്കാരും പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പീഡനത്തിന് സമ്മതിച്ചില്ലെങ്കില്‍ പട്ടിണിക്കിടുക പതിവായിരുന്നുവത്രെ. പീഡനം ചെറുക്കുന്നവര്‍ക്ക് കടുത്ത മര്‍ദ്ദനമേല്‍ക്കുകയും ചെയ്യുമെന്ന് പെണ്‍കുട്ടികള്‍ വനിതാ കമ്മീഷനോട് പറഞ്ഞു.
സിഗരറ്റ് വച്ച് പൊള്ളിച്ചു
പീഡനത്തിനിടെ ശരീരം പൊള്ളിക്കുമായിരുന്നു. സിഗരറ്റ് വച്ചാണ് പൊള്ളിച്ചിരുന്നത്. സ്വകാര്യ ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്തിയെന്ന് കുട്ടികള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. മൃതദേഹം കണ്ടെത്താന്‍ കുഴിയെടുത്ത് പരിശോധിച്ചെങ്കിലും മൃതദേഹം കണ്ടെത്തിയില്ല.
രണ്ടു മന്ത്രിമാരുടെ പേരും
ബലാല്‍സംഗ വിവാദത്തില്‍ രണ്ടു മന്ത്രിമാരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രണ്ട് മന്ത്രിമാരും രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. ഒരു വനിതാ മന്ത്രിയുടെ ഭര്‍ത്താവ് അഗതി മന്ദിരത്തില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രെ.
സ്ഥാപനത്തിന്റെ അധികാരി
സര്‍ക്കാരിന് ഭാഗികമായി നിയന്ത്രണമുള്ള സ്ഥാപനമാണിത്. സ്ഥാപനത്തിന്റെ അധികാരി സംഭവം പുറത്തായ ഉടനെ ഒളിവില്‍ പോയി. ഇയാളെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംരക്ഷിക്കുകയാണെന്നാണ് ആര്‍ജെഡിയുടെ ആരോപണം. പെണ്‍കുട്ടികളെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്.