നെതന്യാഹു പുറത്ത്: നഫ്താലി ബെന്നറ്റ് ഇസ്രായേലിന്‍റെ പുതിയ പ്രധാനമന്ത്രിയാവും- റിപ്പോര്‍ട്ട്
ജറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്താക്കി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഭരണം പിടിച്ചു. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59- 60) എന്നിങ്ങനെയാണ് വോട്ട് നില. മന്ത്രിസഭ ഇന്ന് തന്നെ അധികാരമേൽക്കും. ഇതോടെ ഇസ്രായേലിലെ 12 വര്‍ഷത്തെ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടത്തിന് തിരശ്ശീല വീണു. പ്രതിപക്ഷ നേതാവായ യായിർ ലാപ്പിഡിന്‍റേയും വലതുപക്ഷ ജൂത ദേശീയവാദിയും മുൻ ടെക് കോടീശ്വരനുമായ നഫ്താലി ബെന്നറ്റിന്‍റെ നേതൃത്വത്തില്‍ എട്ട് പാർട്ടികളുടെ സഖ്യമാണ് പുതിയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്നത്.
പ്രതിപക്ഷ കക്ഷി നേതാവായ യായിർ ലാപ്പിഡും നഫ്റ്റലി ബെന്നെറ്റും തമ്മിലുള്ള കരാർ പ്രകാരം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബർ വരെയാകും ബെന്നറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബെഞ്ചമിൻ നെതന്യാഹു പരാജയം സമ്മതിച്ചുവെന്നാണ് സൂചന. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ പ്രതികരണം വന്നിട്ടുണ്ട്.
Recommended Video
"പ്രതിപക്ഷത്തിരിക്കേണ്ടത് നമ്മുടെ നിയോഗമാണെങ്കില്‍, ഈ മോശം സർക്കാരിനെ താഴെയിറക്കി രാജ്യത്തെ നമ്മുടെ വഴിയിലേക്ക് നയിക്കുന്നതുവരെ ഞങ്ങൾ തല ഉയർത്തിപ്പിടിക്കും. "എന്നാണ് നെതന്യാഹു പ്രതികരിച്ചത്. ജനങ്ങള്‍ക്കുള്ള നന്ദിയും അദ്ദേഹം അര്‍പ്പിക്കുന്നു. അതേസമയം സ്ഥാനത്ത് നിന്ന് പുറത്താവുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നിയമനടപടികൾ അദ്ദേഹം നേരിടേണ്ടി വരും.
മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. 120 സീറ്റുകളുള്ള പാർലമെന്റിൽ 30 സീറ്റുകൾ നേടാന്‍ മാത്രമേ നെതന്യാഹുവിന്‍റെ കര്‍സേര്‍റ്റീവ് ലികുഡ് പാർട്ടിക്ക് നേടാന്‍ സാധിച്ചിരുന്നുള്ളു. തുടര്‍ച്ചയായ 12 വർഷമടക്കം മൊത്തം 15 വർഷമായി ഇസ്രായേലിനെ ഭരിച്ച നേതാവ് കൂടിയാണ് നെതന്യാഹു.