ബിഹാറിൽ ബിജെപിക്ക് കനത്ത തിരിച്ചടി; സംസ്ഥാന ഉപാധ്യക്ഷൻ ജെഡിയുവിലേക്ക്?
ദില്ലി: ബിഹാറിൽ വീണ്ടും ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകി സംസ്ഥാന ഉപാധ്യക്ഷൻ ജെ ഡി യുവിലേക്ക്. ഉപാധ്യക്ഷനായിരുന്നു രാജീബ് രഞ്ജൻ ആണ് ജെ ഡി യുവിലേക്ക് ചേരാനൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം രാജീബ് പാർട്ടിയിൽ നിന്നും രാജി വെച്ചിരുന്നു.
ബിഹാർ ബി ജെ പി ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിലും ആദർശങ്ങളിലും നിന്നു വ്യതിചലിച്ചതിനാലാണ് രാജി എന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് നൽകിയ രാജി കത്തിൽ രാജീബ് വിശദീകരിച്ചത്.
എന്നാൽ പാർട്ടി വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് രാജീബിനെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചത്.

അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതെന്നും നിരന്തരമായി പാർട്ടി വിരുദ്ധ പ്രസ്താവനകളാണ് രാജീബ് നടത്തുന്നതെന്നും ജയ്സ്വൾ പറഞ്ഞു. ആറ് വർഷത്തേക്കാണ് നടപടയെന്നും ജയ്സ്വാൾ വിശദീകരിച്ചു. പാർട്ടിയിൽ നിന്നും രാജീബിനെ പുറത്താക്കി കൊണ്ടുള്ള കത്തിലെ തീയതി ഡിസംബർ 29 നാണ്. എന്നാൽ രാജീബ് രാജിവെയ്ക്കുന്നത് വരെ പുറത്താക്കിയ കാര്യത്തെ കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നില്ല.

നളന്ദ ജില്ലയിലെ ഇസ്‌ലാംപൂരിൽ നിന്നുള്ള മുൻ എം എൽ എയാണ് രഞ്ജൻ. മുൻ ജെ ഡി യു നേതാവായ രാജീബ് 2015 ലായിരുന്നു ബി ജെ പിയിൽ ചേർന്നത്. നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് രാജീബ് ഉയർത്തിയത്. തന്റെ ജില്ലയായ നളന്ദയ്ക്ക് വേണ്ടി സംസാരിക്കാൻ ബി ജെ പി ഒരിക്കൽ പോലും തയ്യാറായിട്ടില്ലെന്നും പാട്നയിലാണ് ബി ജെ പി ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും രാജീബ് കുറ്റപ്പെടുത്തി.

ദളിത് വിഭാഗങ്ങൾക്കും പിന്നാക്കക്കാർക്കും എതിരായി സംസാരിച്ചവർ ബി ജെ പിയിൽ പ്രബലരായി പതിറ്റാണ്ടുകളോളം അധികാരം ആസ്വദികുകയാണ്. പിന്നാക്ക ദളിത് സമുദായ നേതാക്കൾ വെറും കൊടി പിടിക്കുന്നവർ മാത്രമായാണ് ഇപ്പോഴും തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദർശങ്ങൾക്കും നയങ്ങൾക്കും എതിരാണിത്', രാജീബ് പറഞ്ഞു. സംസ്ഥാന നേതൃത്വം കണ്ടില്ലെന്ന് നടിക്കുന്ന നിരവധി വിഷയങ്ങളുണ്ടെന്നും അതെല്ലാം രാജിക്കത്തിൽ പറയുന്നില്ലെങ്കിലും അക്കാര്യങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുക തന്നെ ചെയ്യുമെന്നും രാജീബ് കത്തിൽ പറഞ്ഞു.

അതേസമയം രാജീബ് ജെ ഡി യു നേതൃത്വവുമായു ബന്ധം പുലർത്തുകയാണെന്ന വിവരം തങ്ങൾക്ക് ലഭിച്ചിരുന്നുവെന്ന് ബി ജെ പി പ്രതികരിച്ചു. നേരത്തേ ജെ ഡി യുവിന്റെ മദ്യ നിരോധന നിയമത്തെ രാജീബ് പിന്തുണച്ചിരുന്നു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടി സംസ്ഥാന ഉപാധ്യക്ഷന്റെ രാജി ബി ജെ പിക്ക് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

സമീപ കാലത്ത് ബി ജെ പി വലിയ രാഷ്ട്രീയ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് ബി ജെ പി. സഖ്യകക്ഷിയായിരുന്നു നിതീഷ് കുമാറിന്റെ ജെ ഡി യു എൻ ഡി എ സഖ്യം അവസാനിപ്പിച്ച് ആർ ജെ ഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.ജെ ഡി യു തീർത്ത ക്ഷീണം മറികടക്കാൻ വമ്പൻ ബിഹാറിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങുകയാണ് നേതൃത്വം.അതിനിടയിലാണ് ഇപ്പോഴത്തെ തിരിച്ചടി.












Click it and Unblock the Notifications