ബിജെപിക്ക് വന്‍ തിരിച്ചടി: മുന്‍ മുഖ്യമന്ത്രിയുടെ മകനും മുന്‍ മന്ത്രിയുമായ നേതാവ് കോണ്‍ഗ്രസില്‍
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി സ്ഥാപക അംഗവുമായിരുന്ന കൈലാഷ് ജോഷിയുടെ മകനും മുന്‍ മന്ത്രിയുമായ ദീപക് ജോഷി കോണ്‍ഗ്രസില്‍ ചേർന്നു. പിതാവിനോട് പാർട്ടി അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് നേതാവിന്റെ കൂറുമാറ്റം. ഭോപ്പാലിലെ എം പി സി സി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ സംസ്ഥാന അധ്യക്ഷൻ കമൽനാഥ് ദീപക് ജോഷിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് ജോഷി കോൺഗ്രസിൽ ചേർന്നത് ഭരണകക്ഷിയായ ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പിതാവ് സംസ്ഥാനത്ത് വളരെ സ്വീകാര്യനായ ഒരു രാഷ്ട്രീയ നേതാവ് ആയിരുന്നു. സത്യസന്ധവും ശുദ്ധവുമായ പ്രതിച്ഛായ കാരണം 'രജ്ഞിതിക് സന്ത്' (രാഷ്ട്രീയ സന്യാസി) എന്നറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കൈലാഷ് ജോഷി.
അന്തരിച്ച കൈലാഷ് ജോഷിക്ക് ബി ജെ പി ബി ജെപി പ്രവർത്തകർക്കിടയില്‍ വലിയ സ്വാധീനവും ഉണ്ടായിരുന്നു. വളരെ വാർദ്ധക്യം നിറഞ്ഞ സാഹചര്യത്തിലും പാർട്ടി ഓഫീസിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയാകുമായിരുന്നു അസംതൃപ്തരായ ഏതൊരു പാർട്ടി പ്രവർത്തനേയും അനുനയിപ്പിക്കാന്‍. പിതാവിന്റെ പാത പിന്തുണടർന്നാണ് ദീപക് ജോഷിയും രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

ദീപക് ജോഷി മൂന്ന് തവണ എം എൽ എയായിട്ടുണ്ട്. 2013-18 കാലയളവിൽ ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയിൽ അംഗമായിരുന്നു. 2018-ൽ കോൺഗ്രസിലായിരുന്ന മനോജ് ചൗധരിയോട് അദ്ദേഹം തോറ്റു, 2020-ൽ ജ്യോതിരാദിത്യ സിന്ധ്യ അനുയായികളോടൊപ്പം ചൗധരി ബി ജെ പിയിലേക്ക് മാറിയതോടെയാണ് ജോഷി പാർട്ടിയുമായി അകലുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ചൗധരിക്കായിരുന്നു പാർട്ടി സീറ്റ് നല്‍കിയിരുന്നത്.
മുഖ്യമന്ത്രിയായിരിക്കെ കുടുംബത്തിന്റെ ജന്മനാടായ ഹത്പിപ്ലിയയിൽ കമൽനാഥ് സ്ഥലം അനുവദിച്ചിട്ടും അന്തരിച്ച കൈലാഷ് ജോഷിക്ക് സ്മാരകം പണിയുന്നതിൽ ബി ജെപി സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവും നേരത്തെ പലതവണയായി ദീപക് ജോഷി ഉയർത്തിയിരുന്നു. ജോഷി കോൺഗ്രസിൽ ചേർന്നേക്കുമെന്ന വാർത്തകൾ കഴിഞ്ഞയാഴ്ച പ്രചരിച്ചപ്പോഴും സംസ്ഥാന ബിജെപി അധ്യക്ഷൻ വിഷ്ണു ദത്ത് ശർമയും ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും ഇത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും ജോഷി പാർട്ടി വിടില്ലെന്നുമായിരുന്നു അവകാശപ്പെട്ടുകൊണ്ടിരുന്നത്.
എന്നാല്‍, ദീപക് ജോഷി തന്റെ പിതാവിന്റെ ഛായാചിത്രം സഹിതം ശനിയാഴ്ച കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്തെത്തി ഔദ്യോഗികമായി ചേർന്നു. മറ്റൊരു ബിജെപി മുൻ എംഎൽഎ രാധേലാൽ ബാഗേലും ഈ അവസരത്തിൽ കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ (ചൗഹാൻ) പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾ അറിയാമെന്നതിനാൽ കോൺഗ്രസിന് വേണമെങ്കിൽ അദ്ദേഹത്തിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും ജോഷി സ്വീകരണ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ചൗഹാൻ ഒന്നുമല്ലാതിരുന്ന കാലത്ത് താൻ കോളേജ് യൂണിയൻ പ്രസിഡന്റായിരുന്നുവെന്ന് പരാമർശിച്ച ജോഷി (ഇരുവരും ഭോപ്പാലിലെ ഒരേ കോളേജിലാണ് പഠിച്ചത്), തന്റെ പുതിയ പാർട്ടി അനുവദിച്ചാല്‍, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ബുധ്നിയിൽ (ചൗഹാന്റെ മണ്ഡലം) മത്സരിക്കാൻ തയ്യാറെടുക്കുമെന്ന് ജോഷി പറഞ്ഞു. "ഞാനൊരു നായകനായിരുന്നു, ശിവരാജ് പൂജ്യമായിരുന്നു," കലാലയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ജോഷി പറഞ്ഞു.
പാർട്ടി അതിന്റെ സംസ്‌കാരത്തിൽ നിന്നും നേർവഴിയിൽ നിന്നും മാറി അഴിമതിയുടെയും അതിക്രമങ്ങളുടെയും പാർട്ടിയായി മാറിയെന്നതും അടക്കമുള്ള നിരവധി ആരോപണങ്ങൾ ജോഷി ഉന്നയിച്ചു. കർണാടകയിൽ 40 ശതമാനം (ബിജെപി സർക്കാർ പ്രതിനിധികൾ എടുക്കുന്ന കമ്മീഷൻ) കമ്മീഷനെക്കുറിച്ച് നമ്മള്‍ സംസാരിക്കുന്നു, എന്നാൽ മധ്യപ്രദേശിൽ ഇത് 80 ശതമാനമാണെന്ന് ഞാൻ കരുതുന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് പറയുന്നതില്‍ നിന്ന് കമൽനാഥ് വിട്ടുനിന്നു, ഓരോ സീറ്റിലെയും പ്രാദേശിക പാർട്ടി പ്രവർത്തകർ ടിക്കറ്റ് വിതരണം തീരുമാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ദീപക് ആവശ്യപ്പെട്ടപ്പോൾ കൈലാഷ് ജോഷിയുടെ സ്മാരകം നിർമ്മിക്കാൻ ഉടൻ സ്ഥലം അനുവദിക്കാന്‍ അന്ന് ഞങ്ങള്‍ തയ്യാറായിരുന്നു. രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും മൂല്യങ്ങൾ കാത്തുസൂക്ഷിച്ചവരിൽ ഒരാളായ മുതിർന്ന ജോഷിയോടുള്ള ബഹുമാനം കൊണ്ടാണ് താൻ അത് ചെയ്തതെന്നും കമല്‍നാഥ് പറഞ്ഞു.












Click it and Unblock the Notifications