'കുറ്റം ജനാധിപത്യത്തിനോ?,അവകാശങ്ങള്‍ ലംഘിച്ചത് നിങ്ങളുടെ മുത്തശ്ശി',രാഹുല്‍ ഗാന്ധിയോട് ബിജെപി
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ഇന്ത്യൻ ഭരണ ഘടനയെ കുറ്റപ്പെടുത്തന്നത് രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. തെരഞ്ഞെടുപ്പിലെ തുടര്‍ച്ചയായ പരാജയത്തിനും, നാഷണൽ ഹെറാൾഡ് കേസിൽ നടക്കുന്ന അന്വേഷണത്തിനും ഭരണഘടനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല.മുൻ കോൺഗ്രസ് അധ്യക്ഷൻ നടത്തിയ പ്രസ്താവനകൾ ലജ്ജാകരവും നിരുത്തരവാദപരവുമാണെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
രാജ്യത്ത് ജനാധിപത്യം മരിച്ചെന്ന രാഹുലിൻ്റെ പരാമര്‍ശത്തിന് പിന്നാലെയാണ് രവിശങ്കർ പ്രസാദിന്‍റെ മറുപടി.രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതും ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ ലംഘിച്ചതും രാഹുലിൻ്റെ മുത്തശ്ശി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് ജനാധിപത്യത്തെ കുറ്റപ്പെടുത്തുന്നതെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.

നിങ്ങള്‍ നടത്തുന്ന അഴിമതിയും തെറ്റുകളും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുന്നത് നിർത്തൂ.പൊതുജനങ്ങൾ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല, പിന്നെ എന്തിനാണ് ഞങ്ങളെ കുറ്റപ്പെടുത്തുന്നത്' രവിശങ്കര്‍ പ്രസാദ് ചോദിച്ചു. ബിജെപിക്ക് ജനാധിപത്യത്തിന്റെ ഉപദേശം നൽകുന്നതിന് മുമ്പ് തന്റെ പാർട്ടിയിൽ ജനാധിപത്യമുണ്ടോ എന്ന് രാഹുൽ വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു

ജനാധിപത്യത്തിന്‍റെ മരണത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.സർക്കാരിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുകയാണ്. സ്വേച്ഛാധിപതിയായ ഹിറ്റ്ലറും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ടെന്നും ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'നാസി നേതാവ് ഹിറ്റ്ലറും തിരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ വിജയിക്കണമെന്ന് ഹിറ്റ്ലര്‍ക്ക് അറിയാം. എങ്ങനെയാണ് ഹിറ്റ്ലര്‍ അതു ചെയ്തത്? ജര്‍മനിയിലെ എല്ലാ സംവിധാനങ്ങളും അയാളുടെ നിയന്ത്രണത്തിലായിരുന്നു. മുഴുവന്‍ സംവിധാനങ്ങളും എനിക്കു തരൂ... എങ്ങനെയാണ് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതെന്നു ഞാന്‍ കാണിച്ചു തരാം', രാഹുല്‍ ഗാന്ധി പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, സമൂഹത്തിലെ അക്രമങ്ങള്‍ എന്നിവ ചര്‍ച്ചയാകരുത് എന്നതാണ് സര്‍ക്കാരിന്റെ അജണ്ട. രാജ്യത്ത് ജനാധിപത്യം ഇല്ലാതായിരിക്കുന്നു. നാലോ അഞ്ചോ പേരുടെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതിനാലും സമുദായ സൗഹാര്‍ദത്തിനു വേണ്ടിയും നിലകൊള്ളുന്നതുകൊണ്ടാണ് ഗാന്ധി കുടുംബം ആക്രമിക്കപ്പെടുന്നതെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ആര്‍എസ്എസ് ആശയങ്ങളെ എതിര്‍ക്കുക എന്നതാണ് തന്റെ കടമ. അതു കൂടുതല്‍ ചെയ്യുന്തോറും കൂടുതല്‍ ആക്രമിക്കപ്പെടുകയാണെന്നും നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട ഇ.ഡി കേസിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു. ആക്രമിച്ചോളൂ, ഞാന്‍ അതില്‍ സന്തുഷ്ടനാണ്. സര്‍ക്കാര്‍ എത്ര വേണമെങ്കിലും ഭയപ്പെടുത്തിക്കൊട്ടെ, തന്റെ നിലപാടില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
കറുപ്പില്‍ ഗ്ലാമറസായി ദുല്‍ഖര്‍... കുഞ്ഞിക്ക പൊളിച്ചെന്ന് ആരാധകര്‍...ചിത്രങ്ങള്‍ കാണം












Click it and Unblock the Notifications