നാഗാലാൻഡിലും മേഘാലയിലും ഭരണം പിടിക്കാൻ ഉന്നമിട്ട് ബിജെപി.. വെല്ലുവിളിയായി ചെറു പാർട്ടികൾ
ഷില്ലോംഗ്: കിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാമും മണിപ്പൂരും അരുണാചല്‍ പ്രദേശും ബിജെപിയുടെ കൈപ്പിടിയിലാണ്. ആ പട്ടികയിലേക്കാണ് നാഗാലാന്‍ഡിനേയും മേഘാലയയേയും ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ബിജെപി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടത് കോട്ടയായ ത്രിപുരയിലും ബിജെപി നേരത്തെ കണ്ണ് വെച്ചിട്ടുള്ളതാണ്.
നാഗാലാന്‍ഡിലെ ഭരണകക്ഷിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് ബിജെപിയും സഖ്യകക്ഷിയാണ്. കോണ്‍ഗ്രസ് ഭരണത്തിലാണ് കഴിഞ്ഞ പത്ത് വര്‍ഷമായി മേഘാലയ. പ്രാദേശിക പാര്‍ട്ടികളുടെ വെല്ലുവിളിയാണ് ഇരുസംസ്ഥാനങ്ങളിലും ബിജെപിക്കും കോണ്‍ഗ്രസിനും മുന്നിലുള്ളത്.
ഭരണവിരുദ്ധ വികാരം
തുടര്‍ച്ചയായി മൂന്ന് തവണ മേഘാലയില്‍ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസിനെതിര ശക്തമായ ഭരണവിരുദ്ധ വികാരം മേഘാലയയില്‍ നിലനില്‍ക്കുന്നുണ്ട്. അത് തന്നെയാണ് പ്രചാരണ്ത്തില്‍ ബിജെപി മുതലാക്കിയതും. 60 സീറ്റുകളിലും പാര്‍ട്ടി ഇത്തവണ മല്‍സരിക്കുന്നുണ്ട്. മുഖ്യമന്ത്രി മുകുള്‍ സംഗ്മ ആംപട്ടി, സോംഗ്‌സക് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു.
ബീഫ് നിരോധനം
ബിജെപി മത്സരിക്കുന്നത് 47 സീറ്റുകളിലാണ്. തുടക്കത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ചുവടുറപ്പിക്കാന്‍ ബിജെപി ബുദ്ധിമുട്ടിയിരുന്നു. ക്രിസ്ത്യന്‍, ട്രൈബല്‍ ഭൂരിപക്ഷ മേഖല ആയത് കൊണ്ട് തന്നെ ബീഫ് നിരോധനം അടക്കമുള്ളവയാണ് ബിജെപിയെ ജനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. സംസ്ഥാനത്തെ വികസന വിഷയങ്ങളാണ് ബിജെപി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചത്.
ചെറുപാർട്ടികൾ തീരുമാനിക്കും
പ്രാദേശിക പാര്‍ട്ടികളാണ് മേഘാലയ ആര് ഭരിക്കണം എന്ന് തീരുമാനിക്കുക പതിവ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മുഖ്യമന്ത്രിയാക്കുക, ടോസിട്ട് മന്ത്രിയെ തീരുമാനിക്കുക തുടങ്ങിയ പതിവുകളൊക്കെ ഇവിടെ ഉണ്ട്. ജയിച്ച് കഴിഞ്ഞാല്‍ ആരുമായും സഖ്യമുണ്ടാക്കില്ല എന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പിഎ സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ഇത്തവണ വന്‍ പ്രചാരണമാണ് നടത്തുന്നത്.
ബിജെപി 20 സീറ്റിൽ
നാഗാലാന്‍ഡില്‍ ബിജെപി 20 സീറ്റുകളില്‍ മത്സരിക്കുന്നു. മറ്റ് സീറ്റുകളില്‍ സഖ്യകക്ഷികളാണ് ജനവിധി തേടുന്നത്. നെഫ്യൂ റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായിട്ടാണ് ഇവിടെ ബിജെപിയുടെ സഖ്യം. നേരത്തെയുള്ള എന്‍പിഎഫുമായുള്ള സഖ്യം ബിജെപി ഉപേക്ഷിച്ചിരുന്നു.
സമാധാനക്കരാര്‍
നാഗാ തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം സമാധാനമാണ്. വിശാല നാഗാലാന്‍ഡ് എന്ന മുദ്രാവാക്യമുയര്‍ത്തി നാളുകളായി സംസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു. വാഗ്ദാനപ്പെരുമഴയാണ് ഈ കരാര്‍ വഴി മോദി നാഗാക്കാര്‍ക്ക് നല്‍കിയത്. തെരഞ്ഞെടുപ്പില്‍ അവയെത്രമാത്രം ഗുണകരമാവും എന്നതാണ് അറിയേണ്ടത്.
മാര്‍ച്ച് മൂന്നിന് ഫലം
ഇരുസംസ്ഥാനങ്ങളിലും 60 സീറ്റുകള്‍ വീതമുണ്ടെങ്കിലും 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേഘാലയില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ മരണവും നാഗാലാന്‍ഡിലെ ഒരു സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതുമാണ് കാരണം. ത്രിപുരയ്‌ക്കൊപ്പം മാര്‍ച്ച് മൂന്നിനാണ് ഇരുസംസ്ഥാനങ്ങളിലേയും ജനവിധി അറിയുക.